കൊച്ചി: അന്തരിച്ച നടന്‍ കലാഭവന്‍ ഹനീഫിന്‍റെ (63) കബറടക്കം മട്ടാഞ്ചേരി ചെമ്പിട്ട പള്ളിയില്‍ ഇന്ന് നടക്കും. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു അദ്ദേഹത്തിന്‍റെ അന്ത്യം.

എറണാകുളം മട്ടാഞ്ചേരിയില്‍ ഹംസയുടെയും സുബൈദയുടെയും മകനായി ജനിച്ച ഹനീഫ് സ്‌കൂള്‍ പഠന കാലത്തുതന്നെ മിമിക്രിയില്‍ സജീവമായി. നാടകങ്ങളിലൂടെയാണ് ഹനീഫ് കലാലോകത്ത് കൂടുതല്‍ ശ്രദ്ധിക്കപ്പെട്ട് തുടങ്ങിയത്.

പിന്നീട് കലാഭവനില്‍ എത്തിയ അദ്ദേഹം കലാഭവന്‍ ട്രൂപ്പിലെ പ്രധാന മിമിക്രി ആര്‍ട്ടിസ്റ്റായി അദ്ദേഹം മാറി. സ്‌കൂള്‍ പഠനകാലത്ത് മിമിക്രി വേദികളിലൂടെയാണ് തുടക്കം.

1990ല്‍ പുറത്തിറങ്ങിയ "ചെപ്പുകിലക്കണ ചങ്ങാതി' എന്ന ചിത്രത്തിലൂടെയായിരുന്നു സിനിമ അരങ്ങേറ്റം. ഈ പറക്കും തളിക എന്ന ചിത്രത്തിലെ മേക്കപ്പിടുന്ന മണവാളന്‍റെ വേഷത്തിലൂടെ‌യാണ് അദ്ദേഹം കൂടുതൽ ശ്രദ്ധേയനായത്.

പാണ്ടിപ്പടയിലെ ചിമ്പു എന്ന കഥാപാത്രവും ഹനീഫിന്‍റെ അഭിനയ ജീവിതത്തിലെ ഏറ്റവും ജനപ്രീതി നേടിയ വേഷങ്ങളായിരുന്നു. 150ലധികം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.