ബെംഗളൂരു: നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തതോടെ തെലങ്കാനയില്‍ രണ്ടാം ഘട്ട സ്ഥാനാര്‍ഥി പട്ടിക പുറത്തിറക്കി കോണ്‍ഗ്രസ്. മുന്‍ എംപിയും ക്രിക്കറ്റ് താരവുമായ മുഹമ്മദ് അസറുദീന്‍ അടക്കമുള്ളവര്‍ പട്ടികയിലുണ്ട്. ജൂബിലി ഹില്‍സില്‍ നിന്നാണ് അസറുദീന്‍ മത്സരിക്കുക.

എല്‍ ബി നഗറില്‍ നിന്ന് മുന്‍ എംപി മധു യസ്‌കിയും മുനുഗോഡെയില്‍ നിന്നും കൊമ്മട്ടി റെഡ്ഢി രാജഗോപാല്‍ റെഡ്ഢിയും ജനവിധി തേടും. ഇദ്ദേഹം നേരത്തെ കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്നിരുന്നു. എന്നാല്‍ ഒരു വര്‍ഷം തികയും മുന്‍പ് തന്നെ കോണ്‍ഗ്രസിലേക്ക് മടങ്ങിയെത്തി.

വിപ്ലവ കവിയായ ഗദ്ദറിന്‍റെ മകള്‍ ജി.വി വെണ്ണില സെക്കന്തരാബാദ് കന്‍റോൺമെന്‍റിൽ നിന്ന് മത്സരിക്കും. ഖൈരതാബാദില്‍ പി. വിജയ റെഡ്ഢി, വനപര്‍തിയില്‍ ജി. ചിന്ന റെഡ്ഢി എന്നിവരും ജനവിധി തേടുന്നുണ്ട്.

ഇതിനിടെ തെലങ്കാനയില്‍ സിറ്റിംഗ് എംപിമാരെ ഇറക്കി വിജയം സ്വന്തമാക്കാന്‍ ബിജെപി ശ്രമിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ബിജെപി പുറത്തുവിട്ട ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടികയില്‍ മൂന്ന് എംപിമാരാണുള്ളത്.