തിരുവനന്തപുരം: ആരോഗ്യമന്ത്രിയുടെ ഓഫീസിനെതിരായ നിയമനക്കോഴ ആരോപണത്തില്‍ മലക്കം മറിഞ്ഞ് പരാതിക്കാരനായ ഹരിദാസന്‍. പണം വാങ്ങിയ ആളെ തനിക്ക് ഓര്‍മയില്ലെന്ന് ഹരിദാസന്‍ കന്‍റോൺമെന്‍റ് പോലീസില്‍ മൊഴി നല്‍കി.

പ്രസ് ക്ലബിന് സമീപത്തെ മരച്ചുവട്ടില്‍വച്ചാണ് പണം കൈമാറിയത്. തന്‍റെ സുഹൃത്തും എഐഎസ്എഫ് മുന്‍ നേതാവുമായ കെ.പി.ബാസിത്ത് അയച്ച ആളാകാം പണം വാങ്ങിയതെന്നും ഇയാള്‍ പോലീസിനോട് പറഞ്ഞു.

ഇന്ന് രാവിലെ കന്‍റോൺമെന്‍റ് സ്റ്റേഷനില്‍ ഹാജരായതിന് പിന്നാലെ നടത്തിയ ചോദ്യം ചെയ്യലിലാണ് ഹരിദാസ് മൊഴി മാറ്റി പറഞ്ഞത്. കഴിഞ്ഞ ഏപ്രില്‍ പത്തിന് ഉച്ചയ്ക്ക് രണ്ടിന് സെക്രട്ടറിയേറ്റിന് മുന്നിലെ ഓട്ടോ സ്റ്റാന്‍ഡില്‍വച്ച് ആരോഗ്യമന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫ് അഖില്‍ മാത്യുവിന് ഒരു ലക്ഷം രൂപ കൈമാറിയെന്നായിരുന്നു ഇയാള്‍ നേരത്തേ ആരോപിച്ചിരുന്നത്.

എന്നാല്‍ സെക്രട്ടറിയറ്റിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍നിന്ന് ഇത്തരത്തില്‍ ഒരു കാര്യം നടന്നതായി പോലീസ് കണ്ടെത്തിയിട്ടില്ല. ഇതോടെ ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത വരുത്താനാണ് ഇയാളെ വീണ്ടും ചോദ്യം ചെയ്തത്.

ഹരിദാസിന്‍റെ സുഹൃത്ത് ബാസിത്തിനും തട്ടിപ്പില്‍ പങ്കുണ്ടെന്നാണ് പോലീസിന്‍റെ നിഗമനം. ഇയാളോട് ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ടെങ്കിലും എത്തിയിരുന്നില്ല.