തിരുവനന്തപുരം: സര്‍ക്കാര്‍ ആയുര്‍വേദ കോളജില്‍ പരീക്ഷ ജയിക്കാത്തവരും ബിരുദദാന ചടങ്ങില്‍ പങ്കെടുത്ത സംഭവത്തില്‍ മുഴുവന്‍ വിദ്യാര്‍ഥികളുടെയും സര്‍ട്ടിഫിക്കറ്റുകള്‍ തിരികെ വാങ്ങാന്‍ കോളജ് അധികൃതര്‍. പരീക്ഷ പാസാകാത്ത ഏഴുപേര്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കിയതാണ് വിവാദമായത്. ഇതോടെ ചടങ്ങില്‍ പങ്കെടുത്ത മുഴുവന്‍ കുട്ടികളും സര്‍ട്ടിഫിക്കറ്റുകള്‍ തിരികെ നല്‍കാനാണ് നിര്‍ദേശം.

സര്‍വകലാശാലയുടെയോ കോളജിന്‍റെയോ സീല്‍ ഇല്ലാത്ത സര്‍ട്ടിഫിക്കറ്റുകളാണ് വിതരണം ചെയ്തത്. എന്നാല്‍ ഇത് ദുരുപയോഗം ചെയ്യാനുള്ള സാധ്യത കണക്കിലെടുത്താണ് നടപടി.

തിരുവനന്തപുരത്തെ സര്‍ക്കാര്‍ ആയുര്‍വേദ കോളജില്‍ കഴിഞ്ഞ വ്യാഴാഴ്ച നടന്ന ബിരുദദാന ചടങ്ങിലാണ് പരീക്ഷ പാസാകാത്തവരും പങ്കെടുത്തത്. ചടങ്ങില്‍ പങ്കെടുത്ത 65 പേരില്‍ ഏഴുപേര്‍ പരീക്ഷ പാസായിരുന്നില്ല. ഇവരും ചടങ്ങില്‍ ഗൗണ്‍ അണിഞ്ഞ് പ്രതിജ്ഞ ചൊല്ലി.

പരിപാടി സംഘടിപ്പിച്ചത് തങ്ങളല്ലെന്നും എസ്എഫ് ഐ നേതൃത്വം നല്‍കുന്ന ഹൗസ് സര്‍ജന്‍സ് അസോസിയേഷനാണെന്നുമാണ് കോളജ് അധികൃതരുടെ വിശദീകരണം. സംഭവത്തില്‍ ആരോഗ്യമന്ത്രി വീണ ജോര്‍ജ് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.