മന്ത്രി ശശീന്ദ്രനെയും തോമസ് കെ. തോമസ് എംഎൽഎയും ആറു വർഷത്തേക്ക് സസ്പെൻഡ് ചെയ്തെന്ന് അജിത് പവാർ പക്ഷം
Tuesday, July 15, 2025 11:29 PM IST
മുംബൈ: എൻസിപി ശരദ് പവാർ പക്ഷത്തുള്ള മന്ത്രി എ.കെ. ശശീന്ദ്രനെയും തോമസ് കെ. തോമസ് എംഎൽഎയും അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് എന്‍സിപി ഔദ്യോഗിക വിഭാഗം അടുത്ത ആഴ്ച സ്പീക്കര്‍ക്ക് കത്തു നല്‍കും. എംഎൽഎ സ്ഥാനം ഒരാഴ്ചക്കകം രാജിവെച്ചില്ലെങ്കിൽ അയോഗ്യരാക്കുമെന്നാണ് ഭീഷണി.
ഒരാഴ്ചയ്ക്കുള്ളില്‍ രാജിവച്ചില്ലെങ്കില്‍ തുടര്‍നടപടിയുണ്ടാകുമെന്ന് കാട്ടി ജൂലൈ നാലിന് ഇരുവര്‍ക്കും പാര്‍ട്ടി ദേശീയ വര്‍ക്കിംഗ് പ്രസിഡന്റ് പ്രഫുല്‍ പട്ടേല്‍ കത്തു നല്‍കിയിരുന്നു. ഇരുവരെയും പാർട്ടിയിൽനിന്ന് ആറ് വർഷത്തേക്ക് സസ്പെൻഡ് ചെയ്തതായും അച്ചടക്കം ലംഘിച്ചതിനാണ് നടപടിയെന്നും പ്രഫുൽ പട്ടേൽ നോട്ടീസിൽ പറയുന്നു.
എന്നാല്‍ ഇരുവരും മറുപടി നല്‍കിയിരുന്നില്ല. ഈ സാഹചര്യത്തിലാണ് കൂറുമാറ്റ നിരോധന നിയമപ്രകാരവും ജനപ്രാതിനിധ്യ നിയമപ്രകാരവും ഇവരെ അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് സ്പീക്കര്‍ക്കു കത്തു നല്കാന് പാര്‍ട്ടി ഒരുങ്ങുന്നത്. സ്പീക്കര്‍ അനുകൂല തീരുമാനമെടുത്തില്ലെങ്കില്‍ ഹൈക്കോടതിയെ സമീപിക്കുമെന്ന് പാര്‍ട്ടി നേതൃത്വം അറിയിച്ചു.
എന്‍സിപി പിളര്‍ന്ന് ശരദ് പവാർ, അജിത് പവാര്‍ വിഭാഗങ്ങളായി മാറിയതിനു ശേഷം ഔദ്യോഗിക വിഭാഗമായി തെരഞ്ഞെടുപ്പ് കമ്മിഷന് അംഗീകരിച്ചിരിക്കുന്നത് അജിത് പവാര്‍ വിഭാഗത്തെയാണ്. ക്ലോക്ക് ചിഹ്നം നല്കിയതും ഈ വിഭാഗത്തിനാണ്.
മഹാരാഷ്ട്ര തെരഞ്ഞെടുപ്പില്‍ അജിത് പവാര്‍ വിഭാഗമാണ് ഔദ്യോഗിക ചിഹ്നത്തില്‍ മത്സരിച്ചത്. എന്നാല്‍ കേരളത്തില്‍ എ.കെ. ശശീന്ദ്രനും തോമസ് കെ.തോമസും ശരദ് പവാറിന്റെ പാര്‍ട്ടിയായ എന്‍സിപി-എസ്പിക്കൊപ്പമാണ്.
ഇരുവര്‍ക്കും പാര്‍ട്ടി അംഗത്വത്തില്‍ തുടരാന്‍ കഴിയില്ലെന്നും എത്രയും പെട്ടെന്ന് രാജിവയ്ക്കണമെന്നും പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ എന്‍.എ. മുഹമ്മദ് കുട്ടി പറഞ്ഞു.
തര്‍ക്കം സുപ്രീംകോടതിയില്‍ നിലനില്ക്കുന്നുവെന്ന വാദം ശരിയല്ല. മഹാരാഷ്ട്ര തെരഞ്ഞെടുപ്പില്‍ ക്ലോക്ക് ചിഹ്നം അജിത് പവാര്‍ പക്ഷത്തിനു നല്കി കഴിഞ്ഞു. ഇരുവിഭാഗവും വെവ്വേറെ ചിഹ്നങ്ങളിലാണ് മഹാരാഷ്ട്രയില്‍ മത്സരിച്ചത്.
അത്തരത്തില്‍ എതിര്‍പക്ഷത്തുള്ള പാര്‍ട്ടിയുടെ പരിപാടികളില്‍ ഇരുവരും പങ്കെടുക്കുന്നത് ഗൗരവുമുള്ള കാര്യമാണ്. അത്തരത്തില്‍ നിലപാടുണ്ടെങ്കില്‍ തെരഞ്ഞെടുപ്പ് കമ്മിഷനെ അറിയിക്കേണ്ടതല്ലേ. ഒന്നും ചെയ്യാതെ, രാജിവയ്ക്കാതെ മുന്നോട്ടുപോകാനുള്ള നീക്കമാണ് ഇവര്‍ നടത്തുന്നതെന്നും മുഹമ്മദ് കുട്ടി പറഞ്ഞു.
അതേസമയം, നോട്ടീസിനെ ഗൗരവമായി കാണുന്നില്ലെന്നും സംഘടന ഭരണഘടന പ്രകാരം അത് നിലനിൽക്കില്ലെന്നും അവഗണിക്കുന്നുവെന്നും മന്ത്രി എ.കെ. ശശീന്ദ്രൻ പറഞ്ഞു.
നിയമവിദഗ്ദരുമായി ആലോചിച്ച് മറുപടി നൽകുന്ന കാര്യം പരിഗണിക്കും. വർക്കിംഗ് പ്രസിഡന്റ് എന്ന പേരിലാണ് പ്രഫുൽ പട്ടേൽ നോട്ടീസ് അയച്ചത്. പാർട്ടി ഭരണഘടന പ്രകാരം ഇങ്ങനെയൊരു പദവി ഇല്ല. ഇല്ലാത്ത പദവിയിൽ നിന്നയച്ച നോട്ടീസ് നിലനിൽക്കില്ല.
എൻസിപി ദേശീയ പാർട്ടിയാണ്. മഹാരാഷ്ട്രയിൽ മാത്രമാണ് പിളർപ്പുണ്ടായത്. കേരളത്തിലെ രണ്ട് എംഎൽഎമാരും ഒരേ പക്ഷത്ത് ഉറച്ചുനിൽക്കുകയാണ്. ആരാണ് യാഥാർഥ എൻസിപി എന്നതുമായി ബന്ധപ്പെട്ട കേസ് സുപ്രീംകോടതിയുടെ പരിഗണനയിലാണ്. കേരളത്തിലെ നിലവിലെ സാഹചര്യം വച്ച് എംഎൽഎമാരെ അയോഗ്യരാക്കാൻ കഴില്ലെന്നും ശശീന്ദ്രൻ കൂട്ടിച്ചേർത്തു.