പാതിവില തട്ടിപ്പ്: ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി, വിതരണം ചെയ്ത സാധനങ്ങൾ കസ്റ്റഡിയിലെടുത്തേക്കും
Tuesday, February 11, 2025 12:02 PM IST
കണ്ണൂർ: പാതിവില തട്ടിപ്പു കേസിൽ ക്രൈംബ്രാഞ്ച് അന്വേഷണം ഏറ്റെടുത്തതോടെ പാതിവിലയിൽ സാധനങ്ങൾ ലഭിച്ചവരെയും ചോദ്യം ചെയ്തേക്കും.
പണം അടച്ച് സാധനം ലഭിക്കാത്തവരുടെ പണം ഉപയോഗിച്ചാണ് നിലവിൽ സാധനങ്ങൾ വിതരണം ചെയ്തിരിക്കുന്നത്. അതിനാൽ, പണം നഷ്ടമായവരുടെ പണം നല്കണമെങ്കിൽ സ്കൂട്ടർ ഉൾപ്പെടെ പാതിവിലയിൽ കൊടുത്ത സാധനങ്ങൾ അന്വേഷണംസംഘത്തിന് കസ്റ്റഡിയിൽ എടുക്കേണ്ടി വരുമെന്നാണ് നിയമവിദഗ്ധർ പറയുന്നത്.
ഈ സാധനങ്ങൾ വിറ്റാൽ മാത്രമാണ് നിലവിൽ പണം നഷ്ടമായവരുടെ പണം നല്കാൻ സാധിക്കൂ.പാതിവില തട്ടിപ്പുകേസില്‍ അറസ്റ്റിലായ പ്രതി അനന്തുകൃഷ്ണന്റെ അക്കൗണ്ടുകളെല്ലാം ഫ്രീസ് ചെയ്തെങ്കിലും തട്ടിപ്പിനിരയായവരുടെ പണം നല്കണമെങ്കിൽ അക്കൗണ്ടിലുള്ളതിന്റെ അഞ്ചിരട്ടിയോളം വരും.
സാധാരണ സാന്പത്തിക തട്ടിപ്പ് കേസിൽ പ്രതികളുടെ സ്വത്ത് വിറ്റും അക്കൗണ്ടിലെ പണം ഉപയോഗിച്ചുമാണ് ഇരകൾക്ക് പണം തിരികെ നല്‍കുന്നത്. എന്നാൽ, ഇവിടെ ഇരകൾ മുടക്കിയ പണം സാധനങ്ങളായി ഉപഭോക്താക്കൾക്ക് നല്‍കിയതാണ് തടസമായിരിക്കുന്നത്. അതിനാൽ, പണം തിരികെ നല്കണമെങ്കിൽ സാധനങ്ങൾ കസ്റ്റഡിയിൽ എടുക്കേണ്ടി വരും.
സിഎസ്ആർ ഫണ്ട് ഉപയോഗിച്ചാണ് പാതിവിലയിൽ സ്കൂട്ടർ, തയ്യൽ മെഷീൻ, ലാപ്ടോപ് എന്നിവ നൽകുന്നതെന്നായിരുന്നു അനന്തു കൃഷ്ണൻ പറഞ്ഞിരുന്നത്. എന്നാൽ ഇത് ശരിയല്ലെന്നു പിന്നീടു തെളിഞ്ഞു.