മെസിയുടെ പനേങ്ക നിശ്ചിത സമയം കഴിഞ്ഞതോടെ വിധിനിർണയിക്കാൻ പെനാൽറ്റി ഷൂട്ടൗട്ട്. അർജന്റീനയുടെ ആദ്യകിക്കെടുക്കാനെത്തിയത് ലയണൽ മെസി. പനേങ്ക കിക്കിനു ശ്രമിച്ച മെസി നിരാശനായി തലതാഴ്ത്തി. പനേങ്ക കിക്കിന്റെ പവർകൂടി, പന്ത് ക്രോസ് ബാറിലിടിച്ച് വലയ്ക്കു മുകളിൽ. തുടർന്നായിരുന്നു മെസിയുടെ കാവലാളായി എമിലിയാനോ മാർട്ടിനെസ് അവതരിച്ചത്.
ഇക്വഡോറിന്റെ ആദ്യകിക്കെടുത്ത എയ്ഞ്ചൽ മേനയുടെ ഷോട്ട് ഇടത്തേക്കു ചാടിയും രണ്ടാം കിക്കെടുത്ത അലൻ മിൻഡയുടെ ഷോട്ട് വലത്തേക്കു ചാടിയും മാർട്ടിനെസ് തട്ടിത്തെറിപ്പിച്ചു.
മെസിക്കുശേഷമെത്തിയ ജൂലിയൻ ആൽവരസ്, മക് അല്ലിസ്റ്റർ, ഗോണ്‍സാലൊ മോണ്ടിയേൽ, നിക്കോളാസ് ഒട്ടമെൻഡി എന്നിവർ പിഴവില്ലാതെ പെനാൽറ്റി വലയിലാക്കി. അതോടെ 4-2ന്റെ ജയവുമായി അർജന്റീന കോപ്പ അമേരിക്ക ക്വാർട്ടറിൽ. മാർട്ടിനെസിനെ മെസി കെട്ടിപ്പിടിച്ചു, അർജന്റീനക്കാർ ആനന്ദനൃത്തംവച്ചു...
സൂപ്പർ ഹീറോ: 24-12 ഗോൾവലയ്ക്കു മുന്നിൽ എമിലിയാനോ മാർട്ടിനെസ് ഉള്ളപ്പോൾ അർജന്റീന ഇതുവരെ പെനാൽറ്റി ഷൂട്ടൗട്ടിൽ പരാജയപ്പെട്ടിട്ടില്ല. കോപ്പ അമേരിക്കയിലും (2021 സെമിയിൽ കൊളംബിയ, 2024 ക്വാർട്ടറിൽ ഇക്വഡോർ) ഫിഫ ലോകകപ്പിലും (2022ൽ നെതർലൻഡ്സിനെതിരേ ക്വാർട്ടർ, ഫ്രാൻസിനെതിരേ ഫൈനൽ) രണ്ടു തവണവീതം മാർട്ടിനെസിന്റെ മികവിൽ അർജന്റീന വെന്നിക്കൊടി പാറിച്ചു.
അർജന്റൈൻ ജഴ്സിയിൽ 24 പെനാൽറ്റികളെ മാർട്ടിനെസ് നേരിട്ടു. അതിൽ 12 എണ്ണം തട്ടിത്തെറിപ്പിച്ചു. സേവിംഗ് റേറ്റ് 50%...!