മാസപ്പടി കേസിൽ അതിവേഗ നടപടിയുമായി എസ്എഫ്ഐഒ
Saturday, April 5, 2025 3:05 AM IST
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണാ വിജയൻ പ്രതിപ്പട്ടികയിൽ ഉൾപ്പെട്ട മാസപ്പടി കേസിൽ അതിവേഗ നിയമനടപടിയുമായി അന്വേഷണ ഏജൻസിയായ എസ്എഫ്ഐഒ. വീണാ വിജയനെ പ്രതിചേർത്ത കുറ്റപത്രം കൊച്ചിയിലെ വിചാരണക്കോടതിയിൽ സമർപ്പിച്ചു.
കുറ്റപത്രം കോടതിയിൽ സമർപ്പിച്ചതിനുപിന്നാലെ വീണാ വിജയനു സമൻസ് അയയ്ക്കുന്നത് അടക്കമുള്ള നടപടികൾ വേഗത്തിൽ നടപ്പാക്കാനാണ് എസ്എഫ്ഐഒ തീരുമാനം. വീണാ വിജയൻ അടക്കമുള്ള 20 പേരുടെ മൊഴി നേരത്തെ രേഖപ്പെടുത്തിയ സാഹചര്യത്തിലാണ് സമൻസ് അടക്കമുള്ള നടപടികളിലേക്കു നീങ്ങുന്നത്.
കുറ്റകൃത്യം നടന്ന സ്ഥലം കൊച്ചിയായ സാഹചര്യത്തിലാണ് അവിടുത്തെ സാന്പത്തിക കുറ്റകൃത്യങ്ങൾക്കുള്ള കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. കന്പനീസ് ആക്ടിൽ 2018ൽ വരുത്തിയ ഭേദഗതി വന്നശേഷം ഇത്തരം സാന്പത്തിക കുറ്റകൃത്യങ്ങൾക്ക് അഞ്ചു വർഷം വരെ തടവും 20 ലക്ഷം രൂപ വരെ പിഴയും ലഭിക്കാം.
സേവനമൊന്നും നൽകാതെ വീണാ വിജയന്റെ ഉടമസ്ഥതയിലുള്ള എക്സാലോജിക് സൊല്യുഷൻസ് കന്പനി 2.70 കോടി രൂപ കൈപ്പറ്റിയെന്നാണു എസ്എഫ്ഐഒ കണ്ടെത്തൽ.
കരിമണൽ കന്പനിയായ സിഎംആർഎല്ലിനുപുറമേ ശശിധരൻ കർത്തയും ഭാര്യയും ഡയറക്ടർമാരായ എംപവർ ഇന്ത്യ എന്ന കന്പനിയിൽനിന്നുള്ള പണവും എക്സാലോജ് സൊല്യുഷൻസിൽ എത്തിയെന്നും കുറ്റപത്രത്തിൽ പറയുന്നു.
യാതൊരു സേവനവും നൽകാതെയാണ് മുഖ്യമന്ത്രിയുടെ മകളുടെ ഉടമസ്ഥതയിലുള്ള കന്പനിക്ക് കരിമണൽ കന്പനികൾ അടക്കം മാസപ്പടി നൽകിയതെന്നും പറയുന്നു.