ഉത്തരക്കടലാസ് കാണാതായത് സർവകലാശാലയുടെ വീഴ്ചയെന്ന് വി.ഡി. സതീശൻ
Sunday, March 30, 2025 1:38 AM IST
തിരുവനന്തപുരം: സർക്കാരിന്റെ പിടുപ്പുകേടും അമിത രാഷ്ട്രീയവത്കരണവും ഉന്നതവിദ്യാഭ്യാസ മേഖലയെ തകർത്തതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് കേരള സർവകലാശാലയിൽ എംബിഎ ഉത്തരക്കടലാസ് നഷ്ടമായി വിദ്യാർഥികളുടെ ഭാവി അനിശ്ചിതത്വത്തിലായ സംഭവമെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ.
മൂല്യനിർണയത്തിന് അധ്യാപകന്റെ പക്കൽ കൊടുത്തയച്ച 2022-2024 ബാച്ചിലെ 71 വിദ്യാർഥികളുടെ ഉത്തരക്കടലാസുകളാണ് നഷ്ടമായത്. കോഴ്സ് പൂർത്തിയായിട്ടും ഫലപ്രഖ്യാപനം നടത്താതെ സംഭവം മൂടിവയ്ക്കാനാണ് സർവകലാശാല ശ്രമിച്ചത്. 10 മാസം മുൻപ് നടന്ന പരീക്ഷ വീണ്ടും എഴുതണമെന്നാണ് സർവകലാശാല വിദ്യാർഥികളോട് ഇപ്പോൾ ആവശ്യപ്പെട്ടത്.
സർവകലാശാലയുടെ ഭാഗത്തുള്ള പിഴവിന് വിദ്യാർഥികളെ ക്രൂശിക്കുന്ന നടപടി അംഗീകരിക്കാനാകില്ല. സംഭവത്തെക്കുറിച്ച് അന്വേഷിച്ചു കുറ്റക്കാർക്കെതിരേ നടപടിയെടുക്കണം.
സർക്കാരിന്റെയും സിപിഎമ്മിന്റെയും രാഷ്ട്രീയ ഇടപെടലുകളാണ് കേരളത്തിലെ സർവകലാശാലകളെ കുത്തഴിഞ്ഞ അവസ്ഥയിൽ എത്തിച്ചത്. ഉത്തരക്കടലാസുകൾ പോലും സുരക്ഷിതമല്ലാത്ത സാഹചര്യത്തിൽ ഉന്നത വിദ്യാഭ്യാസരംഗത്തെ മികവിനെ കുറിച്ച് ഉന്നത വിദ്യാഭ്യാസമന്ത്രി കവല പ്രസംഗം നടത്തുന്നത് അപഹാസ്യമാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.