എൽഡിഎഫിന്‍റെ കണക്കുകൂട്ടലുകൾ വീണ്ടും തെറ്റിച്ച് കല്യാശേരി
Wednesday, June 12, 2024 1:14 AM IST
സ്വന്തം ലേഖകൻ

കല്യാശേരി: 2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ കാസർഗോഡ് മണ്ഡലത്തിൽ എൽഡിഎഫിനേറ്റ അപ്രതീക്ഷിത പരാജയത്തിന്‍റെ കാരണങ്ങളിലൊന്നായി സിപിഎമ്മും മുന്നണിയും വിലയിരുത്തിയത് പാർട്ടി ശക്തികേന്ദ്രമായ കല്യാശേരി മണ്ഡലത്തിലുണ്ടായ വോട്ടുചോർച്ചയാണ്. സാധാരണഗതിയിൽ എൽഡിഎഫ് സ്ഥാനാർഥികൾക്ക് നാല്പതിനായിരത്തോളം വോട്ടിന്‍റെ ഭൂരിപക്ഷം ലഭിക്കുന്ന കല്യാശേരിയിൽ കഴിഞ്ഞതവണ കെ.പി. സതീഷ് ചന്ദ്രന് 13694 വോട്ടിന്‍റെ ഭൂരിപക്ഷം മാത്രമാണ് ലഭിച്ചത്.

എന്നാൽ, അതിനുശേഷം നടന്ന തദ്ദേശ തെരഞ്ഞെടുപ്പിലും നിയമസഭാ തെരഞ്ഞെടുപ്പിലും കല്യാശേരിയിലെ പാർട്ടി കോട്ടകൾ പഴയ പ്രതാപത്തിലേക്ക് തിരിച്ചെത്തി. നിയമസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥി എം. വിജിൻ 44393 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ജയിച്ചത്. ഇതേ വോട്ടുവ്യത്യാസം ഇത്തവണയും നിലനിർത്താനായാൽ കഴിഞ്ഞ തെരഞ്ഞെടുപ്പിലെ ഉണ്ണിത്താന്‍റെ ഭൂരിപക്ഷം നിഷ്പ്രയാസം മറികടക്കാനാകുമെന്നായിരുന്നു പാർട്ടിയുടെ കണക്കുകൂട്ടൽ. പാർട്ടി കോട്ടകൾ കഴിഞ്ഞതവണ സംഭവിച്ച തെറ്റ് തിരുത്തുമെന്ന പ്രചാരണവുമായി എൽഡിഎഫ് സ്ഥാനാർഥി എം.വി. ബാലകൃഷ്ണൻ കല്യാശേരിയിലും പയ്യന്നൂരിലും കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്തു.

എന്നാൽ, ഫലം വന്നപ്പോൾ കൈയിലുണ്ടായിരുന്നതും പോയ അവസ്ഥയിലാണ് എൽഡിഎഫ്. 1058 വോട്ടിന്‍റെ നാമമാത്രമായ ഭൂരിപക്ഷം മാത്രമാണ് കല്യാശേരി മണ്ഡലം എം.വി. ബാലകൃഷ്ണന് നല്കിയത്. എം.വി. ബാലകൃഷ്ണൻ 65405 വോട്ടുകളും യുഡിഎഫ് സ്ഥാനാർഥി രാജ്മോഹൻ ഉണ്ണിത്താൻ 64347 വോട്ടുകളും നേടി. കഴിഞ്ഞതവണ എൽഡിഎഫ് സ്ഥാനാർഥി 73542 വോട്ടുകളും യുഡിഎഫ് 59848 വോട്ടുകളുമാണ് നേടിയിരുന്നത്. എൽഡിഎഫിന് 8137 വോട്ടുകൾ കുറഞ്ഞപ്പോൾ ഉണ്ണിത്താന് 4499 വോട്ട് കൂടി.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥി എം. വിജിൻ 88252 വോട്ടുകളും യുഡിഎഫ് സ്ഥാനാർഥി ബ്രിജേഷ് കുമാർ 43859 വോട്ടുകളുമാണ് നേടിയിരുന്നത്. ബ്രിജേഷ് നേടിയ വോട്ടുകളേക്കാൾ വലിയ ഭൂരിപക്ഷമാണ് വിജിൻ നേടിയത്. 44393 വോട്ടുകളുടെ ആ വമ്പൻ ഭൂരിപക്ഷത്തിൽ നിന്നാണ് ഇത്തവണ എൽഡിഎഫ് കേവലം 1058 ലേക്ക് കൂപ്പുകുത്തിയത്.
കഴിഞ്ഞതവണ 9854 വോട്ടുകൾ നേടിയ ബിജെപിക്ക് ഇത്തവണ 17688 വോട്ടുകൾ ലഭിച്ചു. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിലേതിനേക്കാൾ 7834 വോട്ടുകളുടെ വർധന. എൽഡിഎഫിന് നഷ്ടമായ വോട്ടുകൾ യുഡിഎഫിനേക്കാളേറെ ബിജെപിയിലേക്കണ് പോയതെന്ന് ചുരുക്കം. ഉറച്ച സിപിഎം കോട്ടകളിൽ പലതിലും ഇത്തവണ ബിജെപി വോട്ടുകൾ മൂന്നക്കത്തിലെത്തി. മാട്ടൂൽ പഞ്ചായത്തിലെ മുസ്‌ലിം കേന്ദ്രങ്ങളിൽ പോലും വിരലിലെണ്ണാവുന്ന വോട്ടുകൾ സ്വന്തമാക്കി ബിജെപി സാന്നിധ്യമറിയിച്ചു.

മറ്റു പാർട്ടികൾക്ക് പ്രവർത്തനസ്വാതന്ത്ര്യം നിഷേധിക്കപ്പെടുന്ന സിപിഎം പാർട്ടി ഗ്രാമങ്ങളുള്ള പട്ടുവം പഞ്ചായത്തിൽ ഇതാദ്യമായി യുഡിഎഫ് സ്ഥാനാർഥി മുന്നിലെത്തിയത് സിപിഎമ്മിന് കനത്ത ആഘാതമായി. യുഡിഎഫ് സ്ഥാനാർഥി രാജ്മോഹൻ ഉണ്ണിത്താൻ 4558 വോട്ടുകളും എൽഡിഎഫ് സ്ഥാനാർഥി എം.വി. ബാലകൃഷ്ണൻ 4140 വോട്ടുകളും എൻഡിഎ സ്ഥാനാർഥി എം.എൽ. അശ്വിനി 1227 വോട്ടുകളുമാണ് പട്ടുവത്തുനിന്നും നേടിയത്. ഉണ്ണിത്താന് 418 വോട്ടുകളുടെ ഭൂരിപക്ഷം. വർഷങ്ങൾക്കുമുമ്പ് യൂത്ത് ലീഗ് പ്രവർത്തകൻ ഷുക്കൂർ കൊലചെയ്യപ്പെട്ട അരിയിൽ ഭാഗത്തുള്ള ആറു ബൂത്തുകളിൽ നിന്നായി യുഡിഎഫ് 215 വോട്ടിന്‍റെ ഭൂരിപക്ഷം നേടിയതും ശ്രദ്ധേയമായി.

മറ്റൊരു ശക്തികേന്ദ്രമായ കുഞ്ഞിമംഗലം പഞ്ചായത്തിൽ എൽഡിഎഫ് ഭൂരിപക്ഷം 950 വോട്ടിലൊതുങ്ങി. ബാലകൃഷ്ണൻ 6050 വോട്ടുകളും ഉണ്ണിത്താൻ 5100 വോട്ടുകളും അശ്വിനി 1850 വോട്ടുകളുമാണ് നേടിയത്. ഏഴോം പഞ്ചായത്തിൽ ബാലകൃഷ്ണൻ 7008 വോട്ടുകളും ഉണ്ണിത്താൻ 4939 വോട്ടുകളും അശ്വിനി 1044 വോട്ടുകളും നേടി. എൽഡിഎിന് 2069 വോട്ടുകളുടെ ഭൂരിപക്ഷം. ചെറുകുന്ന് പഞ്ചായത്തിൽ എൽഡിഎഫ് 4606 വോട്ടുകളും യുഡിഎഫ് 4009 വോട്ടുകളും എൻഡിഎ 1068 വോട്ടുകളും നേടി.

എൽഡിഎഫ് ഭൂരിപക്ഷം 597 വോട്ട്. ഈ മൂന്നു പഞ്ചായത്തുകളിൽ നിന്നുമാത്രം പതിനായിരത്തോളം വോട്ടിന്‍റെ ഭൂരിപക്ഷം എൽഡിഎഫ് പ്രതീക്ഷിച്ചിരുന്നതാണ്. കടന്നപ്പള്ളി-പാണപ്പുഴ പഞ്ചായത്തിലും എൽഡിഎഫ് ഭൂരിപക്ഷം ഗണ്യമായി കുറഞ്ഞു. എൽഡിഎഫ് 7576 വോട്ടുകളും യുഡിഎഫ് ‌5642 വോട്ടുകളും എൻഡിഎ 1908 വോട്ടുകളുമാണ് നേടിയത്. എൽഡിഎഫ് ഭൂരിപക്ഷം 1934 വോട്ടുകൾ മാത്രം.

ചെറുതാഴം, കണ്ണപുരം, കല്യാശേരി പഞ്ചായത്തുകൾ മാത്രമാണ് എൽഡിഎഫിന് മുൻകാലങ്ങളിലേതിനേക്കാൾ കുറഞ്ഞതെങ്കിലും മാന്യമായ ഭൂരിപക്ഷം നല്കിയത്. ചെറുതാഴത്ത് എൽഡിഎഫ് 10882 വോട്ടുകളും യുഡിഎഫ് 6322 വോട്ടുകളും എൻഡിഎ 2805 വോട്ടുകളും നേടി. ഭൂരിപക്ഷം 4560. കണ്ണപുരത്ത് എൽഡിഎഫ് 6884, യുഡിഎഫ് 2567, എൻഡിഎ 2106. ഭൂരിപക്ഷം 4317. കല്യാശേരിയിൽ എൽഡിഎഫ് 10913, യുഡിഎഫ് 6333, എൻഡിഎ 3427, ഭൂരിപക്ഷം 4580.

മറുവശത്ത് തീരദേശമേഖലയിലെ പരമ്പരാഗത യുഡിഎഫ് കേന്ദ്രങ്ങളായ മാടായി, മാട്ടൂൽ പഞ്ചായത്തുകളിൽ യുഡിഎഫ്മികച്ച ഭൂരിപക്ഷം നേടിയെടുത്തു. മാടായിയിൽ ഉണ്ണിത്താൻ 13335 വോട്ടകളും ബാലകൃഷ്ണൻ 4255 വോട്ടുകളും അശ്വിനി 1565 വോട്ടുകളും നേടി. യുഡിഎഫ് ഭൂരിപക്ഷം 9080. മാട്ടൂലിൽ യുഡിഎഫ് 11542, എൽഡിഎഫ് 3091, എൻഡിഎ 688. ഭൂരിപക്ഷം 8451.
കല്യാശേരി മണ്ഡലത്തിൽ നിന്നുള്ള പി.പി. ദിവ്യയേയും ടി.വി. രാജേഷിനെയും ലോക്സഭാ മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർഥികളായി നേരത്തേ പരിഗണിച്ചിരുന്നു. ഇവരിലാരെങ്കിലുമായിരുന്നു സ്ഥാനാർഥികളെങ്കിൽ കല്യാശേരിയിലെ പാർട്ടി വോട്ടുകളിൽ ഇത്രയും ഇടിവ് സംഭവിക്കില്ലായിരുന്നുവെന്ന് പ്രവർത്തകർ തന്നെ പറയുന്നു. മണ്ഡലത്തിൽ പരിചിതനല്ലാത്ത സ്ഥാനാർഥിയെ അടിച്ചേല്പ്പിച്ചുവെന്ന വികാരംമൂലം പലയിടങ്ങളിലും പാർട്ടി ഘടകങ്ങൾ നിർജീവമായതാണ് മറ്റു ഘടകങ്ങൾക്കൊപ്പം എൽഡിഎഫിന്‍റെ തകർച്ചയ്ക്ക് ആക്കംകൂട്ടിയതെന്നാണ് സൂചന.