ചാവക്കാട്: ഓരോ ദിവസവും ചൂട് ശക്തമാകുനതിനെ തുടർന്നു മത്സ്യക്ഷാമം രൂക്ഷമായി. തീരക്കടൽ ചൂടായി മീനുകൾക്കു ജീവനു ഭീഷണിയായപ്പോൾ മത്സ്യങ്ങൾ കൂട്ടത്തോടെ ഉൾക്കടലിലേക്കു പോയതാണു ലഭ്യത കുറയാൻ കാരണമെന്നു മത്സ്യത്തൊഴിലാളികൾ പറയുന്നു.
25-30 കിലോമീറ്റർ ദൂരം പോയാൽ മീൻ ലഭിക്കുമായിരുന്നു. ഇപ്പോൾ അതിന്റെ ഇരട്ടി ദൂരം പോയാലും മീൻ കിട്ടുന്നില്ല. ഓരോ വർഷം പിന്നിടുമ്പോഴും പല കാരണത്താൽ മീൻലഭ്യത കുറയുകയാണ്. ചൂടു കൂടിയതോടെ മീനുകൾ ആഴക്കടലിലേക്ക് അകംവലിഞ്ഞതു കടൽ തൊഴിലാളികൾക്കു ദുരിതമായി. പതിവായി ലഭിക്കുമായിരുന്ന ചെറുമീനുകളൊന്നും ഇപ്പോൾ വള്ളക്കാർക്കു ലഭിക്കുന്നില്ല. എൻജിൻ ഘടിപ്പിച്ചുപോകുന്ന ചെറുതും വലുതുമായ വള്ളത്തിലെ തൊഴിലാളികളും ബോട്ടിലെ തൊഴിലാളികളും നിരാശയിലാണ്.
ഉയർന്ന വിലയ്ക്കു മണ്ണെണ്ണയും ഡീസലും വാങ്ങി കടൽപ്പണിക്കു പോയാൽ തിരിച്ചുവരുമ്പോൾ നഷ്ടത്തിന്റെ കണക്ക്. ദൂരെ പോയി മീൻ കിട്ടുമോയെന്ന അന്വേഷണത്തിനു വരുന്ന ഇന്ധനച്ചെലവ് പുറമെ. കാലാവസ്ഥാവ്യതിയാനവും ഇടയ്ക്കു വരുന്ന ജാഗ്രതാമുന്നറിയിപ്പും മത്സ്യക്ഷാമത്തിനു കാരണമായി.
ചാവക്കാട് തീരമേഖലയിൽ വലിയ മീനുകളുടെ സീസൺ കഴിഞ്ഞിട്ടില്ല. എറണാകുളം, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം, കുളച്ചൽ, കന്യാകുമാരി തുടങ്ങിയ സ്ഥലങ്ങളിൽനിന്നു കൂട്ടമായി എത്തുന്നവരാണ് വലിയ മീനിന്റെ പിടിത്തക്കാർ. തമിഴ്നാട്ടിൽ വോട്ടെടുപ്പ് ദിവസമായപ്പോൾ കന്യാകുമാരി മേഖലയിൽനിന്നുള്ള തൊഴിലാളികൾ നാട്ടിൽപ്പോയി.
കേരളത്തിലെ വോട്ടെടുപ്പുദിവസം തെക്കൻ മേഖലയിൽനിന്നുള്ള തൊഴിലാളികൾ ചാവക്കാട് തീരം വിട്ടു. നാട്ടിൽ പോയാൽ പിന്നെ കുറച്ചുദിവസം കഴിഞ്ഞേ തിരിച്ചെത്തുകയുള്ളൂ. കള്ളക്കടൽ മുന്നറിയിപ്പും ഉയർന്ന തിരമാലജാഗ്രതയും വന്നതോടെ തൊഴിലാളികളുടെ മടക്കയാത്ര നീണ്ടതു മത്സ്യക്ഷാമത്തിനും വിലക്കയറ്റത്തിനും മറ്റൊരു കാരണമായി.
തമിഴ്നാട്, കർണാടക, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാ നങ്ങളിൽനിന്ന് ലോറിക്ക് എത്തുന്ന മീനുകളുടെ വരവു കുറഞ്ഞിട്ടുണ്ട്. ഇതു മത്സ്യമാർക്കറ്റിൽ ജോലി ചെയ്യുന്നവരെയും ചില്ലറവില്പനക്കാരെയും ബാധിച്ചു.
ഈസ്റ്റർ ആഘോഷത്തിനുശേഷം വലിയ മീനുകളുടെ വില കുറഞ്ഞതായിരുന്നു. അതു വീണ്ടും കൂടി. വിവാഹം, തിരുനാൾ എന്നിവയുടെ സീസണായതും മീൻവില കുതിക്കാൻ കാരണമായി.
വിലനിലവാരം കിലോഗ്രാം: ബ്രാക്കറ്റിൽ സീസൺ വില. അറയ്ക്ക 1300- 1500 (500-700), തമ്മാൻ 400-700 (250-300), ആവോലി 750-900 (400-600), ചാള 300-350 (150-240), അയില 350 -400 (200-280), മാന്തൾ, വെളൂരി 280-350 (150-200).
കെ.ടി. വിൻസെന്റ്