കെ. ഇന്ദ്രജിത്ത്
രണ്ടാം തവണ മുഖ്യമന്ത്രിയായ ഉമ്മൻ ചാണ്ടിയെ ആരോപണങ്ങളും വേട്ടയാടലുകളും വിടാതെ പിന്തുടർന്നു. സോളാർ കേസിൽ വ്യക്തിപരമായ ആരോപണങ്ങൾ വരെ ഉയർന്നു. ഇവയ്ക്കൊന്നും ജനങ്ങൾക്കിടയിൽ നിറഞ്ഞുനിന്ന ഉമ്മൻ ചാണ്ടിയുടെ ചുണ്ടിലെ പുഞ്ചിരിയെ മായ്ക്കാനായില്ല.
രാഷ്ട്രീയ വിവാദം ആളിപ്പടർന്ന സോളാർ ആരോപണങ്ങളെ വർഷങ്ങളോളം സംസ്ഥാനത്തെയും കേന്ദ്രത്തിലെയും അന്വേഷണ ഏജൻസികൾ മാറിമാറി അന്വേഷിച്ച ശേഷമാണു പൂർണമായി തള്ളിക്കളഞ്ഞത്.
രോഗഗ്രസ്ഥനായി വീട്ടിലും ആശുപത്രിയിലും കഴിയുന്പോഴും സത്യത്തിന്റെ മുഖം വീണുടയാത്ത പളുങ്കുപാത്രത്തിൽ പ്രതിഫലിക്കുന്നതുപോലെ സോളാറിലേത് അടക്കമുള്ള അന്വേഷണ റിപ്പോർട്ടുകൾ ഉമ്മൻ ചാണ്ടിക്കു മുന്നിലെത്തി. മുഖ്യമന്ത്രിയായിരിക്കെയും അതിനു മുൻപും പിടിച്ചുലച്ച പല ആരോപണങ്ങളിലും അദ്ദേഹത്തിനു പങ്കില്ലെന്ന റിപ്പോർട്ടുകൾ കണ്ടാണ് അദ്ദേഹത്തിന്റെ മടക്കം.
സോളാറിനൊപ്പം പാമോലിനും ടൈറ്റാനിയവും പാറ്റൂർ ഭൂമി കേസും വിഴിഞ്ഞം തുറമുഖ ആരോപണവുമൊക്കെ പലപ്പോഴായി ഉമ്മൻ ചാണ്ടിയെ പ്രതിസന്ധിയിലാക്കിയിരുന്നു. ബാർ കോഴക്കേസ് ഉമ്മൻ ചാണ്ടിയെ നേരിട്ടു ബാധിച്ചില്ലെങ്കിലും യുഡിഎഫ് മന്ത്രിസഭയെ പലപ്പോഴായി പിടിച്ചു കുലുക്കിയിരുന്നു.
സെക്രട്ടേറിയറ്റ് വളയൽ സമരവും ഉമ്മൻ ചാണ്ടിയുടെ സൂത്രവിദ്യയും
സോളാർ ആരോപണത്തിൽ സംസ്ഥാനമൊട്ടാകെ ഇടതുമുന്നണി സമരം കത്തിപ്പടരുന്നതിനിടെയാണ് ലക്ഷം പേരുമായി സെക്രട്ടേറിയറ്റ് വളയൽ സമരം പ്രഖ്യാപിക്കുന്നത്. 2013 ഓഗസ്റ്റിൽ ഭരണസിരാകേന്ദ്രമായ സെക്രട്ടേറിയറ്റ് സ്തംഭിപ്പിക്കും വിധം സമരം. എല്ലാ ഗേറ്റുകളിലും ഇടതു പ്രവർത്തകരുടെ ഉപരോധം.
ജീവനക്കാരിൽ ഭൂരിഭാഗത്തിനും ഓഫീസിൽ കയറാനാകുന്നില്ല. സെക്രട്ടേറിയറ്റ് പ്രവർത്തനം സ്തംഭിക്കുന്ന അവസ്ഥ. ഏതു നിമിഷവും മുഖ്യമന്ത്രി രാജിവയ്ക്കുമെന്നു ചാനലുകളിൽ ഫ്ളാഷ് ന്യൂസുകൾ വരുന്നു. മുഖ്യമന്ത്രിയുടെ രാജിയല്ലാതെ മറ്റൊരു അനുരഞ്ജനത്തിനുമില്ലെന്നു സിപിഎം നേതാക്കൾ അസന്നിഗ്ധമായി പ്രഖ്യാപിക്കുന്നു.
ഉമ്മൻ ചാണ്ടി ക്ലിഫ് ഹൗസിൽ മാടിയൊതുക്കാത്ത മുടിയിൽ മാന്തി അങ്ങോട്ടുമിങ്ങോട്ടും നടക്കുന്നു. സമരം നേരിടാനുള്ള തന്ത്രങ്ങളാണ് ആലോചിക്കുന്നത്. കോണ്ഗ്രസിലെ എ ഗ്രൂപ്പിന്റെ തന്ത്രശാലികളായ ആര്യാടൻ മുഹമ്മദ്, പി.ടി. തോമസ്, കെ. ബാബു, തിരുവഞ്ചൂർ രാധാകൃഷ്ണൻ തുടങ്ങിയവരൊക്കെ ഒപ്പമുണ്ട്. ആദ്യം ചെയ്തത് തലസ്ഥാനനഗരത്തിലെ പൊതു ശൗചാലയങ്ങൾ അടയ്ക്കുക എന്ന തന്ത്രപരമായ സമീപനമായിരുന്നു.
സമരത്തിന് എത്തിക്കുന്നവർക്ക് പ്രാഥമിക സൗകര്യങ്ങൾ ഒരുക്കാനുള്ള ബാധ്യത സമരം പ്രഖ്യാപിച്ച നേതാക്കൾക്കാണെന്നായിരുന്നു കാരണമായി ചൂണ്ടിക്കാട്ടിയത്. തന്ത്രത്തിന് അടുത്ത ദിവസം രാവിലെ ഭാഗിക വിജയം. പ്രാഥമികാവശ്യങ്ങൾ നിറവേറ്റാൻ കഴിയാതെ വന്ന സമരക്കാർ നേതാക്കൾക്കെതിരേ തിരിഞ്ഞു. ഇതു സമരത്തിൽ വലിയ കല്ലുകടിയായി. സമരം ഒത്തുതീർക്കേണ്ടത് സമരക്കാരുടെയും ആവശ്യമായി.
പിന്നീടാണ് ക്ലിഫ് ഹൗസിലിരുന്നു മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ചർച്ചകളിലേക്കു കടക്കുന്നത്. രാവിലെ തുടങ്ങിയ ചർച്ച. സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയൻ, പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണൻ തുടങ്ങിയവരുമായി ഫോണിലാണ് ചർച്ച.
സോളാർ കേസിൽ ഹൈക്കോടതി സിറ്റിംഗ് ജഡ്ജിയുടെ നേതൃത്വത്തിൽ ജുഡീഷൽ അന്വേഷണം പ്രഖ്യാപിച്ചാൽ സമരം അവസാനിപ്പിക്കാമെന്നു പ്രതിപക്ഷം. കോണ്ഗ്രസ് നേതാക്കളെ കൂടാതെ ഘടകകക്ഷി നേതാക്കളും ക്ലിഫ് ഹൗസിൽ. മണിക്കൂറുകൾ നീണ്ട ചർച്ച. ഇപ്പോഴത്തപ്പോലെയല്ല. മാധ്യമപ്രവർത്തകർക്കും മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിൽ പ്രവേശനമുള്ളതിനാൽ, മാധ്യമങ്ങളുടെ വൻനിരതന്നെ ക്ലിഫ് ഹൗസിലെ ഓരോ മുറികളിലുമുണ്ട്.
ചർച്ചയുടെ വിശദാംശങ്ങൾ നേതാക്കൾ മാധ്യമങ്ങളുമായി പങ്കുവയ്ക്കുന്നു. ഇതിനിടെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, ആവശ്യങ്ങളുമായെത്തുന്ന ജനങ്ങളെ കാണുന്നു, പേഴ്സണൽ സ്റ്റാഫ് അംഗങ്ങൾ കൊണ്ടുവരുന്ന സുപ്രധാന ഫയലുകളിൽ ഒപ്പുവയ്ക്കുന്നു. ഒപ്പം ഇടയ്ക്കിടെ ചർച്ചയും നടത്തുന്നു.
ഉച്ചയ്ക്ക് 12ഓടെ ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള ജുഡീഷൽ അന്വേഷണത്തിനു സർക്കാർ തയാറെന്ന് ഉമ്മൻ ചാണ്ടി, കോടിയേരി ബാലകൃഷ്ണനെ അറിയിക്കുന്നു. പിന്നാലെ മാധ്യമങ്ങളിലൂടെ ഇക്കാര്യം പുറത്തുവിട്ടു. തുടർന്നു സെക്രട്ടേറിയറ്റിനു മുന്നിലെ സമരപ്പന്തലിൽ ഇടതു നേതാക്കൾ യോഗം ചേർന്നു സമരം പിൻവലിക്കുന്നു. രാജിയിലേക്കു നയിക്കേണ്ട ഒരു സമരം ഒത്തുതീർന്ന ആവേശത്തിൽ മുഖ്യമന്ത്രി പതിവുശൈലിയിൽ ജനങ്ങൾക്കിടയിലേക്ക്.
യുഎൻ അവാർഡ് സ്വീകരണവും ഒപ്പം നടന്ന ജോപ്പന്റെ അറസ്റ്റും
മികച്ച പൊതുസേവനത്തിനുള്ള യുഎൻ ഗ്ലോബൽ അവാർഡ് 2013ൽ ബഹ്റിനിൽവച്ചാണു മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടി ഏറ്റുവാങ്ങിയത്. അവാർഡ് സ്വീകരിച്ച് രാത്രി മടങ്ങാൻ വിമാനത്താവളത്തിൽ കാത്തിരിക്കുന്നതിനിടയിലാണ് ഉമ്മൻ ചാണ്ടിയുടെ ഒപ്പം നടന്നിരുന്ന പേഴ്സണൽ സ്റ്റാഫ് അംഗം ടെനി ജോപ്പന്റെ അറസ്റ്റ് മുഖ്യമന്ത്രി അറിയുന്നത്. മല്ലേലി ശ്രീധരൻ നായരുടെ 40 ലക്ഷം രൂപ ബിജു രാധാകൃഷ്ണനും സരിത എസ്. നായരും ചേർന്നു തട്ടിയെടുത്ത കേസിലാണ് ജോപ്പനെ എഡിജിപി എ. ഹേമചന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.
വിമാനത്താവളത്തിൽനിന്നു പുതുപ്പള്ളിയിലേക്കു പോയ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടു വഴികളിലെല്ലാം എൽഡിഎഫ് പ്രതിഷേധം. താൻ ഒരു തെറ്റും ചെയ്തിട്ടില്ലെന്നും എല്ലാവരെയും വിശ്വസിച്ച് മുന്നോട്ടു പോകുന്നതിനിടയിൽ ചിലരൊക്കെ ഈ വിശ്വാസം ദുർവിനിയോഗം ചെയ്തതാണെന്നു പുതുപ്പള്ളിക്കാരോട് ഉമ്മൻ ചാണ്ടി ഏറ്റുപറഞ്ഞു.
ആരോപണവിധേയരായ ഗണ്മാൻ സലിംരാജ്, ടെനി ജോപ്പൻ, ജിക്കുമോൻ തുടങ്ങിയവരെ മുഖ്യമന്ത്രിയുടെ ഓഫീസിൽനിന്നു നീക്കിയാണ് തത്കാലം പ്രതിസന്ധിയിൽനിന്നു കരകയറിയത്. എന്നാൽ, വ്യക്തിപരമായ അധിക്ഷേപം അടക്കം ഉയർന്ന സോളാർ ചൂട് മുഖ്യമന്ത്രിപദത്തിന്റെ കാലാവധി അവസാനിച്ച ശേഷവും ഉമ്മൻ ചാണ്ടിയെ പലപ്പോഴായി വേദനിപ്പിക്കുന്നതായിരുന്നു.
രാജി സസ്പെൻസുമായി പാമോലിൻ കേസ്
2011 മേയിൽ രണ്ടാം ഉമ്മൻ ചാണ്ടി മന്ത്രിസഭ അധികാരമേൽക്കുന്നത് ഒറ്റ സീറ്റിന്റെ ഭൂരിപക്ഷത്തോടെ മാത്രമായിരുന്നു. ഒരാൾ മറിഞ്ഞാൽ മന്ത്രിസഭ നിലംപതിക്കാവുന്ന അവസ്ഥ. വി.എസ്. അച്യുതാനന്ദന്റെ നേതൃത്വത്തിലുള്ള പ്രതിപക്ഷം വിമർശനങ്ങൾക്കായി കാത്തുനിൽക്കുന്ന സമയം. ഓഗസ്റ്റിൽ പാമോലിൻ കേസിന്റെ ഉത്തരവു വന്നു.
1991ലെ പാമോലിൻ കേസിൽ ധനമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടിയെ ഉൾപ്പെടുത്തി കേസിന്റെ പുനരന്വേഷണം നടത്തണമെന്നു വിജിലൻസ് സ്പെഷൽ ജഡ്ജി ഉത്തരവിട്ടു. 20 വർഷം സാക്ഷിയായിരുന്നയാൾ മുഖ്യമന്ത്രിയായപ്പോൾ പ്രതി. ഇതോടെ മുഖ്യമന്ത്രിയുടെ രാജിക്കായി മുറവിളി ഉയർന്നു.
വിധി വരുന്പോൾ, മുഖ്യമന്ത്രിയുടെ ചേംബറിനു സമീപമുള്ള കോണ്ഫറൻസ് ഹാളിൽ വിമാനത്താവള വികസനം ചർച്ച ചെയ്യുകയായിരുന്നു ഉമ്മൻ ചാണ്ടി. മന്ത്രിയായിരുന്ന കെ. ബാബുവും യോഗത്തിനുണ്ടായിരുന്നു. ഉമ്മൻ ചാണ്ടി രാജിവയ്ക്കണമെന്നു പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദൻ ആവശ്യമുന്നയിച്ചു.
കോഫറൻസ് ഹാളിനു മുന്നിൽ നിറഞ്ഞു മാധ്യമ പ്രവർത്തകർ. അടുത്ത ചേംബറി നിന്നു വ്യവസായമന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി പാഞ്ഞു ഹാളിലേക്ക്. പിന്നാലെ ധനമന്ത്രി കെ.എം. മാണിയും. കോടതി വിധിയുടെ പശ്ചാത്തലത്തിൽ രാജിയല്ലാതെ വേറെ വഴിയില്ലെന്ന് ഉമ്മൻ ചാണ്ടി.
എങ്കിൽ മന്ത്രിസഭ ഒന്നടങ്കം രാജിയിലേക്കു നീങ്ങാമെന്നു കുഞ്ഞാലിക്കുട്ടിയും മാണിയും. ഇതിനിടെയാണ് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്റെ ആവശ്യം ടിവിയിലൂടെ ശ്രദ്ധയിൽ പെടുന്നത്. ഉമ്മൻ ചാണ്ടി വിജിലൻസ് വകുപ്പ് ഒഴിയണം.
ആശ്വാസത്തിലായ ഘടകകക്ഷി നേതാക്കൾ, ഉമ്മൻ ചാണ്ടിയോടൊപ്പം പുറത്തെത്തി പ്രഖ്യാപിച്ചു. കോടതി വിധിയുടെ പശ്ചാത്തലത്തിൽ ആഭ്യന്തര, വിജിലൻസ് വകുപ്പുകൾ മുഖ്യമന്ത്രി ഒഴിയും. ഒരു പ്രതിസന്ധികൂടി ഒഴിഞ്ഞ ആശ്വാസത്തിൽ ഉമ്മൻ ചാണ്ടിയും.