നദാലും പുറത്ത്; ഷറപ്പോവ, മകറോവ സെമിയില്‍
നദാലും പുറത്ത്; ഷറപ്പോവ, മകറോവ സെമിയില്‍
Wednesday, January 28, 2015 10:57 PM IST
മെല്‍ബണ്‍: സ്വിസ് ഇതിഹാസം റോജര്‍ ഫെഡറര്‍ക്കു പിന്നാലെ മൂന്നാം സീഡ് സ്പെയിനിന്റെ റാഫേല്‍ നദാലും ഓസ്ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസില്‍നിന്ന് പുറത്തായി. ക്വാര്‍ട്ടര്‍ ഫൈനലില്‍ ചെക്ക് റിപ്പബ്ളിക്കിന്റെ തോമസ് ബെര്‍ഡിച്ചാണ് നദാലിനെ അട്ടിമറിച്ചത്. നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു ബര്‍ഡിച്ചിന്റെ വിജയം. സ്കോര്‍ 6-2, 6-0, 7-6.

പതിനെട്ടു തവണ ബര്‍ഡിച്ചിനെ നേരിട്ടിട്ടുള്ള നദാലിന്റെ ആദ്യ തോല്‍വിയാണിത്. ഏഴാം സീഡായ ബെര്‍ഡിച്ച് ഒരവസരം പോലും സ്പാനിഷ് താരത്തിന് നല്കിയില്ല. രണ്ടാം സെറ്റില്‍ ഒരു ഗെയിം പോലും വിട്ടുകൊടുക്കാതെയാണ് ബെര്‍ഡിച്ച് ജയിച്ചുകയറിയത്. കഴിഞ്ഞ ഒന്‍പത് വര്‍ഷത്തിനിടെ ബെര്‍ഡിച്ച് നദാലിനെതിരെ നേടുന്ന ആദ്യ ജയമാണിത്. കുറേക്കാലമായി പരിക്കിന്റെ പിടിയിലായിരുന്ന നദാല്‍ ഓസ്ട്രേലിയന്‍ ഓപ്പണിലാണ് മടങ്ങിയെത്തിയത്. അതേസമയം, ബ്രിട്ടന്റെ ആന്‍ഡി മുറെ 19കാരന്‍ നിക് കിര്‍ഗിയോസിനെ 6-3, 7-6, 6-3 എന്ന സ്കോറിനു പരാജയപ്പെടുത്തി സെമിയില്‍ കടന്നു. തോമസ് ബെര്‍ഡിച്ചാണ് മുറെയുടെ എതിരാളി. ഓസ്ട്രേലിയന്‍ ഓപ്പണില്‍ മൂന്നുവട്ടം ഫൈനല്‍ കളിച്ച താരമാണ് മുറെ.

വനിതാ വിഭാഗത്തില്‍ കാനഡയുടെ യൂജെനി ബുഷാറിനെ പരാജയപ്പെടുത്തി മുന്‍ ലോക ഒന്നാം നമ്പര്‍ റഷ്യയുടെ മരിയ ഷറപ്പോവ ഓസ്ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസ് സെമിയില്‍ കടന്നു. സ്കോര്‍ 6-3, 6-2. മറ്റൊരു ക്വാര്‍ട്ടറില്‍ കറുത്തകുതിരയായി മുന്നേറുന്ന റഷ്യയുടെ എകതറീന മകറോവ റൊമാനിയയുടെ സിമോണ ഹാലെപ്പിനെ നേരിട്ടുള്ള സെറ്റുകള്‍ക്കു പരാജയപ്പെടുത്തി. സ്കോര്‍: 6-4, 6-0. അതേസമയം, പരിക്കു വകവയ്ക്കാതെ കളിക്കാനിറങ്ങിയ ബലാറസ് താരം വിക്ടോറിയ അസരെങ്ക പുറത്തായി. ക്വാര്‍ട്ടറില്‍ ഡോമിനിക്ക സിബുല്‍ക്കോവയാണ് അസരെങ്കയെ പരാജയപ്പെടുത്തിയത്. സ്്കോര്‍: 6-2. 3-6, 6-3.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.