മെര്‍ളിനു ദേശീയ റിക്കാര്‍ഡ്
മെര്‍ളിനു ദേശീയ റിക്കാര്‍ഡ്
Monday, September 9, 2013 11:13 PM IST
റാഞ്ചി: ദേശീയ ഒപ്പണ്‍ അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ രണ്ടാം ദിനവും റെയില്‍വേയുടെ സമഗ്ര ആധിപത്യം. മലയാളിതാരങ്ങളുടെ മികവിലാണു റെയില്‍വേയുടെ കുതിപ്പ്. ഇന്നലെ നടന്ന ഏറ്റവും വാശിയേറിയ മത്സരമായ 800 മീറ്ററില്‍ വനിതകളുടെ വിഭാഗത്തില്‍ ഒളിമ്പ്യന്‍ പി.ടി. ഉഷയുടെ ശിഷ്യ ഒളിമ്പ്യന്‍ ടിന്റു ലൂക്കയ്ക്കു സ്വര്‍ണം ലഭിച്ചപ്പോള്‍ പുരുഷന്മാരുടെ 800 മീറ്ററില്‍ മലയാളിയായ സജീഷ് ജോസഫ് പൊന്നണിഞ്ഞു. അതേസമയം, മീറ്റിലെ വേഗമേറിയ ഓട്ടക്കാരിയെ കണ്െടത്തുന്ന 100 മീറ്ററില്‍ വനിതാ വിഭാഗത്തില്‍ കേരളത്തിന്റെ മെര്‍ളിന്‍ കെ. ജോസഫ്(11.35 സെക്കന്‍ഡ്) സെമി ഫൈനലില്‍ ദേശീയ റിക്കാര്‍ഡിട്ടു. എന്നാല്‍, ഫൈനലില്‍ മെര്‍ളിന് വെങ്കലമേ ലഭിച്ചുള്ളൂ. രചിത മിസ്ത്രിയുടെ പേരിലുള്ള (11.38) റിക്കാര്‍ഡാണ് മെര്‍ളിന്‍ പഴങ്കഥയാക്കിയത്. മീറ്റിലെ വേഗമേറിയ താരങ്ങളായി പുരുഷ വിഭാഗത്തില്‍ എല്‍ഐസിയുടെ അനിരുദ്ധ ഗുജാറിനെയും(10.46 സെക്കന്‍ഡ്) വനിതാ വിഭാഗത്തില്‍ ഒഎന്‍ജിസിയുടെ ദ്യുതി ചന്ദിനെയും(11.73) തെരഞ്ഞെടുത്തു. കര്‍ണാടകയുടെ എച്ച്.എം. ജ്യോതി (11.87) വെള്ളി നേടി.

800 മീറ്ററില്‍ മികച്ച ഫോമില്‍ ഓടിയ റെയില്‍വേസിന്റെ ടിന്റു 2:01.87 സെക്കന്‍ഡിലാണ് 800 മീറ്റര്‍ പൂര്‍ത്തിയാക്കിയത്. രണ്ടാം സ്ഥാനത്തെത്തിയ റെയില്‍വേസിന്റെ തന്നെ സുഷമ ദേവി(2:03.11)യേക്കാള്‍ 15 മീറ്ററോളം മുന്നിലായിരുന്നു ടിന്റു. സീസണിലെ മികച്ച പ്രകടനത്തോടെയാണ് ടിന്റു സ്വര്‍ണം സ്വന്തമാക്കിയത്. ഒഎന്‍ജിസിയുടെ മലയാളിയായ സിനി മാര്‍ക്കോസിനാണ്(2:03.51) വെങ്കലം.

അതേസമയം, ജൂണിയര്‍ താരമായ ജസി ജോസഫ് (2:06.82) തന്റെ ഏറ്റവും മികച്ച വ്യക്തിഗത പ്രകടനവുമായി നാലാം സ്ഥാനത്തെത്തി. പുരുഷന്മാരുടെ 800 മീറ്ററില്‍ റെയില്‍വേസിന്റെ സജീഷ് ജോസഫിനു മത്സരം പൂര്‍ത്തിയാക്കാന്‍ വേണ്ടിവന്നത് ഒരു മിനിറ്റ് 49.50 സെക്കന്‍ഡാണ്. ഒഎന്‍ജിസിയുടെ മഞ്ജീത് സിംഗ് വെള്ളി സ്വന്തമാക്കിയപ്പോള്‍ സര്‍വീസസിന്റെ മലയാളിതാരം ജിന്‍സണ്‍ ജോണ്‍സണ്‍ വെങ്കലം നേടി. ഓപ്പണ്‍ മീറ്റില്‍ സജീഷിന്റെ അഞ്ചാം സ്വര്‍ണമാണിത്. ടിന്റുവിന്റെ മൂന്നാമത്തേതും.അതേസമയം, പുരുഷന്മാരുടെ വാശിയേറിയ ലോംഗ് ജംപില്‍ റെയില്‍വേസിന്റെ കെ. പ്രേംകുമാറിനെ(7.62) അട്ടിമറിച്ച് അങ്കിത് ശര്‍മ(7.73 മീറ്റര്‍) സ്വര്‍ണം നേടി. കേരളത്തിന്റെ രാജ ഉമ്മനാണ് വെങ്കലം. ഇന്നലെ കേരളത്തിനു ലഭിച്ച ഏക മെഡലും ഇതാണ്.

മീറ്റ് രണ്ടു ദിവസം പിന്നിടുമ്പോള്‍ റെയില്‍വേസ് 123 പോയിന്റുമായി ബഹുദൂരം മുന്നിലാണ്. 59 പോയിന്റുള്ള ഒഎന്‍ജിസിയാണു രണ്ടാമത്. കേവലം എട്ടരപോയിന്റുമായി കേരളം 10-ാമതാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.