ന്യൂഡൽഹി: പതിനായിരക്കണക്കിന് ഇന്ത്യക്കാർക്ക് ജോലി നൽകുന്ന എം.എ. യൂസഫലി മാതൃനാടിനു നൽകുന്ന സേവനം മഹത്തരമാണെന്ന് ഉപരാഷ്ട്രപതി എം.വെങ്കയ്യ നായിഡു. ഡൽഹി കൃഷ്ണ ഫൗണ്ടേഷന്റെ രാഷ്ട്ര സേവാ പുരസ്കാരം എം.എ. യൂസഫലിക്കും പി. പരമേശ്വരനും സമ്മാനിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
സന്പത്ത് ആർക്കും കൂടെ കൊണ്ടുപോകാൻ കഴിയില്ലെന്നു തിരിച്ചറിഞ്ഞാണ് അദ്ദേഹം സേവനപ്രവർത്തനം നടത്തുന്നത്. ആന്ധ്രപ്രദേശിനു വേണ്ടി എന്തെങ്കിലും ചെയ്യാൻ താൻ ഒരിക്കൽ അദ്ദേഹത്തോട് അഭ്യർഥിച്ചിരുന്നു.ഒരുകാലത്തു ലോകത്തിനു വഴികാട്ടിയിരുന്ന വൈജ്ഞാനിക കേന്ദ്രമായിരുന്ന ഇന്ത്യയുടെ പൈതൃകം ഉയർത്തിപ്പിടിക്കാനും ദാരിദ്ര്യം, അഴിമതി, നിരക്ഷരത, തീവ്രവാദം, മതമൗലികവാദം, പിന്നോക്ക വിവേചനം, ലിംഗവിവേചനം എന്നിവ തുടച്ചുനീക്കാനും നമുക്ക് ഓരോരുത്തർക്കും ബാധ്യതയുണ്ടെന്നും ഉപരാഷ്ട്രപതി ചൂണ്ടിക്കാട്ടി.
പി. പരമേശ്വരനുവേണ്ടി ഒ. രാജഗോപാൽ എംഎൽഎ അവാർഡ് ഏറ്റുവാങ്ങി. രണ്ടു ലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം. ഡൽഹി റാഫി മാർഗിലെ മൗലങ്കാർ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ടി.കെ.എ. നായർ, ഓംചേരി എൻ.എൻ. പിള്ള, സുപ്രീംകോടതി ജഡ്ജി ജസ്റ്റീസ് കുര്യൻ ജോസഫ്, രാജ്യസഭാ ഉപാധ്യക്ഷൻ പ്രഫ. പി.ജെ. കുര്യൻ, കേന്ദ്ര സാംസ്കാരിക മന്ത്രി മഹേഷ് ശർമ, ബാബു പണിക്കർ എന്നിവർ പങ്കെടുത്തു. ഡൽഹിയിലെ പ്രമുഖ സാമൂഹ്യ പ്രവർത്തകരായ ടി.കെ.എ. നായർ, പ്രഫ. ഓംചേരി എൻ.എൻ. പിള്ള, കെ. മാധവൻ നായർ, എ.ടി. സൈനുദീൻ, ബാബു പണിക്കർ, ബിജി നായർ, ഡോ. രമേശ് നന്പ്യാർ, കെ. രഘുനാഥ്, കെ.പി. വിനോദ്കുമാർ, കെ.ബി. അജിതൻ, കെ. വേണുഗോപാൽ എന്നിവരാണ് ഫൗണ്ടേഷന്റെ ട്രസ്റ്റി അംഗങ്ങൾ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.