സിഎസ്ബിക്ക് 567 കോടിയുടെ അറ്റാദായം
കൊച്ചി: സിഎസ്ബി ബാങ്ക് 2024 മാര്‍ച്ച് 31ന് അവസാനിച്ച സാമ്പത്തികവര്‍ഷം 567 കോടി രൂപ അറ്റാദായം കൈവരിച്ചു. മുന്‍വര്‍ഷം ഇത് 547 കോടി രൂപയായിരുന്നു. ഇക്കാലയളവില്‍ ബാങ്കിന്റെ പ്രവര്‍ത്തനലാഭം പത്തു ശതമാനം വര്‍ധിച്ച് 780 കോടി രൂപയായി.
അറ്റപലിശ വരുമാനം കഴിഞ്ഞ സാമ്പത്തികവര്‍ഷത്തില്‍ 11 ശതമാനം വര്‍ധിച്ച് 1476 കോടി രൂപയിലെത്തി. പലിശയിതര വരുമാനത്തില്‍ 85 ശതമാനം വളര്‍ച്ചയാണു കൈവരിച്ചത്. 2024 മാര്‍ച്ച് 31ലെ അറ്റ നിഷ്ക്രിയ ആസ്തികള്‍ 0.51 ശതമാനമാണ്.
കഴിഞ്ഞ സാമ്പത്തികവര്‍ഷത്തിന്റെ നാലാം പാദത്തിൽ 151.46 കോടി രൂപ അറ്റാദായവും 228 കോടി രൂപ പ്രവര്‍ത്തനലാഭവും കൈവരിച്ചു.
സൗജന്യ എസി ചെക്ക് അപ് ക്യാമ്പുമായി നിസാന്‍
കൊച്ചി: നിസാന്‍ രാജ്യത്തുള്ള 120 സര്‍വീസ് വര്‍ക്ക് ഷോപ്പുകളില്‍ സൗജന്യ എസി ചെക്ക് അപ് ക്യാമ്പ് ആരംഭിച്ചു. ജൂണ്‍ 15 വരെ നടക്കുന്ന ക്യാമ്പുകളില്‍ നിരവധി ഡിസ്കൗണ്ടുകളും പ്രഖ്യാപിച്ചിട്ടുണ്ട്.
ലേബര്‍ ചാര്‍ജുകളില്‍ 20% ഡിസ്കൗണ്ടിനു പുറമെ വിവിധ സേവനങ്ങള്‍ക്ക് പത്തു ശതമാനം അധിക ഇളവും ലഭിക്കും. നിസാന്‍ വണ്‍ ആപ്പ് വഴിയോ വെബ്സൈറ്റ് വഴിയോ സര്‍വീസ് ബുക്ക് ചെയ്യാം. നിസാനു പുറമെ ഡാറ്റ്സന്‍ വാഹനങ്ങള്‍ക്കും സര്‍വീസ് ക്യാമ്പില്‍ പങ്കെടുക്കാം.
സ്വര്‍ണം: പവന് 320 രൂപ വര്‍ധിച്ചു
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വര്‍ധിച്ചു. ഗ്രാമിന് 40 രൂപയും പവന് 320 രൂപയുമാണ് വര്‍ധിച്ചത്. ഇതോടെ ഗ്രാമിന് 6,665 രൂപയും പവന് 53,320 രൂപയുമായി.
സണ്ണി ഡയമണ്ട്സിൽ സ്പാർക്ലിംഗ് ഫിയസ്റ്റ എക്സിബിഷൻ
തൃശൂർ: ഏറ്റവും മികച്ച ആനുകൂല്യങ്ങളോടെ ലോകോത്തര ഡയമണ്ട് ആഭരണങ്ങൾ സ്വന്തമാക്കാൻ സണ്ണി ഡയമണ്ട്സ് അവസരമൊരുക്കുന്നു.
കൊച്ചി ഷോറൂമിൽ ഇന്നുമുതൽ മേയ് ഒന്നുവരെയുള്ള സ്പാർക്ലിംഗ് ഫിയസ്റ്റ എക്സിബിഷൻ ആൻഡ് സെയിലിൽ ബ്രൈഡൽ ജ്വല്ലറികളുടെയും ഡെയ്ലിവെയർ ജ്വല്ലറികളുടെയും വിപുലമായ കളക്ഷനുകൾ അണിനിരത്തും.
ഇതോടൊപ്പമുള്ള അക്ഷയതൃതീയ പ്രീബുക്കിംഗിൽ ഉപഭോക്താക്കൾക്ക് ഉറപ്പായ സമ്മാനങ്ങളും നൽകും. വജ്രവിലയിൽ നൂറു ശതമാനം മണിബാക്ക്, ഓൾഡ് ഗോൾഡ് എക്സ്ചേഞ്ച് ആനുകൂല്യങ്ങളും ലഭിക്കും.
ഇയർ റിംഗുകൾ, നോസ് പിൻ, മോതിരം, പെൻഡന്റുകൾ, നെക്ലേസ്, ബാംഗിൾസ്, ബ്രേസ്ലെറ്റുകൾ തുടങ്ങിയവയുടെ അമൂല്യമായ കളക്ഷൻ മികച്ച ആനുകൂല്യങ്ങളോടെ സ്വന്തമാക്കാനുള്ള അവസരമാണ് ഇതെന്നു ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ പി.പി. സണ്ണി പറഞ്ഞു. കൂടുതൽ വിവരങ്ങൾക്ക് 9961172298, 9744355555.
ബൂസ്റ്റും ഹോർലിക്സും ഇനി ആരോഗ്യപാനീയമല്ല
ന്യൂഡൽഹി: ബൂസ്റ്റും ഹോർലിക്സും ഉൾപ്പെടെയുള്ള ഉത്പന്നങ്ങളെ ആരോഗ്യ ഭക്ഷ്യപാനീയം എന്ന ഗണത്തിൽനിന്നു നീക്കി നിർമാതാക്കളായ ഹിന്ദുസ്ഥാൻ യൂണിലിവർ. ഫംഗ്ഷണൽ ന്യൂട്രീഷണൽ ഡ്രിങ്ക്സ് (എഫ്എൻഡി) എന്നാണ് ഇവയെ കന്പനി പുനർനാമകരണം ചെയ്തിരിക്കുന്നത്.
ബോണ്‍വിറ്റയെ ഉൾപ്പെടെ ആരോഗ്യകരമായ പാനീയം (ഹെൽത്ത് ഡ്രിങ്ക്സ്) എന്ന വിഭാഗത്തിൽനിന്നു നീക്കാൻ ഇ-കൊമേഴ്സ് വെബ്സൈറ്റുകൾക്കു കേന്ദ്രവാണിജ്യ-വ്യവസായ മന്ത്രാലയം അടുത്തിടെ നൽകിയ നിർദേശത്തിന്റെ ചുവടുപിടിച്ചാണു ഹിന്ദുസ്ഥാൻ യൂണിലിവറിന്റെ നീക്കം. പുനർനാമകരണം ചെയ്തകാര്യം ഹിന്ദുസ്ഥാൻ യൂണിലിവർ സിഇഒ റിതേഷ് തിവാരി സ്ഥിരീകരിച്ചു.
അഗോള കുത്തകയായ കാഡ്ബറിയുടെ കീഴിലുള്ള മൊണ്ടെലെസ് ഇന്റർനാഷണൽ നിർമിക്കുന്ന ബോണ്‍വിറ്റയിൽ അളവിൽ കൂടുതൽ പഞ്ചസാര അടങ്ങിയിട്ടുണ്ടെന്നും എഫ്എസ്എസ് നിയമം 2006 പ്രകാരം നിർവചിച്ചിട്ടുള്ള ആരോഗ്യ പാനീയങ്ങളില്ലെന്നും ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷൻ ചൂണ്ടിക്കാട്ടിയതിനു പിന്നാലെയാണ് കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രാലയം ആരോഗ്യകരമായ പാനീയത്തിന്റെ ഗണത്തിൽനിന്നു നീക്കാൻ ഉത്തരവിറക്കിയത്.
പാൽ, സെറിയൽ, മാൾട്ട് അടിസ്ഥാനമായ പാനീയങ്ങൾ എന്നിവയെ ഹെൽത്ത് ഡ്രിങ്ക്സ്, എനർജി ഡ്രിങ്ക്സ് എന്നീ വിഭാഗങ്ങളിൽ ഉൾപ്പെടുത്തി വിറ്റഴിക്കരുതെന്ന് ഈ മാസമാദ്യം ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് അഥോറിറ്റി (എഫ്എസ്എസ്എഐ) ഇ-കൊമേഴ്സ് വെബ്സൈറ്റുകൾക്ക് നിർദേശം നൽകിയിരുന്നു. ഇന്ത്യൻ ഭക്ഷ്യനിയമത്തിൽ ഹെൽത്ത് ഡ്രിങ്ക്സിനെ നിർവചിച്ചിട്ടില്ല എന്നതാണ് ഇതിനു കാരണമായി ചൂണ്ടിക്കാട്ടിയത്.
നിയമങ്ങളനുസരിച്ച് ഹെൽത്ത് ഡ്രിങ്കുകൾ വെറും ഫ്ളേവർ ചെയ്ത ജലത്തെ അടിസ്ഥാനമാക്കിയുള്ള പാനീയങ്ങൾ മാത്രമാണ്. തെറ്റായ പദങ്ങൾ ഉപയോഗിക്കുന്നത് ഉപഭോക്താവിനെ തെറ്റിദ്ധരിപ്പിക്കുമെന്നും ആ പരസ്യങ്ങൾ നീക്കം ചെയ്യാനോ തിരുത്താനോ വെബ്സൈറ്റുകളോട് ആവശ്യപ്പെടുമെന്നും അധികൃതർ വ്യക്തമാക്കിയിരുന്നു.
ആക്സിസ് ബാങ്കിന് 160 ശതമാനം ലാഭ വര്‍ധന
കൊച്ചി: ആക്സിസ് ബാങ്ക് കഴിഞ്ഞ സാമ്പത്തികവര്‍ഷം 24,861 കോടി രൂപ അറ്റാദായം നേടി. മുന്‍വര്‍ഷത്തെ 9,580 കോടി രൂപയെ അപേക്ഷിച്ച് 160 ശതമാനമാണ് വാര്‍ഷിക ലാഭ വര്‍ധന.
അറ്റപലിശ വരുമാനം വാര്‍ഷികാടിസ്ഥാനത്തില്‍ 16 ശതമാനവും മുന്‍വര്‍ഷം ഇതേ പാദത്തെ അപേക്ഷിച്ച് 11 ശതമാനവും കൂടി. നാലാം പാദത്തില്‍ 4.06 ശതമാനമാണ് പലിശയില്‍നിന്നുള്ള അറ്റലാഭം.
ഇൻഡിഗോ 30 എ 350-900 വിമാനങ്ങൾ വാങ്ങും
മുംബൈ: രാജ്യത്തെ പ്രമുഖ വിമാന കന്പനിയായ ഇൻഡിഗോ 30 എ350-900 വിമാനങ്ങൾ വാങ്ങും. 70 വിമാനങ്ങൾകൂടി വാങ്ങാനുള്ള സാധ്യത നിലനിർത്തിയാണ് ഇൻഡിഗോയുടെ നീക്കം.
നിലവിൽ 350 നാരോ-ബോഡി വിമാനങ്ങളാണ് ഇൻഡിഗോയ്ക്കുള്ളത്. ടർക്കിഷ് എയർലൈൻസിൽനിന്നു പാട്ടത്തിനെടുത്ത രണ്ട് ബോയിംഗ് 777 വൈഡ്-ബോഡി വിമാനങ്ങളുമുണ്ട്.
2027ഓടെ പുതിയ വിമാനങ്ങൾ ലഭിക്കുമെന്നാണ് ഇൻഡിഗോ അറിയിച്ചിരിക്കുന്നത്. റോൾസ് റോയ്സിന്റെ ട്രെന്റ് എക്സ്ഡബ്ല്യുബി എൻജിൻ ഉപയോഗിച്ചു പ്രവർത്തിക്കുന്നവയാണ് ഈ വിമാനങ്ങൾ. വിമാനങ്ങളുടെ വില ഉൾപ്പെടെ കരാർ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ഇൻഡിഗോ പുറത്തുവിട്ടിട്ടില്ല. പുതിയ വിമാനങ്ങൾ എത്തുന്നതോടെ വിദേശ സർവീസുകൾ വർധിപ്പിക്കാനാകുമെന്നാണു കന്പനിയുടെ പ്രതീക്ഷ.
നിലവിൽ എയർ ഇന്ത്യ മാത്രമാണ് എ350 വിമാനങ്ങൾ ഉപയോഗിച്ചു സർവീസ് നടത്തുന്ന ഇന്ത്യൻ കന്പനി. വിസ്താരയ്ക്കും വൈഡ്-ബോഡി വിമാനങ്ങളുണ്ട്. സ്പൈസ് ജെറ്റ് കുറച്ച് വിമാനങ്ങൾ പാട്ടത്തിനെടുത്തു സർവീസ് നടത്തുന്നുണ്ട്.
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. ഗ്രാമിന് 35 രൂപയും പവന് 280 രൂപയുമാണ് കുറഞ്ഞത്. ഇതോടെ ഗ്രാമിന് 6,625 രൂപയും പവന് 53,000 രൂപയുമായി.
ഇത്തിഹാദ് എയർവേസും കാസിനോ കാറ്ററേഴ്സും ധാരണയിൽ
നെടുമ്പാശേരി: ഇത്തിഹാദ് എയർവേസും കാസിനോ എയർ കാറ്ററേഴ്സും ധാരണയിൽ. കരാർപ്രകാരം അടുത്ത നാലു വർഷത്തേക്ക് ഇന്ത്യയിലെ പ്രമുഖ എയർപോർട്ടുകളായ കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം, ചെന്നൈ, അഹമ്മദാബാദ്, ജയ്പുർ എന്നിവിടങ്ങളിൽനിന്ന് അബുദാബിയിലേക്കുള്ള ഇത്തിഹാദിന്റെ എല്ലാ വിമാനങ്ങളിലും കാസിനോ എയർ കാറ്ററേഴ്സ് ഭക്ഷണം നൽകും.
തെരഞ്ഞെടുത്ത നാടൻ വിഭവങ്ങളും ഇത്തവണ രുചിപ്പട്ടികയിൽ ഇടം നേടിയിട്ടുണ്ട്. കേരളത്തിൽനിന്നുള്ള വിമാനങ്ങളിൽ നാടൻ വിഭവങ്ങളായ കോഴി പൊരിച്ചത്, ചെമ്മീൻ ഉലർത്ത്, മീൻ കറി, മീൻ പൊള്ളിച്ചത്, വെണ്ടയ്ക്ക തോരൻ, ബിരിയാണി, പഴം പ്രഥമൻ, അട പ്രഥമൻ തുടങ്ങിയവ ഉച്ചയ്ക്കത്തെയും രാത്രിയിലെയും വിഭവങ്ങളിലും ഇടിയപ്പം, കടലക്കറി, വിവിധതരം ഉപ്പുമാവുകൾ, ഇഡലി, വട, സാമ്പാർ തുടങ്ങിയവ പ്രഭാത ഭക്ഷണപട്ടികയിലും ഉണ്ട്.
2000 കോടിയുടെ കടപ്പത്രം പുറപ്പെടുവിക്കും
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ വികസനപ്രവർത്തനങ്ങളുടെ ധനശേഖരണാർഥം 2000 കോടി രൂപയുടെ കടപ്പത്രം പുറപ്പെടുവിക്കുന്നു. ഇതിനായുള്ള ലേലം ഏപ്രിൽ 30ന് റിസർവ് ബാങ്കിന്റെ മുംബൈ ഫോർട്ട് ഓഫീസിൽ ഇ-കുബേർ സംവിധാനം വഴി നടക്കും.
ഇ-മൊബിലിറ്റി ആപ്പിലൂടെ അടയ്ക്കുന്ന പണം സ്വകാര്യ കമ്പനിക്ക്; ഹൈക്കോടതി വിശദീകരണം തേടി
കൊച്ചി: ഇലക്ട്രിക് വാഹനങ്ങള്‍ ചാര്‍ജ് ചെയ്യാന്‍ കേരള ഇ-മൊബിലിറ്റി ആപ്പിലൂടെ അടയ്ക്കുന്ന പണം സ്വകാര്യ കമ്പനി അക്കൗണ്ടിലേക്ക് പോകുന്നതിനെതിരായ ഹര്‍ജിയില്‍ ഹൈക്കോടതി എതിര്‍കക്ഷികളോടു വിശദീകരണം തേടി.
സംസ്ഥാന സര്‍ക്കാര്‍, കെഎസ്ഇബി, വിജിലന്‍സ്, സ്റ്റാര്‍ട്ടപ് കമ്പനിയായ കോഴിക്കോട്ടെ ബിപിഎം പവര്‍ ലിമിറ്റഡ് എന്നീ എതിര്‍കക്ഷികള്‍ക്കു നോട്ടീസ് അയയ്ക്കാനും ഉത്തരവായി.
വൈദ്യുതി ബോര്‍ഡ് സജ്ജമാക്കിയ ആപ്പിന്റെ പ്രവര്‍ത്തനം സ്വകാര്യ മേഖലയ്ക്ക് പൊതുപ്പണം ദുരുപയോഗം ചെയ്യാനുള്ള സംവിധാനമാകുന്നത് തടയണമെന്നാവശ്യപ്പെട്ടു പൊതുപ്രവര്‍ത്തകനായ എം.കെ. മൊയ്തീന്‍കുട്ടി നല്കിയ പൊതുതാത്പര്യ ഹര്‍ജിയിലാണ് ജസ്റ്റീസ് കെ. ബാബു, ജസ്റ്റീസ് എസ്. മനു എന്നിവരടങ്ങുന്ന ഡിവിഷന് ബെഞ്ചിന്റെ ഉത്തരവ്.
സര്‍ക്കാര്‍, സ്വകാര്യ ചാര്‍ജിംഗ് സ്റ്റേഷനുകളുടെ പ്രവര്‍ത്തനം ഏകോപിപ്പിക്കാനാണ് കെഎസ്ഇബി കേരള ഇ-മൊബിലിറ്റി ആപ് ഏര്‍പ്പെടുത്തിയത്. ചാര്‍ജിംഗ് സ്റ്റേഷനുകളുടെ ലൊക്കേഷന്‍ കണ്ടെത്താനും പണമടയ്ക്കാനും സാധിക്കുമെന്നായിരുന്നു വാഗ്ദാനം.
ബിപിഎം പവര്‍ ലിമിറ്റഡിന്റെ സോഫ്റ്റ്വേര്‍ സഹായം ഇതിനുണ്ടായിരുന്നു. എന്നാല്‍, കെഎസ്ഇബി ആപ്പിന്റെ പ്രവര്‍ത്തനത്തില്‍ തുടക്കംമുതലേ തകരാറുകളുണ്ടെന്ന് ഹര്‍ജിയില്‍ പറയുന്നു.
ആപ് തുറക്കുമ്പോള്‍, ‘ചാര്‍ജ്മോഡ്’ എന്ന മറ്റൊരു ആപ് ഡൗണ്‍ലോഡ് ചെയ്യാനുള്ള നിര്‍ദേശമാണു ലഭിക്കുന്നത്. ഇതിലടയ്ക്കുന്ന പണം സ്വകാര്യസ്ഥാപനമായ ബിപിഎം ലിമിറ്റഡിന്റെ അക്കൗണ്ടിലേക്കാണ് പോകുന്നത്.
പണം 24 മണിക്കൂറിനകം കെഎസ്ഇബിയുടെ അക്കൗണ്ടിലെത്തുമെന്നാണ് വിവരാവകാശരേഖ പ്രകാരം ലഭിച്ച മറുപടി. ബിപിഎമ്മില്‍ ഓഹരി പങ്കാളിത്തമുള്ള ഇന്ദിരബാബു എനര്‍ജി വെഞ്ച്വേഴ്സ് എന്ന സ്ഥാപനത്തിനായി കെഎസ്ഇബി എന്‍ജിനിയര്‍മാര്‍ കണ്‍സള്‍ട്ടന്റുമാരായി പ്രവര്‍ത്തിച്ചിട്ടുണ്ട്. നിയമവിരുദ്ധമായ നടപടിയാണ് ആപ്പിന്റെ പേരില്‍ നടക്കുന്നതെന്ന് ആരോപിച്ചാണ് ഹര്‍ജി.
സ്വര്‍ണം പവന് 360 രൂപയുടെ വര്‍ധന
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വര്‍ധിച്ചു. ഗ്രാമിന് 45 രൂപയും പവന് 360 രൂപയുമാണ് ഇന്നലെ വര്‍ധിച്ചത്. ഇതോടെ ഗ്രാമിന് 6,660 രൂപയും പവന് 53,280 രൂപയുമായി.
നെറ്റ്വര്‍ക്ക് വിപുലമാക്കി എയര്‍ടെല്‍
കോട്ടയം: ടെലികമ്മ്യൂണിക്കേഷന്‍ സേവനദാതാക്കളായ ഭാരതി എയര്‍ടെല്‍ കോട്ടയം, പത്തനംതിട്ട ജില്ലകളില്‍ നെറ്റ്വര്‍ക്ക് ശൃംഖലയില്‍ കൂടുതല്‍ സൈറ്റുകള്‍ വിന്യസിച്ചു.എട്ടു പട്ടണങ്ങളിലും 168 ഗ്രാമങ്ങളിലുമായി 6.4 ലക്ഷം പേര്‍ക്കു ഗുണം ലഭിക്കും.
ഇതുവഴി വോയ്സ്, ഡാറ്റ കണക്റ്റിവിറ്റിയില്‍ ഈ മേഖലയിലെ ഉപഭോക്തൃ അനുഭവം വര്‍ധിപ്പിക്കും. ചങ്ങനാശേരി, കാഞ്ഞിരപ്പള്ളി, കോട്ടയം, മീനച്ചില്‍, വൈക്കം, അടൂര്‍, കോന്നി, കോഴഞ്ചേരി, മല്ലപ്പള്ളി, റാന്നി, തിരുവല്ല പ്രദേശങ്ങളില്‍ ഈ നെറ്റ്വര്‍ക്ക് മെച്ചപ്പെടും.
വയനാട്, ഇടുക്കി, പത്തനംതിട്ട എന്നിവിടങ്ങളിലെ ഹില്‍ സ്റ്റേഷനുകളില്‍ മികച്ച നെറ്റ്വര്‍ക്ക് ലഭ്യമാക്കി.
മാപ്പു പറഞ്ഞ് വീണ്ടും പത്രപ്പരസ്യമിറക്കി പതഞ്ജലി
ന്യൂഡൽഹി: തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം നൽകിയതുമായി ബന്ധപ്പെട്ട കേസിൽ മാപ്പു പറഞ്ഞ് വീണ്ടും പത്രപ്പരസ്യമിറക്കി പതഞ്ജലി.
കഴിഞ്ഞ ദിവസം നൽകിയ പത്രപ്പരസ്യത്തിന്റെ വലിപ്പം സുപ്രീംകോടതി ചോദ്യം ചെയ്തതിനെത്തുടർന്നാണു പുതിയ പരസ്യം നൽകിയത്. ഇത്തവണ ദേശീയ പത്രങ്ങളിൽ കാൽ പേജ് വലിപ്പത്തിലാണ് പതഞ്ജലി ആയുർവേദ് ലിമിറ്റഡ് സഹസ്ഥാപകരായ രാംദേവും ബാലകൃഷ്ണയും നിരുപാധികമായ പരസ്യമാപ്പ് എന്നപേരിൽ മാപ്പപേക്ഷ പ്രസിദ്ധീകരിച്ചിരിക്കുന്നത്.
തെറ്റിദ്ധരിപ്പിക്കുന്ന വിധത്തിൽ പരസ്യം നൽകിയതിൽ മാപ്പു ചോദിക്കുന്നു. ഇത്തരത്തിലുള്ള തെറ്റായ പ്രവണത ഇനി ഒരിക്കലും ആവർത്തിക്കില്ല എന്നാണു പരസ്യത്തിന്റെ ഉള്ളടക്കം.
കോടതിയലക്ഷ്യ കേസിൽ മാപ്പു പറഞ്ഞ് പത്രങ്ങളിൽ പരസ്യം നൽകാൻ പതഞ്ജലിക്ക് സുപ്രീംകോടതി നേരത്തേ നിർദേശം നൽകിയിരുന്നു. എന്നാൽ പരസ്യത്തിന്റെ വലിപ്പം കുറഞ്ഞതു ചൂണ്ടിക്കാട്ടി, മുന്‍പ് നൽകിയ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യത്തിന്റെ അതേ അളവിൽ മാപ്പപേക്ഷ പരസ്യവും നൽകാൻ നിർദേശിക്കുകയായിരുന്നു.
ഡീലർ ഫിനാൻസ് സേവനം: സൗത്ത് ഇന്ത്യൻ ബാങ്കും അശോക് ലെയ്ലാൻഡും തമ്മിൽ ധാരണ
കൊച്ചി: അശോക് ലെയ്ലാൻഡ് വാഹന ഡീലേഴ്സിന് ഇനി സൗത്ത് ഇന്ത്യൻ ബാങ്കിൽനിന്നു ഡീലർ ഫിനാൻസ് സേവനങ്ങൾ ലഭ്യമാകും.
ഇതുസംബന്ധിച്ച ധാരണാപത്രത്തിൽ സൗത്ത് ഇന്ത്യൻ ബാങ്ക് സീനിയർ ജനറൽ മാനേജരും ഗ്രൂപ്പ് ബിസിനസ് ഹെഡുമായ എസ്.എസ്. ബിജി അശോക് ലെയ്ലാൻഡിന്റെ ട്രഷറി ഹെഡ് സി. നീലകണ്ഠൻ എന്നിവർ ഒപ്പുവച്ചു.
വാഹനവിപണനരംഗത്തു മുൻനിരയിലുള്ള അശോക് ലെയ്ലാൻഡുമായി കൈകോർക്കുന്നതിലൂടെ വൈവിധ്യമാർന്ന ഡീലർ ഫിനാൻസ് സേവനം വിപുലപ്പെടുത്താനാണ് സൗത്ത് ഇന്ത്യൻ ബാങ്ക് ലക്ഷ്യമിടുന്നത്.
ചടങ്ങിൽ സൗത്ത് ഇന്ത്യൻ ബാങ്ക് ട്രാൻസാക്ഷൻ ബാങ്കിംഗ് ഗ്രൂപ്പ് ഹെഡ് പ്രവീണ്‍ ജോയ്, ചെന്നൈ റീജണൽ ഹെഡ് ബാലനാഗ ആഞ്ജനേയലു, കോർപറേറ്റ് ബിസിനസ് ഗ്രൂപ്പിന്റെ ചെന്നൈ സോണൽ ഹെഡ് എസ്. കാർത്തിക, അശോക് ലെയ്ലാൻഡ് സെയിൽസ് ഫിനാൻസ് ഹെഡ് ഡി.എസ്. മധുസൂദൻ, സ്ട്രാറ്റജി ഹെഡ് സാകേത് കുമാർ എന്നിവർ പങ്കെടുത്തു.
ആസാദിയും ഓസ്ട്രേലിയന്‍ യൂണിവേഴ്സിറ്റിയും സഹകരിക്കും
കൊച്ചി: ഓസ്ട്രേലിയയിലെ യൂണിവേഴ്സിറ്റി ഓഫ് ന്യൂ സൗത്ത് വെയില്‍സിന്റെ (യുഎന്എസ്ഡബ്ല്യു) ദി സിറ്റീസ് ഇന്‍സ്റ്റിറ്റ്യൂട്ടും ഏഷ്യന്‍ സ്കൂള്‍ ഓഫ് ആര്‍ക്കിടെക്ചര്‍ ആൻഡ് ഡിസൈന്‍ ഇന്നൊവേഷന്‍സും (ആസാദി) കൈകോര്‍ക്കുന്നു.
ആര്‍ക്കിടെക്ചര്‍ മേഖലയില്‍ നവീന സാങ്കേതികവിദ്യകളും അറിവുകളും പങ്കുവച്ച് പ്രവര്‍ത്തിക്കുന്നതിനും ലോകോത്തര ആര്‍ക്കിടെക്ടുകളെ വാര്‍ത്തെടുക്കുന്നതിനും ലക്ഷ്യമിട്ടാണു സഹകരണം.
കൊച്ചിയിൽ നടന്ന ചടങ്ങില്‍ യുഎന്എസ്ഡബ്ല്യു ദി സിറ്റീസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ പ്രഫ. പീറ്റര്‍ പൗലെയും ആസാദി ചെയര്മാന് ആര്‍ക്കിടെക്ട് പ്രഫ. ബി.ആര്. അജിതും ധാരണാപത്രത്തില്‍ ഒപ്പുവച്ചു.
നിപ്പോണ്‍ ടൊയോട്ടയില്‍ ഓഫര്‍
കൊച്ചി: ടൊയോട്ട ഗ്ലാന്‍സ, ഹൈറൈഡര്‍, ഫോര്‍ച്യൂണര്‍, ഹൈലെക്സ്, ക്യാമ്രി എന്നീ വാഹനങ്ങള്‍ വാങ്ങുന്നതിന് നിപ്പോണ്‍ ടൊയോട്ട അത്യാകര്‍ഷകമായ ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചു.
എക്സ്ചേഞ്ച് ബോണസ്, ആക്സസറികളില്‍ കിഴിവ്, എക്സ്റ്റന്‍ഡഡ് വാറണ്ടി, നിലവിലെ ടൊയോട്ട ഉടമസ്ഥര്‍ക്കായി ലോയല്‍റ്റി ബോണസ് എന്നീ ആനുകൂല്യങ്ങളും ലഭ്യമാണ്. ഏറ്റവും പുതിയ ടൊയോട്ട ടൈസര്‍ ബുക്കിംഗ് ആരംഭിച്ചതായും അധികൃതര്‍ അറിയിച്ചു. ഫോണ്‍: 9947086043.
സ്വര്‍ണവിലയിൽ ഇടിവ്; പവന് 1,120 രൂപ കുറഞ്ഞു
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ ഇടിവ്. ഇന്നലെ ഗ്രാമിന് 140 രൂപയും പവന് 1120 രൂപയുമാണ് കുറഞ്ഞത്. ഇതോടെ ഗ്രാമിന് 6,615 രൂപയും പവന് 52,920 രൂപയുമായി.
നിസാന്‍ മാഗ്നൈറ്റിന്റെ വാര്‍ഷിക വില്പന 30,000 കടന്നു
കൊച്ചി: നിസാന്‍ മോട്ടോര്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്റെ എസ്യുവിയായ മാഗ്നൈറ്റിന്റെ വാര്‍ഷിക വില്പന 30,000 കടന്നു. തുടര്‍ച്ചയായ മൂന്നാം വര്‍ഷമാണ് മാഗ്നൈറ്റ് ഈ നേട്ടം സ്വന്തമാക്കുന്നത്.
30,000 യൂണിറ്റുകള്‍ ഇതിനോടകം ഇന്ത്യയില്‍നിന്ന് വിദേശരാജ്യങ്ങളിലേക്ക് കയറ്റി അയച്ചു. നിസാന്റെ മേക്ക് ഇന്‍ ഇന്ത്യ, മേക്ക് ഫോര്‍ ദി വേള്‍ഡ് പ്രമേയത്തിന്റെ അടിസ്ഥാനത്തിൽ നിര്‍മിക്കുന്ന മാഗ്നൈറ്റ് ഇക്കാലയളവില്‍ ഇന്ത്യയിലെ ബി-എസ്യുവി സെഗ്മെന്റില്‍ ഏറ്റവും പ്രിയപ്പെട്ട വാഹനമായി മാറിയെന്ന് നിസാന്‍ മോട്ടോര്‍ ഇന്ത്യ എംഡി സൗരഭ് വത്സ പറഞ്ഞു.
സ്വിസ് മിലിട്ടറി ട്രാവൽ ബാഗുകൾക്ക് പുതിയ ശ്രേണി
കൊച്ചി: ആഡംബര ലൈഫ്സ്റ്റൈൽ ഉത്പന്ന ബ്രാൻഡായ സ്വിസ് മിലിട്ടറി, ട്രാവൽ ഗിയർ വിഭാഗത്തിൽ പുതിയ ഒന്‍പത് ഉത്പന്നങ്ങൾ വിപണിയിലിറക്കി.
അചല കൊമേഴ്സൽ വെഞ്ചേഴ്സുമായുള്ള പങ്കാളിത്തതോടെ ദക്ഷിണേന്ത്യയിൽ 2000ലധികം സ്റ്റോറുകളിലേക്ക് സ്വിസ് മിലിട്ടറി തങ്ങളുടെ സാന്നിധ്യം ശക്തമാക്കുമെന്ന് അധികൃതർ പറഞ്ഞു.
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. ഗ്രാമിന് 50 രൂപയും പവന് 400 രൂപയുമാണ് കുറഞ്ഞത്. ഇതോടെ ഗ്രാമിന് 6,755 രൂപയും പവന് 54,040 രൂപയുമായി. കഴിഞ്ഞ 19ന് ഗ്രാമിന് 6,815 രൂപയും പവന് 54,520 രൂപയുമായിട്ട് സ്വര്‍ണവില സര്‍വകാല റിക്കാര്‍ഡില്‍ എത്തിയിരുന്നു.
വില്പനമാന്ദ്യം; വില കുറച്ച് ടെസ്ല
ടെക്സസ്: പ്രധാന വിപണികളിൽ കാറുകളുടെ വില വെട്ടിക്കുറച്ച് ഇലോണ്‍ മസ്കിന്റെ വൈദ്യുത വാഹനസംരംഭമായ ടെസ്ല. അമേരിക്ക, ചൈന, ജർമനി എന്നിവയുൾപ്പെടെയുള്ള പ്രധാന വിപണികളിലാണു വില വെട്ടിക്കുറയ്ക്കൽ. വില്പനയിലെ ഇടിവാണു വില കുറയ്ക്കാൻ കാരണമെന്നാണു സൂചന.
ഈ വർഷത്തിന്റെ ആദ്യ മൂന്നു മാസങ്ങളിൽ ടെസ്ലയുടെ ആഗോള വില്പനയിൽ വൻ ഇടിവ് സംഭവിച്ചതായുള്ള റിപ്പോർട്ടുകൾ അടുത്തിടെ പുറത്തുവന്നിരുന്നു. മാത്രമല്ല, മറ്റു വൈദ്യുത വാഹന നിർമാണ കന്പനികളിൽനിന്നു ടെസ്ല കടുത്ത മത്സരവും നേരിടുന്നുണ്ട്; പ്രത്യേകിച്ച് ചൈനീസ് നിർമാതാക്കളിൽനിന്ന്.
ആവശ്യത്തിനനുസരിച്ചു ടെസ്ല കാറുകളുടെ വിലയിൽ മാറ്റം വരുത്തേണ്ടതുണ്ടെന്ന് ഇലോണ്‍ മസ്ക് എക്സിൽ (മുന്‍പ് ട്വിറ്റർ) കുറിച്ചു. അതേസമയം, വില കുറയ്ക്കലിനോടു ടെസ്ല ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
ചൈനയിൽ മോഡൽ 3ക്ക് 14,000 യുവാൻ കുറയും. 231,900 യുവാനാണു കാറിന്റെ ചൈനയിലെ പുതിയ വില. അമേരിക്കയിൽ മോഡൽ വൈ, എക്സ്, എസ് എന്നിവയ്ക്ക് 2000 ഡോളർ വീതം കുറയും. യൂറോപ്പിലെ മറ്റു രാജ്യങ്ങളിലും പശ്ചിമേഷ്യ, ആഫ്രിക്ക എന്നിവിടങ്ങളിലും ടെസ്ല കാറുകളുടെ വില കുറയുമെന്നാണു സൂചന.
ഒരു വർഷം മുന്‍പ് ലാഭത്തിന് ആനുപാതികമായി കാറുകളുടെ വില കുറയ്ക്കാൻ ടെസ്ല തീരുമാനിച്ചിരുന്നു. ചൈനീസ് കന്പനികളായ ബിവൈഡി, നിയോ എന്നിവയിൽനിന്നുള്ള കടുത്ത മത്സരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഈ തീരുമാനം. ചൈനീസ് സ്മാർട്ട്ഫോണ്‍ നിർമാതാക്കളായ ഷവോമി ഇലക്ട്രിക് കാർ നിർമാണത്തിലേക്കു കടന്നതും ടെസ്ലയുടെ തീരുമാനത്തെ സ്വാധീനിച്ചിരിക്കാം.
അതേസമയം, ആഗോളതലത്തിൽ കന്പനിയിലെ തൊഴിലാളികളുടെ എണ്ണം 10 ശതമാനം കുറയ്ക്കുമെന്ന് ടെസ്ല കഴിഞ്ഞയാഴ്ച പ്രഖ്യാപിച്ചിട്ടുണ്ട്. ടെസ്ല സ്ഥാപകൻ ഇലോണ്‍ മസ്ക് ഇന്ത്യയിലേക്കു നടത്താനിരുന്ന യാത്ര അവസാന നിമിഷം ഉപേക്ഷിച്ചതു പുതിയ സംഭവവികാസങ്ങളോടു ചേർത്തു വായിക്കണമെന്നാണു നിരീക്ഷകരുടെ വിലയിരുത്തൽ.
കൊക്കോ കുരു വേർതിരിക്കൽ ഇനി സിംപിൾ; യന്ത്രം വികസിപ്പിച്ചു, പേറ്റന്റും നേടി
തൃശൂര്‍: കൊക്കോക്കായയുടെ തോടുപൊട്ടിച്ച് കുരു വേര്‍തിരിക്കുന്ന യന്ത്രത്തിനു പേറ്റന്റ് നേടി കേരള കാര്‍ഷിക സര്‍വകലാശാല. കൊക്കോ തോടു പൊട്ടിച്ച് കുരു എടുക്കുക എന്നതാണു കൊക്കോ സംസ്കരണത്തിലെ പ്രാരംഭഘട്ടം.
സാധാരണയായി വെട്ടുകത്തിയോ തടിക്കഷണമോ ഉപയോഗിച്ചു കായ്കള്‍ക്കു ക്ഷതമേല്പിച്ചാണ് കുരു വേര്‍തിരിക്കുന്നത്. ഇതുമൂലം കൊക്കോ കുരുവിനു കേടുപാട് ഉണ്ടാവുകയോ പൂപ്പല്‍ ബാധിക്കുകയോ ചെയ്യുന്നു.
ഈ രീതി ഏറെ കായികാധ്വാനവും സമയവും വേണ്ടതും കൊക്കോ കര്‍ഷകര്‍ ഏറെ പ്രയാസം അനുഭവിക്കുന്നതുമായ ഒരു പ്രക്രിയയാണ്. ഇതിനൊരു പരിഹാരമായി തവനൂര്‍ കാര്‍ഷിക എന്‍ജിനിയറിംഗ് കോളജിലെ പ്രോസസിംഗ് ആന്‍ഡ് ഫുഡ് എന്‍ജിനിയറിംഗ് ഡിപ്പാര്‍ട്ട്മെന്റിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന അഖിലേന്ത്യാ സംയോജിത കാര്‍ഷികഗവേഷണ കൗണ്‍സില്‍ സ്കീമിലാണ് കൊക്കോ തോട് പൊട്ടിക്കുന്നതിനുള്ള യന്ത്രം വികസിപ്പിച്ചെടുത്തത്.
കോളജിലെ അധ്യാപകരായ ഡോ. ജി.കെ. രാജേഷ്, വി. ശ്രീകാന്ത്, ശാന്തി മരിയ മാത്യു എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് യന്ത്രം വികസിപ്പിച്ചെടുത്തിട്ടുള്ളത്.
യന്ത്രം ഉപയോഗിച്ച് 10 മിനിറ്റുകൊണ്ട് 100 കിലോഗ്രാംവരെ കൊക്കോക്കായയുടെ പുറംതോടു പൊട്ടിച്ച് കുരു വേര്‍തിരിക്കാന്‍ സാധിക്കും. മെഷീന്റെ വില ഏകദേശം 30,000 രൂപയാണ്.
സൈബർ ട്രക്കിനു തകരാർ
ടെസ്ലയുടെ സ്വപ്നപദ്ധതിയായ സൈബർ ട്രക്കിന്റെ നിർമാണത്തിൽ പിഴവ്. ആക്സിലറേറ്റർ പെഡലിൽ തകരാർ കണ്ടെത്തിയതിനെത്തുടർന്ന് പരിശോധനയ്ക്കായി ചില സൈബർ ട്രക്കുകൾ തിരിച്ചുവിളിക്കാൻ കന്പനി തീരുമാനിച്ചു.
2023 നവംബർ 13നും 2024 ഏപ്രിൽ നാലിനും ഇടയിൽ നിർമിച്ചിട്ടുള്ള സൈബർ ട്രക്കുകളിലാണു തകരാർ കണ്ടെത്തിയത്. 3878 വാഹനങ്ങളിൽ ഈ തകരാറുണ്ടാകാൻ സാധ്യതയുണ്ടെന്നും തകരാറുള്ള എല്ലാ വാഹനങ്ങളും സൗജന്യമായി പരിശോധിച്ച് പിഴവ് പരിഹരിക്കുമെന്നും ടെസ്ല അറിയിച്ചു.
തകരാറുള്ള വാഹനങ്ങളിൽ ആക്സിലറേറ്ററിൽ കൂടുതൽ സമ്മർദം കൊടുക്കുന്പോൾ പെഡൽ പാഡ് പൊളിയാനുള്ള സാധ്യത കന്പനി മുന്നറിയിപ്പ് നൽകുന്നുണ്ട്. 2023 ഡിസംബറിലാണ് സൈബർ ട്രക്ക് വിപണിയിലെത്തിയത്.
ആയിരത്തിൽ മുത്തമിട്ട് കൊക്കോ വില
ജെയിസ് വാട്ടപ്പിള്ളിൽ
തൊടുപുഴ: സംസ്ഥാനത്ത് ഉണക്കക്കൊക്കോ വില ആയിരത്തിൽ. ഇടുക്കിയിൽ കിലോഗ്രാമിന് 980 രൂപ നിരക്കിൽ ഇന്നലെ രാവിലെ ഇടപാടുകൾ നടന്നു. ഈ ചരക്ക് 1000 രൂപയ്ക്കു വ്യാപാരികൾ വ്യവസായികൾക്കു കൈമാറിയെങ്കിലും ഈ വില ഒൗദ്യോഗികമായി രേഖപ്പെടുത്തിയിട്ടില്ല.
ഈസ്റ്റർ, വിഷു, റംസാൻ തുടങ്ങിയ ആഘോഷങ്ങളെത്തുടർന്നു വിപണി അവധിയായിരുന്നതിനാൽ ഏതാനും ദിവസങ്ങളായി വില 920-950 എന്ന നിലയിൽ തുടരുകയായിരുന്നു. എന്നാൽ, അവധി കഴിഞ്ഞതോടെ വിപണി സജീവമായി, വിലയുയർന്നു.
ഇന്നലെ ഇടുക്കിയിൽ 980-990 രൂപയിലാണ് വ്യാപാരികൾ കർഷകരിൽനിന്നു കൊക്കോ സംഭരിച്ചത്. ചിലയിടങ്ങളിൽ 1,000 രൂപയ്ക്കും വ്യാപാരം നടന്നു. വ്യാപാരികളിൽനിന്നു കൊക്കോ വാങ്ങുന്ന കാംകോ, കാഡ്ബറി തുടങ്ങിയ കന്പനികൾ 990 രൂപയ്ക്കാണു സംഭരിച്ചത്. ചില ചെറുകിട കന്പനികൾ 1000 രൂപയ്ക്ക് കൊക്കോ വാങ്ങി.
ആഗോള തലത്തിൽ ആവശ്യമായ കൊക്കോയുടെ 70 ശതമാനത്തോളം ഉത്പാദിപ്പിക്കുന്നത് ആഫ്രിക്കൻ രാജ്യങ്ങളാണ്. ഇതിൽ ഐവറികോസ്റ്റ്, ഘാന എന്നീ രാജ്യങ്ങളിൽ ഉത്പാദനം കുത്തനെ ഇടിഞ്ഞതാണ് ഇപ്പോഴത്തെ വിലക്കയറ്റത്തിനു പ്രധാന കാരണം.
ഐവറികോസ്റ്റിൽ സ്വർണഖനനത്തിനായി ഹെക്ടർകണക്കിനു സ്ഥലത്തെ കൊക്കോ കൃഷി നശിപ്പിച്ചതും കാലാവസ്ഥ വ്യതിയാനവും ബ്ലോക്ക്പോട് രോഗവും തിരിച്ചടിയായി.
കൊക്കോ വില ഉയരുന്നതിന് ആനുപാതികമായി ചോക്കലേറ്റ് വിലയും വർധിക്കുന്നുണ്ട്. ഗുണമേൻമ കൂടിയ ചോക്കലേറ്റിന് 50-60 ശതമാനം വരെ വില വർധിച്ചതായി ചോക്കലേറ്റും അനുബന്ധ ഉത്പന്നങ്ങളും നിർമിക്കുന്ന എറണാകുളം റക്കാവുഡെല്ല ഉടമ കുര്യാച്ചൻ ജോണ്സണ് ദീപികയോടു പറഞ്ഞു.
നിലവിലെ സാഹചര്യത്തിൽ വരുംനാളുകളിലും കൊക്കോ വിലയിൽ കാര്യമായ കുറവുണ്ടാകില്ലെന്നാണ് ഇദ്ദേഹത്തിന്റെ നിഗമനം.
ഗ്യാപ്ബ്ലൂ സോഫ്റ്റ്വേർ ലാബ്സ് ഇന്‍ഫോപാര്‍ക്കിൽ
കൊച്ചി: ഇന്ത്യയിലും അമേരിക്കയിലും സോഫ്റ്റ്വേർ സേവനങ്ങള്‍ നല്കുന്ന ഗ്യാപ്ബ്ലൂ സോഫ്റ്റ്വേർ ലാബ്സ് കൊച്ചി ഇന്‍ഫോപാര്‍ക്കില്‍ പ്രവര്‍ത്തനം തുടങ്ങി. ഇന്‍ഫോപാര്‍ക്ക് സിഇഒ സുശാന്ത് കുറുന്തില്‍ ഉദ്ഘാടനം ചെയ്തു.
ഡയറക്ടര്‍മാരായ സുദീപ് ചന്ദ്രന്, ഗിരീഷ് രുദ്രാക്ഷന്, ഇന്‍ഫോപാര്‍ക്ക് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. 10,500 ചതുരശ്ര അടിയില്‍ പ്രവര്‍ത്തിക്കുന്ന പുതിയ ഓഫീസില്‍ 140 ജീവനക്കാരാണുള്ളത്.
2012ല്‍ സ്ഥാപിതമായ ഗ്യാപ്ബ്ലൂവിന് കൊച്ചി കൂടാതെ ടെക്സസിലും കലിഫോര്‍ണിയയിലും ഓഫീസുണ്ട്. സോഫ്റ്റ്വേർ സേവനങ്ങള്‍ നല്കുന്ന ഇആര്‍പി മേഖലയിലാണ് ഗ്യാപ്ബ്ലൂവിന്റെ പ്രധാന പ്രവര്‍ത്തനം.
ജിയോയുടെ അറ്റാദായത്തിൽ 13 ശതമാനം വർധന
കൊച്ചി: റിലയൻസ് ജിയോയുടെ നാലാംപാദത്തിലെ അറ്റാദായത്തിൽ 13 ശതമാനം വർധന. ജനുവരി-മാർച്ച് പാദത്തിലെ വരുമാനം മുൻവർഷത്തിലെ 4716 കോടിയിൽനിന്ന് 5337 കോടിയായി വർധിച്ചു. പ്രവർത്തനങ്ങളിൽനിന്നുള്ള വരുമാനം 23,394 കോടിയിൽനിന്ന് 11 ശതമാനം വർധിച്ച് 25,959 കോടിയായി.
2023-2024 സാമ്പത്തികവർഷത്തിൽ അറ്റാദായം 12.4 ശതമാനം വർധിച്ച് 20,466 കോടി രൂപയായി. 2024 മാർച്ചിൽ അവസാനിച്ച സാമ്പത്തികവർഷത്തെ വരുമാനം 1,00,119 കോടി രൂപയായി. മുൻവർഷത്തേക്കാൾ 10.2 ശതമാനം വർധനവാണിതെന്ന് അധികൃതർ പറഞ്ഞു.
ബ്രാവിയ തിയറ്റര്‍ ക്വാഡ് അവതരിപ്പിച്ച് സോണി
കൊച്ചി: സോണി ഇന്ത്യ ഓഡിയോ സിസ്റ്റമായ ബ്രാവിയ തിയറ്റർ ക്വാഡ് വിപണിയിലിറക്കി.
360 സ്പെഷല്‍ സൗണ്ട് മാപ്പിംഗ്, സൗണ്ട് ഫീല്‍ഡ് ഒപ്റ്റിമൈസേഷന്‍ ഐമാക്സ് എന്‍ഹാന്‍സ്ഡ് ഡോള്‍ബി അറ്റ്മോസ് തുടങ്ങിയ ഫീച്ചറുകളുമായാണു പുതിയ ഓഡിയോ സിസ്റ്റം അവതരിപ്പിച്ചത്. പ്രീമിയം ഡിസൈനിലുള്ള ബ്രാവിയ തിയറ്റര്‍ ക്വാഡിന് 1,99,990 രൂപയാണു വില.
133 രൂപയ്ക്ക് എയര്‍ടെല്‍ റോമിംഗ് പാക്ക്
കൊച്ചി: വിദേശയാത്രകൾക്ക് ഉപയോഗിക്കുന്നതിനായി കുറഞ്ഞ നിരക്കിലുള്ള റോമിംഗ് പാക്കുകള്‍ എയര്‍ടെല്‍ അവതരിച്ചിച്ചു. 184 രാജ്യങ്ങളില്‍ ഉപയോഗിക്കാവുന്ന പാക്കിന് ഒരു ദിവസത്തെ നിരക്ക് 133 രൂപയാണ്.
പരിധിയില്ലാത്ത ഡാറ്റ, വിമാനത്തിനകത്ത് കണക്ടിവിറ്റി, 24 മണിക്കൂറും കോണ്ടാക്ട് സെന്ററിന്റെ സഹായം എന്നിവയും ഈ രാജ്യാന്തര റോമിംഗ് പാക്കിലുണ്ട്. യാത്രയില്‍ വോയ്സ് മെസേജും സാധിക്കും.
പ്രീമിയര്‍ എനര്‍ജീസ് ഐപിഒയ്ക്ക്
കൊച്ചി: രാജ്യത്തെ രണ്ടാമത്തെ ഏറ്റവും വലിയ സംയോജിത സോളാര്‍ സെല്‍, സോളാര്‍ മൊഡ്യൂള്‍ നിര്‍മാതാക്കളായ പ്രീമിയര്‍ എനര്‍ജീസ് ലിമിറ്റഡ് പ്രാഥമിക ഓഹരി വില്പനയ്ക്ക് (ഐപിഒ) അനുമതി തേടി സെബിക്ക് കരട് രേഖ സമര്‍പ്പിച്ചു.
1500 കോടി രൂപയുടെ പുതിയ ഓഹരികളും നിലവിലുള്ള ഓഹരി ഉടമകളുടെ 2.82 കോടി ഇക്വിറ്റി ഓഹരികളുടെ ഓഫര്‍ ഫോര്‍ സെയിലുമാണ് ഐപിഒയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
വോട്ട് ചെയ്യുന്നവർക്ക് വണ്ടർലായിൽ ഇളവ്
കൊച്ചി: വോട്ട് രേഖപ്പെടുത്തിയവർക്ക് വണ്ടർലാ കൊച്ചി പാർക്കിൽ ടിക്കറ്റ് നിരക്കിൽ 15 ശതമാനം ഓഫർ. വണ്ടർലായുടെ ഓൺലൈൻ പോർട്ടൽ വഴി (https://bookings.wonderla.com) 26 മുതൽ 28 വരെയുള്ള ദിവസങ്ങളിൽ ബുക്ക് ചെയ്യുന്ന ടിക്കറ്റുകൾക്കാണ് ഇളവ്.
ഓഫർ ലഭ്യമാക്കാൻ മഷി പുരട്ടിയ വിരൽ പാർക്ക് പ്രവേശന കവാടത്തിൽ പരിശോധിക്കും. വോട്ടിംഗിന്റെ പ്രാധാന്യം പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായാണു ഓഫർ പ്രഖ്യാപിച്ചതെന്ന് വണ്ടർലാ ഹോളിഡേസ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ അരുൺ ചിറ്റിലപ്പിള്ളി പറഞ്ഞു. ഫോൺ- 0484-3514001, 7593853107.
പ്രകൃതിദത്ത റബറിന് രക്ഷയില്ല
ഏഷ്യൻ റബർ തിരിച്ചുവരവിനു ശ്രമം തുടരുന്നു, കേരളത്തിൽ ഷീറ്റ് വില ഇടിഞ്ഞു. വിയറ്റ്നാമിലെ കുരുമുളകുക്ഷാമം ആഗോള ഉത്പന്നവില വരും മാസങ്ങളിൽ ഉയർത്തും. ഏലം റീ പൂളിംഗിന് നിയന്ത്രണം, ലേലത്തിൽ അനുകൂല തരംഗം ഉത്പാദകർ പ്രതീക്ഷിക്കുന്നു. വെളിച്ചെണ്ണ ചൂടുപിടിച്ചു. സ്വർണത്തിനു പുതിയ സർവകാല റിക്കാർഡ്.
പശ്ചിമേഷ്യൻ സംഘർഷാവസ്ഥ കൂടുതൽ സങ്കീർണമായത് രാജ്യാന്തര വിപണിയിൽ ക്രൂഡ് ഓയിൽ വില കത്തിക്കയറാൻ ഇടയാക്കി. ബാരലിന് ഒറ്റയടിക്കു മൂന്നു ഡോളർ ഉയർന്നു. ഇറാനിലെ പുതിയ സംഭവവികാസങ്ങൾ പശ്ചിമേഷ്യയിൽനിന്നുള്ള എണ്ണ വിതരണം തടസപ്പെടുത്തുമോയെന്ന ആശങ്ക, വിലക്കയറ്റത്തിനു വേഗം പകരുന്നു. അസംസ്കൃത എണ്ണയിൽനിന്നു നിർമിക്കുന്ന സിന്തറ്റിക് റബർ വില ഇതിന്റെ ചുവടുപിടിച്ച് ഉയർന്നെങ്കിലും പ്രകൃതിദത്ത റബറിന് ഈയവസരത്തിലും മുന്നേറാനായില്ല.
പ്രതികൂല സൂചനകൾ ചൈനയിലെ റബർ ഉത്പാദനമേഖലകളിലെ മെച്ചപ്പെട്ട കാലാവസ്ഥയും മറ്റു ചില ഉത്പാദക രാജ്യങ്ങളിൽ ടാപ്പിംഗ് ചെറിയ അളവിൽ പുനരാരംഭിച്ച വിവരവും റബർ അവധിവ്യാപാരത്തിൽ വിൽപ്പന സമ്മർദത്തിനു കാരണമായി. പുതിയ റബർ ലഭ്യത മിതമായ തോതിൽ മാസാവസാനം ലഭിക്കുമെന്ന സൂചനയാണു ചൈനയിൽനിന്നു ലഭിക്കുന്നത്.
ജപ്പാനിലെ ഒസാക്ക എക്സ്ചേഞ്ചിലും സിംഗപ്പുർ വിപണിയിലും നിക്ഷേപകർ പുതിയ ബാധ്യതകളിൽനിന്നും അൽപ്പം വിട്ടുനിന്നു, ചൈനീസ് മാർക്കറ്റിലും റബർ തളർച്ചയിലാണ്. അതേസമയം, കേരളത്തിൽ ഷീറ്റുക്ഷാമം നിലനിന്നതിനാൽ വില ഉയരുമെന്ന് കാർഷികമേഖല പ്രതീക്ഷിച്ചെങ്കിലും വിദേശത്തുനിന്നുള്ള പ്രതികൂല വാർത്തകൾ കരുത്തുചോർത്തി. നാലാം ഗ്രേഡ് 18,400ൽനിന്ന് 17,900 രൂപയായി. അഞ്ചാം ഗ്രേഡ് 17,400 രൂപയിലും ഒട്ടുപാൽ 11,200ലും ലാറ്റക്സ് 12,000 രൂപയിലും ക്ലോസിംഗ് നടന്നു. സംസ്ഥാനത്തിന്റെ ചില ഭാഗങ്ങളിൽ ഒറ്റപ്പെട്ട വേനൽമഴ ലഭ്യമായെങ്കിലും ഇതു ടാപ്പിംഗ് പുനരാരംഭിക്കാനുള്ള സാഹചര്യമൊരുക്കില്ല.
മുളകിനു നല്ലകാലം ആഗോള വിപണിയിൽ വിയറ്റ്നാം കുരുമുളകിന്റെ ലഭ്യത വരുംമാസങ്ങളിൽ ചുരുങ്ങുമെന്ന റിപ്പോർട്ടുകൾ ഇറക്കുമതി രാജ്യങ്ങളിൽ ആശങ്ക പരത്തുന്നു. അമേരിക്കയും യൂറോപ്യൻ രാജ്യങ്ങളും കുരുമുളകിനായി വിയറ്റ്നാമിനെയാണു മുഖ്യമായും ആശ്രയിക്കുന്നത്. പുതിയ സാഹചര്യത്തിൽ അവർ മറ്റു രാജ്യങ്ങളിലേക്കു തിരിയാൻ നിർബന്ധിതരാകും. ഇന്ത്യയിലേക്കുള്ള ഇറക്കുമതി ചുരുങ്ങുമെന്നത് ആഭ്യന്തര വിലയുയരാൻ അവസരമൊരുക്കും.
പ്രമുഖ വിപണികളിലേക്കുള്ള കുരുമുളകുവരവ് ശക്തമല്ല. കർഷകരും മധ്യവർത്തികളും വരുംമാസങ്ങളിലെ ഉയർന്ന വിലയെയാണ് ഉറ്റുനോക്കുന്നത്. ഉത്തരേന്ത്യൻ മസാല വ്യവസായികളും പൗഡർ യൂണിറ്റുകളും വാങ്ങലുകാരാണ്. കൊച്ചിയിൽ അണ്‍ഗാർബിൾഡ് 53,400 രൂപയിലാണ്.
ഏലവില ഉയരും ഏലം റീ പൂളിംഗിനു കൂടുതൽ നിയന്ത്രണങ്ങളേർപ്പെടുത്തിയതു വാങ്ങലുകാരെ നിരക്കുയർത്താൻ പ്രേരിപ്പിക്കുമെന്ന കണക്കുകൂട്ടലിലാണ് ഉത്പാദകർ. ഓഫ് സീസണായതിനാൽ വാങ്ങൽ താത്പര്യം ശക്തമായാൽ, ശരാശരിയിനങ്ങൾ 1800 രൂപയ്ക്കു മുകളിൽ ഇടംപിടിക്കും. ആഭ്യന്തര വാങ്ങലുകാരും കയറ്റുമതിക്കാരും ഏലക്ക ലേലത്തിൽ സജീവമാണ്.
നാളികേര കർഷകർ വിപണിയിൽ ഉണർവ് പ്രതീക്ഷിച്ചെങ്കിലും മില്ലുകാരുടെ തന്ത്രപരമായ നീക്കങ്ങൾ കൊപ്രയ്ക്കു തിരിച്ചടിയായി. തമിഴ്നാട്ടിലെ വൻകിട മില്ലുകാർ സംഘടിതരായി വെളിച്ചെണ്ണവില ഉയർത്തിയതിന്റെ ചുവടുപിടിച്ചു കൊച്ചിയിൽ നിരക്ക് 15,100ലേക്കു കയറി. എന്നാൽ, കൊപ്രയ്ക്ക് 10,000 രൂപയിലെ കടന്പ മറികടക്കാനായില്ല.
ആഭരണ വിപണികളിൽ സ്വർണവില വീണ്ടും തിളങ്ങി. പവൻ ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കായ 54,520 രൂപ വരെ മുന്നേറിയശേഷം ശനിയാഴ്ച 54,440 രൂപയിലാണ്.
ആയിരത്തിനരികെ! മധ്യകേരളത്തിലെ ചെറുകിട വിപണികളിൽ കൊക്കോവരവ് പിന്നിട്ടവാരം ഉയർന്നു. ഉത്പന്നവില ഉയരുന്നതു മുൻനിർത്തി പുതിയ ചരക്ക് പരമാവധി വിറ്റുമാറാൻ കർഷകർ ഉത്സാഹിക്കുന്നുണ്ട്. ഉണക്കക്കൊക്കോ കിലോ 970 രൂപയായും പച്ച 400 രൂപയിലേക്കും അടുത്തു.
ചോക്കലേറ്റ് വ്യവസായികളുടെ ആവശ്യാനുസരണം ചരക്ക് കൈമാറാൻ പല അവസരത്തിലും വ്യാപാരികൾ ക്ലേശിച്ചു. അന്താരാഷ്ട്ര മാർക്കറ്റിൽ കൊക്കോ അവധി വില ടണ്ണിന് 12,261 ഡോളർ വരെ ഉയർന്നു പുതിയ റിക്കാർഡ് സ്ഥാപിച്ചു.
പശ്ചിമേഷ്യൻ സംഘർഷാവസ്ഥ: ആടിയുലഞ്ഞ് ഏഷ്യൻ-യൂറോപ്യൻ സൂചികകൾ
പശ്ചിമേഷ്യൻ സംഘർഷാവസ്ഥ മൂർച്ഛിച്ചതിനിടെ, ഇറാനിൽനിന്നും ഉയർന്ന വെടിയൊച്ച ഏഷ്യൻ-യൂറോപ്യൻ ഓഹരി വിപണികളെ പ്രകന്പനം കൊള്ളിച്ചു. പ്രതികൂല വാർത്തകളിൽ ഇന്ത്യൻ സൂചികകൾ ആടിയുലഞ്ഞെങ്കിലും ഏപ്രിൽ എട്ടിന് ഇതേ കോളത്തിൽ സൂചിപ്പിച്ച സപ്പോർട്ടിൽ വാരാന്ത്യം പിടിച്ചുനിന്നു.
സെൻസെക്സ് 1156 പോയിന്റ് പ്രതിവാര നഷ്ടത്തിലാണ്. പ്രതികൂല വാർത്തകൾ പുറത്തുവന്നാൽ 73,090ൽ വിപണിക്ക് സപ്പോർട്ട് ലഭിക്കുമെന്ന ഏപ്രിൽ രണ്ടാം വാരം നൽകിയ വിലയിരുത്തൽ ശരിവച്ച് ക്ലോസിംഗിൽ സൂചിക 73,088 പോയിന്റിലാണ്. നിഫ്റ്റി 373 പോയിന്റ് ഇടിഞ്ഞു. മുൻനിര സൂചികകൾക്ക് ഒന്നര ശതമാനം നഷ്ടം.
റിക്കാർഡ് തകർച്ച
രൂപയ്ക്ക് റിക്കാർഡ് മൂല്യത്തകർച്ച. 82.52ൽനിന്നു വിനിമയനിരക്ക് 83.80ലേക്ക് ഇടിഞ്ഞശേഷം 83.47ലാണ്. തിരിച്ചുവരവിനു ശ്രമം നടന്നാൽ 83.02 - 82.72ലേക്കു രൂപ ശക്തിപ്രാപിക്കാം.
സംഘർഷ വാർത്തകളിൽ രാജ്യാന്തര ക്രൂഡ് ഓയിൽ വില ചൂടുപിടിച്ചെങ്കിലും അതേ വേഗത്തിൽ വിപണി തണുത്തു. ബാരലിന് 91 ഡോളറിലേക്ക് ഉയർന്ന എണ്ണ പിന്നീട് 87.20ലേക്കു താണു. ഉയർന്ന തലത്തിൽനിന്നുള്ള തിരുത്തൽ 85 ഡോളർ വരെ തുടരാം. തിരിച്ചുവരവിൽ ക്രൂഡ് 91ലെ പ്രതിരോധം തകർത്താൽ 96ലേക്കും തുടർന്ന് 100 ഡോളറിലേക്കും ഉയരും. എന്നാൽ 85ലെ സപ്പോർട്ട് നഷ്ടപ്പെട്ടാൽ അടുത്ത മാസം എണ്ണ 80 ഡോളറിലേക്കു തിരിയുമെന്നാണു വിലയിരുത്തൽ.
ഒഴുക്ക് തടസപ്പെടും
ഇസ്രയേൽ-ഇറാൻ സംഘർഷം രൂക്ഷമായാൽ എണ്ണ നീക്കം തടസപ്പെടും. സ്ഥിതിഗതിയിൽ അയവു വരുത്താൻ ഇന്ത്യയടക്കമുള്ള രാജ്യങ്ങൾ നടത്തിയ അടിയന്തരനീക്കങ്ങൾ ഫലം കണ്ടു. അതേസമയം, വീണ്ടും പ്രകോപനങ്ങളുണ്ടായാൽ എണ്ണയ്ക്കൊപ്പം രൂപയുടെ മൂല്യവും ചാഞ്ചാടും.
നിഫ്റ്റി തുടക്കത്തിൽ നേരിയ റേഞ്ചിൽ നീങ്ങിയശേഷം 22,524ലേക്കു കയറിയെങ്കിലും പിന്നീട് 21,777ലേക്കു താണു. ക്ലോസിംഗിൽ 22,147 പോയിന്റിലാണ്. സൂചികയുടെ ചലനങ്ങൾ വീക്ഷിച്ചാൽ 22,521ലും 22,896 പോയിന്റിലും പ്രതിരോധം തലയുയർത്താം. വിപണി വീണ്ടും തിരുത്തലിനു മുതിർന്നാൽ 21,774ലും 21,402ലും താങ്ങു ലഭിക്കും. ഇതു നഷ്ടപ്പെട്ടാൽ മെയിൽ സൂചിക 20,655ലേക്കു തളരും.
നിഫ്റ്റിയെ സാങ്കേതികമായി വീക്ഷിച്ചാൽ പാരാബോളിക്ക് എസ്എആർ, സൂപ്പർ ട്രെൻഡും വാരാന്ത്യം വിൽപ്പനക്കാർക്ക് അനുകൂലമായി. സ്റ്റോക്കാസ്റ്റിക്ക് ആർഎസ്ഐ ഓവർസോൾഡാണ്.
നിഫ്റ്റി ഏപ്രിൽ ഫ്യൂച്ചേഴ്സ് വാരാന്ത്യം 22,275ലാണ്; ഇടിവ് രണ്ടു ശതമാനം.
സെറ്റിൽമെന്റ് വ്യാഴാഴ്ചയാണ്. ഫ്യൂച്ചേഴ്സ് ഓപ്പണ്‍ ഇന്ററസ്റ്റ് തൊട്ടു മുൻവാരത്തിൽ 130.4 ലക്ഷം കരാറുകളിൽനിന്നു പൊടുന്നനെ 155.7 ലക്ഷത്തിലേക്ക് ഉയർന്നതിനിടയിൽ, സൂചികയ്ക്ക് ഇടിവു സംഭവിച്ചതു പുതിയ ഷോർട്ട് പൊസിഷനുകളുടെ സാധ്യത വ്യക്തമാക്കുന്നു. ഫ്യൂച്ചർ ചാർട്ട് പ്രകാരം 22,500ലെ പ്രതിരോധം തകർത്താൽ 22,750നെ ലക്ഷ്യമാക്കാം. എന്നാൽ 22,000ലെ സപ്പോർട്ട് നഷ്ടപ്പെട്ടാൽ താഴ്ന്ന തലങ്ങളിലേക്കു നീങ്ങാം.
സെൻസെക്സിനു തിരിച്ചടി
ബോംബെ സെൻസെക്സ് കനത്ത തിരിച്ചടി നേരിട്ടു. 73,901ൽനിന്നുള്ള തകർച്ചയിൽ 71,830ലേക്ക് ഇടിഞ്ഞെങ്കിലും അതേ വേഗതയിൽ തിരിച്ചു കയറി. രണ്ടാഴ്ച മുന്‍പ് ഇതേ കോളത്തിൽ സൂചിപ്പിച്ച സപ്പോർട്ടിലാണ് വാരാന്ത്യം വിപണി വിശ്രമിച്ചത്. പശ്ചിമേഷ്യൻ വെടിയൊച്ചകൾക്കിടയിലും 73,088ൽ ഇടംപിടിക്കാനായത് നിക്ഷേപകരുടെ ഭാഗത്തുനിന്നും വീക്ഷിക്കുന്പോൾ ശുഭസൂചനയാണ്. എന്നാൽ ലോംഗ് ടേം ട്രെൻഡ്ലൈൻ സപ്പോർട്ട് 70,130 റേഞ്ചിലേക്ക് വിപണിയുടെ ദൃഷ്ടി പതിക്കുന്നു. ഈ വാരം സെൻസെക്സിന് 71,978ലും 70,868ലും താങ്ങു പ്രതീക്ഷിക്കാം. അനുകൂല വാർത്തകൾ സൂചികയെ 74,049-75,010ലേക്കു നയിക്കും.
തിളങ്ങി സ്വർണം
ന്യൂയോർക്കിൽ സ്വർണത്തിനു തിളക്കമേറി. ട്രോയ് ഒൗണ്‍സിന് 2,325 ഡോളറിൽനിന്ന് 2,418 ഡോളർ വരെ കയറിയശേഷം വാരാന്ത്യം 2,391 ഡോളറിലാണ്. ഈ വാരം 2,415 ഡോളറിലെ പ്രതിരോധം തകർത്താൽ വിപണി 2,500നെ ലക്ഷ്യംവയ്ക്കും. 30 ദിവസങ്ങളിൽ സ്വർണവില ട്രോയ് ഒൗണ്‍സിന് 214.60 ഡോളർ ഉയർന്നു, അതായത് 9.86 ശതമാനം. വിപണിയുടെ ചരിത്രത്തിൽത്തന്നെ ഇത്ര വേഗമേറിയ മുന്നേറ്റം അപൂർവമാണ്.
വാരാന്ത്യവിൽപ്പന
വിദേശ ഓപ്പറേറ്റർമാർ വിൽപ്പനയ്ക്കു മുൻതൂക്കം നൽകി 11,996 കോടി രൂപയുടെ ഓഹരികൾ വിറ്റു. വാരാന്ത്യം 129 കോടി രൂപയുടെ ഓഹരികൾ വാങ്ങാൻ അവർ ഉത്സാഹിച്ചു. ആഭ്യന്തരഫണ്ടുകൾ 9,089 കോടി രൂപയുടെ നിക്ഷേപവും 52 കോടി രൂപയുടെ വിൽപ്പനയും നടത്തി. ഏപ്രിലിൽ വിദേശഫണ്ടുകൾ 22,229 കോടി രൂപ പിൻവലിച്ചപ്പോൾ ആഭ്യന്തര ഫണ്ടുകൾ 21,269 കോടി രൂപ നിക്ഷേപിച്ചു.
ആരൊക്കെ, എപ്പോൾ റിട്ടേണുകൾ ഫയൽ ചെയ്യണം?
നിങ്ങളുടെ മൊത്തവരുമാനം താഴെപ്പറയുന്ന അടിസ്ഥാന കിഴിവിനു മുകളിലാണെങ്കിൽ ആദായനികുതി റിട്ടേണുകൾ നിർബന്ധമായും ഫയൽ ചെയ്യണം. നിങ്ങൾ:-
1. 60 വയസിനു താഴെയാണെങ്കിൽ: മൊത്തവരുമാനം 2.5 ലക്ഷം രൂപയ്ക്കു മുകളിലാണെങ്കിൽ
2. 60 വയസിനും 80 വയസിനും ഇടയ്ക്കാണെങ്കിൽ: മൊത്ത വരുമാനം 3 ലക്ഷം രൂപയ്ക്കു മുകളിൽ
3. 80 വയസിനു മുകളിലാണെങ്കിൽ: മൊത്തവരുമാനം 5 ലക്ഷം രൂപയ്ക്കു മുകളിൽ കൂടാതെ നിങ്ങൾക്ക് ആദായനികുതിയുടെ റീഫണ്ട് ലഭിക്കാനുണ്ടെങ്കിൽ
4. നിങ്ങൾ ലോണിനോ വിസയ്ക്കോ അപേക്ഷിക്കുന്നുണ്ടെങ്കിൽ
5. നിങ്ങൾക്കു വിദേശരാജ്യത്ത് സ്വത്തുക്കളുണ്ടെങ്കിൽ
6. നിങ്ങൾക്കു വിദേശരാജ്യത്തുനിന്നു വരുമാനം ലഭിക്കുന്നുണ്ടെങ്കിൽ
7. നികുതിദായകൻ കന്പനിയോ ഫേമോ ആണെങ്കിൽ
8. നിങ്ങൾക്കു ബിസിനസിൽനിന്നോ പ്രഫഷനിൽനിന്നോ നഷ്ടമോ മൂലധനനഷ്ടമോ ഉണ്ടായിട്ടുണ്ടെങ്കിൽ
നിർദേശിച്ചിരിക്കുന്ന തീയതിക്കുള്ളിൽ റിട്ടേണുകൾ ഫയൽ ചെയ്താൽ മാത്രമേ നഷ്ടം അടുത്ത വർഷത്തേക്കു ക്യാരിഫോർവേർഡ് ചെയ്യുവാൻ സാധിക്കുകയുള്ളൂ. മേൽപ്പറഞ്ഞ കാരണങ്ങൾ കൂടാതെ താഴെപ്പറയുന്ന 7 നിബന്ധനകളിൽ ഏതെങ്കിലും ഒരെണ്ണം നിങ്ങൾക്കു ബാധകമായാൽ തീർച്ചയായും നിങ്ങൾ ആദായനികുതി റിട്ടേണ്‍ ഫയൽ ചെയ്യണം.
1) ഏതെങ്കിലും ബാങ്കിലെ ഒന്നോ അതിലധികമോ ആയ കറന്റ് അക്കൗണ്ടുകളിൽ കൂടി ഒരു കോടി രൂപയിൽ കൂടുതൽ രൂപ നിക്ഷേപിച്ചിട്ടുണ്ടെങ്കിൽ (ബാലൻസ് അല്ല ഉദ്ദേശിക്കുന്നത്)
2) ഏതെങ്കിലും ബാങ്കുകളിലെ ഒന്നോ അതിലധികമോ സേവിംഗ്സ് അക്കൗണ്ടുകളിലായി 50 ലക്ഷം രൂപയോ അതിലധികമോ നിക്ഷേപിച്ചിട്ടുണ്ടെങ്കിൽ
3) വിദേശയാത്രയ്ക്കായി രണ്ടു ലക്ഷം രൂപയിൽ കൂടുതൽ ചെലവഴിച്ചിട്ടുണ്ടെങ്കിൽ
4) കഴിഞ്ഞ സാന്പത്തികവർഷത്തിൽ (23-24) കറന്റ് ചാർജ് ഇനത്തിൽ 1 ലക്ഷം രൂപയിൽ കൂടുതൽ ചെലവഴിച്ചിട്ടുണ്ടെങ്കിൽ
5) 60 വയസിൽ താഴെയുള്ള ആളായിരിക്കുകയും 25,000 രൂപയോ അതിൽ കൂടുതലോ ഉള്ള തുക സ്രോതസിൽ നികുതിയായി പിടിക്കുകയും ചെയ്തിട്ടുണ്ടെങ്കിൽ എന്നാൽ, നിങ്ങൾ സീനിയർ സിറ്റിസണ്‍ ആണെങ്കിൽ പ്രസ്തുത തുക 50,000 രൂപയ്ക്കു മുകളിലാണു സ്രോതസിൽ നികുതിയായി പിടിക്കേണ്ടത്
6) നിങ്ങൾ ഏതെങ്കിലും ബിസിനസ് നടത്തുന്നുണ്ടെങ്കിൽ അതിന്റെ വാർഷിക വിറ്റുവരവ് 50 ലക്ഷം രൂപയ്ക്കു മുകളിലാണെങ്കിൽ നിങ്ങൾ ആദായനികുതി റിട്ടേണ്‍ ഫയൽ ചെയ്യണം.
7) നിങ്ങൾ ഒരു പ്രഫഷണലാണെങ്കിൽ 10 ലക്ഷം രൂപയിൽ കൂടുതൽ വാർഷിക വരവുണ്ടെങ്കിൽ ആദായനികുതി റിട്ടേണ്‍ ഫയൽ ചെയ്യേണ്ടതുണ്ട്.
അവസാന തീയതി
സ്രോതസിൽ നികുതി കളക്ട് ചെയ്തവരുടെ (ടിഡിഎസ്) റിട്ടേണുകൾ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി 2024 മേയ് മാസം 15നും നികുതി പിടിച്ചവരുടെ (ടിഡിഎസ്) റിട്ടേണ്‍ സമർപ്പിക്കാനുള്ള അവസാന തീയതി മേയ് 31നും ആയിരിക്കേ രണ്ടാമത്തെ ആഴ്ച തുടങ്ങിയുള്ള ദിവസങ്ങളിൽ റിട്ടേണ്‍ ഫയൽ ചെയ്യുന്നതാണ് ഉത്തമം.
വ്യക്തികളും ഹിന്ദു അവിഭക്ത കുടുംബങ്ങളും ബോഡി ഓഫ് ഇൻഡിവിഡ്വൽസും എഒപിയും ഓഡിറ്റ് ആവശ്യമില്ലെങ്കിൽ ജൂലൈ 31നു മുന്‍പ് റിട്ടേണുകൾ ഫയൽ ചെയ്യണം.
ഓഡിറ്റ് ആവശ്യമുള്ള എല്ലാ നികുതിദായകരും (ബിസിനസ്/പ്രഫഷൻ കന്പനികൾ ഉൾപ്പെടെ) ഒക്ടോബർ 31നു മുന്‍പ് റിട്ടേണുകൾ ഫയൽ ചെയ്യണം. ഇവരുടെ ഓഡിറ്റ് റിപ്പോർട്ട് സെപ്റ്റംബർ 30നു മുന്‍പ് ഫയൽ ചെയ്യണം.
ട്രാൻസ്ഫർ പ്രൈസിംഗ് ഉൾപ്പെട്ടിട്ടുള്ള നികുതിദായകർ നവംബർ 30നു മുന്‍പാണു റിട്ടേണുകൾ ഫയൽ ചെയ്യേണ്ടത്. റിട്ടേണുകൾ ബിലേറ്റഡായി ഫയൽ ചെയ്യനും റിവൈസ് ചെയ്തു ഫയൽ ചെയ്യാനും 2024 ഡിസംബർ 31 വരെ സമയമുണ്ട്.
റിട്ടേണ്‍ ഫോം
ആദായനികുതി നിയമത്തിൽ അപ്ഡേറ്റഡ് റിട്ടേണുകൾ കൂടാതെ ഏഴു തരം റിട്ടേണ്‍ ഫോമുകളാണു നോട്ടിഫൈ ചെയ്തിരിക്കുന്നത്. അവ ഐടിആർ 1 മുതൽ ഐടിആർ 7 വരെയാണ്. ഓരോ നികുതിദായകനും അവരുടെ സ്റ്റാറ്റസ് അനുസരിച്ചും വരുമാനത്തിന്റെ സ്വഭാവം അനുസരിച്ചും യോജിച്ച റിട്ടേണ്‍ ഫോമുകൾ തെരഞ്ഞെടുക്കണം.
അവ ഓരോന്നിനും നിർദേശിക്കപ്പെട്ടിരിക്കുന്ന അവസാന തീയതിക്കു മുന്‍പായി ഫയൽ ചെയ്യുകയും വേണം. നിശ്ചിത തീയതി കഴിഞ്ഞാൽ പിന്നീട് പലിശയും പെനാൽറ്റിയും അടയ്ക്കേണ്ടതായി വരും. മുകളിൽ സൂചിപ്പിച്ചിരിക്കുന്നതിൽ ഏതെങ്കിലും വ്യവസ്ഥ ബാധകമായിട്ടുള്ള ഇന്ത്യയിലെ നികുതിദായകൻ റിട്ടേണുകൾ ഫയൽ ചെയ്യാൻ ബാധ്യസ്ഥനാണ്.
(തുടരും)
ഹയര്‍ ഇന്ത്യ എസ് 800ക്യുടി ക്യുഎല്‍ഇഡി ടിവി സീരീസ് അവതരിപ്പിച്ചു
കൊച്ചി: ഹോം അപ്ലയന്‍സസ് ബ്രാന്‍ഡായ ഹയര്‍ അപ്ലയന്‍സസ് ഇന്ത്യ പുതിയ സ്മാര്‍ട്ട് ക്യുഎല്‍ഇഡി ടിവി സീരീസ് എസ്800 ക്യുടി ലോഞ്ച് ചെയ്തു. ഹോം എന്റര്ടെയ്ൻമെന്റ് അനുഭവം ഉയര്‍ത്താന്‍ രൂപകല്പന ചെയ്തിരിക്കുന്ന ഈ സീരീസിന് 4കെ ക്യുഎല്‍ഇഡി ഡിസ്പ്ലേയുണ്ട്.
കൂടാതെ 75, 65, 55, 43 വലിപ്പങ്ങളില്‍ വരുന്നു. 38,990 രൂപ മുതല്‍ വിപണിയില്‍ ലഭ്യമാണ്. ഡോള്‍ബി വിഷന്‍ അറ്റ്മോസ്, ഗൂഗിള്‍ ടിവി, ഹാന്‍ഡ്സ് ഫ്രീ വോയ്സ് നിയന്ത്രണം, തുടങ്ങിയ നൂതന ഫീച്ചറുകളോടെയാണ് ഹയര്‍ പുതിയ സീരീസ് അവതരിപ്പിച്ചിരിക്കുന്നത്.
മോത്തിലാല്‍ ഓസ്വാള്‍ ഫിനാന്‍ഷല്‍ സര്‍വീസസ് കടപ്പത്രങ്ങള്‍ പുറത്തിറക്കുന്നു
കൊച്ചി: മോത്തിലാല്‍ ഓസ്വാള്‍ ഫിനാന്‍ഷ്യല്‍ സര്‍വീസ് ലിമിറ്റഡ് 1,000 രൂപ മുഖവിലയുള്ള, വീണ്ടെടുക്കാവുന്ന നോണ്കണ്വര്ട്ടബിള് കടപ്പത്രങ്ങളുടെ പൊതു പുറപ്പെടുവിക്കല്‍ ആരംഭിക്കുന്നതായി പ്രഖ്യാപിച്ചു.
24 മാസം, 36 മാസം, 60 മാസം, 120 മാസം എന്നിങ്ങനെ പലിശ ഓപ്ഷനുകളുള്ള നിര്‍ദിഷ്ട കൂപ്പണുകള്‍ ഉള്‍ക്കൊള്ളുന്ന എട്ട് സീരീസ് എന്സിഡികളുണ്ട്. എന്‍സിഡികളുടെ പ്രതിവര്‍ഷ ഇഫക്റ്റീവ് യീല്‍ഡ് 8.85 ശതമാനം മുതല്‍ 9.70 ശതമാനം വരെയാണ്. പുറപ്പെടുവിക്കല്‍ 23ന് ആരംഭിച്ച് മേയ് ഏഴിന് അവസാനിക്കും.
ജയിച്ചാൽ ഇലക്ടറൽ ബോണ്ട് വീണ്ടും കൊണ്ടുവരും: നിർമല
ജോർജ് കള്ളിവയലിൽ
ന്യൂഡൽഹി: ബിജെപി വീണ്ടും അധികാരത്തിൽ വന്നാൽ ഇലക്ടറൽ ബോണ്ടുകൾ തിരികെ കൊണ്ടുവരുമെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. എന്നാൽ, ഫെബ്രുവരിയിൽ സുപ്രീംകോടതി റദ്ദാക്കിയ പദ്ധതിയിൽ ചില മാറ്റങ്ങൾ ആവശ്യമാണെന്ന് മന്ത്രി സമ്മതിച്ചു.
ഭരണഘടനാവിരുദ്ധമായ ഇലക്ടറൽ ബോണ്ട് പദ്ധതി റദ്ദാക്കിയ സുപ്രീംകോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റെ വിധിക്കെതിരേ കേന്ദ്രസർക്കാർ പുനഃപരിശോധന ആവശ്യപ്പെടുമോയെന്ന് ഇതുവരെ തീരുമാനിച്ചിട്ടില്ലെന്നു നിർമല വ്യക്തമാക്കി. മോദി സർക്കാർ വീണ്ടും അധികാരത്തിലെത്തിയാൽ ബന്ധപ്പെട്ട എല്ലാവരുമായും കൂടിയാലോചന നടത്തിയശേഷമാകും പുതുതായി ഇലക്ടറൽ ബോണ്ട് പദ്ധതി കൊണ്ടുവരുക.
എല്ലാവർക്കും സ്വീകാര്യമായ ഒരു ചട്ടക്കൂട് ഉണ്ടാക്കുന്നതിന് എന്താണു ചെയ്യേണ്ടതെന്ന് നോക്കേണ്ടതുണ്ട്. പ്രാഥമികമായി സുതാര്യത നിലനിർത്തുകയും കള്ളപ്പണത്തിന്റെ സാധ്യത പൂർണമായും ഇല്ലാതാക്കുകയും ചെയ്യണമെന്നും ഒരു ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ മന്ത്രി വിശദീകരിച്ചു.
എല്ലാവർക്കും യഥേഷ്ടം രാഷ്ട്രീയപാർട്ടികൾക്കു സംഭാവന ചെയ്യാവുന്നതായിരുന്നു സുപ്രീംകോടതി റദ്ദാക്കിയ ഇലക്ടറൽ ബോണ്ട് പദ്ധതി. ദാതാക്കളുടെ പേരുകൾ രഹസ്യമാക്കി വച്ചതിലൂടെ സുതാര്യത ഇല്ലാതായെന്നും പൗരന്റെ അറിയാനുള്ള അവകാശം നിഷേധിക്കപ്പെട്ടുവെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു.
സുപ്രീംകോടതി ഉത്തരവിട്ടതിനെത്തുടർന്നാണ് ബോണ്ടുകൾ വാങ്ങിയവരുടെയും അതു പണമാക്കിയ പാർട്ടികളുടെയും വിശദാംശങ്ങൾ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും തെരഞ്ഞെടുപ്പു കമ്മീഷനും പ്രസിദ്ധീകരിച്ചത്.
2018-ൽ അവതരിപ്പിച്ച ഇലക്ടറൽ ബോണ്ടുകൾ പദ്ധതിയനുസരിച്ച് കോർപറേറ്റ് കന്പനികൾ രാഷ്ട്രീയ പാർട്ടികൾക്കു നൽകുന്ന സംഭാവനകൾക്ക് 100 ശതമാനം നികുതിയിളവ് നൽകിയിരുന്നു. ഇന്ത്യൻ ഉപസ്ഥാപനങ്ങൾ വഴി വിദേശ സ്ഥാപനങ്ങൾ നൽകുന്ന സംഭാവനകൾക്കും മുഴുവൻ നികുതിയിളവ് നൽകിയതും വിവാദമായി. അഴിമതി നിയമപരമാക്കിയ വൻ കൊള്ളയാണ് ഇലക്ടറൽ ബോണ്ട് പദ്ധതിയെന്നായിരുന്നു ആക്ഷേപം.
ആദായനികുതി വകുപ്പ്, ഇഡി, സിബിഐ തുടങ്ങിയ ഏജൻസികൾ നോട്ടീസ് നൽകിയും കേസെടുത്തും ഭീഷണിപ്പെടുത്തിയുമാണ് കോടിക്കണക്കിനു രൂപ പലരും ബിജെപിക്ക് സംഭാവന നൽകിയതെന്ന് പിന്നീട് പുറത്തുവന്ന രേഖകൾ വ്യക്തമാക്കി.
കേന്ദ്രസർക്കാരിന്റെ കരാറുകൾ നൽകിയ കന്പനികൾ ബിജെപിക്ക് സംഭാവന നൽകിയതു കൈക്കൂലിയും പച്ചയായ അഴിമതിയുമാണെന്ന് പ്രതിപക്ഷം ആരോപിച്ചു. നഷ്ടത്തിലുള്ള നിരവധി കന്പനികൾ വൻതുക സംഭാവന നൽകിയതിനു പിന്നിൽ കള്ളപ്പണം വെളുപ്പിക്കൽ ഉണ്ടായെന്നതും നിഷേധിക്കാനായിട്ടില്ല.
സുപ്രീംകോടതി വിധിക്കു വിരുദ്ധം: സിബൽ
ന്യൂഡൽഹി: ഇലക്ടറൽ ബോണ്ട് പദ്ധതി വീണ്ടും കൊണ്ടുവരുമെന്ന ധനമന്ത്രി നിർമലാ സീതാരാമന്റെ പ്രസ്താവന സുപ്രീംകോടതി വിധിക്കു കടകവിരുദ്ധമാണെന്ന് മുൻ കേന്ദ്രമന്ത്രിയും പ്രമുഖ നിയമവിദഗ്ധനുമായ കപിൽ സിബൽ.
ഭരണഘടനാവിരുദ്ധമെന്നു കണ്ടെത്തി സുപ്രീംകോടതി റദ്ദാക്കിയ ഇലക്ടറൽ ബോണ്ടുകളെ തെരഞ്ഞെടുപ്പ് റാലികളിൽ ന്യായീകരിക്കാൻ ശ്രമിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നടപടി തീർത്തും തെറ്റാണെന്നും സിബൽ പറഞ്ഞു. ഇലക്ടറൽ ബോണ്ട് വിഷയത്തിൽ ആർഎസ്എസ് മേധാവി മോഹൻ ഭാഗവത് മൗനം പാലിക്കുന്നത് എന്തിനാണെന്നും അദ്ദേഹം ചോദിച്ചു.
വീണ്ടും അധികാരത്തിലെത്തിയാൽ ഇലക്ടറൽ ബോണ്ടുകൾ തിരികെ കൊണ്ടുവരുമെന്നാണ് നിർമല സീതാരാമൻ പറഞ്ഞത്. സുതാര്യതയ്ക്കുവേണ്ടിയാണ് ഇലക്ടറൽ ബോണ്ടുകൾ അവതരിപ്പിച്ചതെന്നും അവർ പറയുന്നു.
സുപ്രീംകോടതി പറഞ്ഞതിനു നേർവിപരീതമാണിത്. ഇലക്ടറൽ ബോണ്ട് പദ്ധതി സുതാര്യമല്ലെന്നും സുതാര്യമല്ലാത്ത രീതിയിലാണു കൊണ്ടുവന്നതെന്നും ഭരണഘടനാവിരുദ്ധമാണെന്നുമാണു സുപ്രീംകോടതി പറഞ്ഞത്- രാജ്യസഭാ എംപിയായ കപിൽ സിബൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ഇപ്പോൾ നടക്കുന്ന തെരഞ്ഞെടുപ്പിനായി ബിജെപിക്ക് ആവശ്യത്തിലധികം പണമുണ്ട്. പക്ഷേ തോൽക്കുന്പോൾ പണം ആവശ്യമാണെന്ന് അവർക്കറിയാം. തെരഞ്ഞെടുപ്പു തോൽവി മുന്നിൽ കാണുന്നതാണ് ബിജെപി അഭിമുഖീകരിക്കുന്ന പ്രശ്നമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
വിലക്കയറ്റം തടയാൻ ഇതേവരെ ഒന്നും ചെയ്യാതിരുന്ന കേന്ദ്രസർക്കാർ, തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പ് പയർ വർഗങ്ങൾ ഇറക്കുമതി ചെയ്യാൻ തീരുമാനിച്ചത് തെരഞ്ഞെടുപ്പിൽ നഷ്ടം വരാതിരിക്കാനാണെന്നും കപിൽ സിബൽ കുറ്റപ്പെടുത്തി.
കൊച്ചി: റിക്കാര്‍ഡിലെത്തിയ സ്വര്‍ണവിലയില്‍ നേരിയ ഇടിവ്. ഇന്നലെ പവന് പത്തു രൂപയും ഗ്രാമിന് 80 രൂപയുമാണ് കുറഞ്ഞത്. ഇതോടെ ഗ്രാമിന് 6,805 രൂപയും പവന് 54,440 രൂപയുമായി.
എഐ കാമറയിലെ നിയമലംഘനം; കെല്‍ട്രോണ്‍ നോട്ടീസ് അയയ്ക്കൽ നിര്‍ത്തി
തിരുവനന്തപുരം: ഗതാഗത നിയമലംഘനവുമായി ബന്ധപ്പെട്ട് എഐ കാമറ കണ്ടെത്തുന്ന നിയമലംഘനങ്ങൾക്കു നോട്ടീസ് അയയ്ക്കുന്നത് കെൽട്രോണ്‍ നിർത്തിവച്ചു.
സർക്കാർ പണം നൽകാത്തതാണ് കാരണം. തപാൽ നോട്ടീസിനു പകരം ഇ-ചെല്ലാൻ മാത്രമാണ് ഇപ്പോൾ അയയ്ക്കുന്നത്. ഇതുവരെ 339 കോടി രൂപയുടെ നിയമലംഘനങ്ങൾ കണ്ടെത്തിയതിൽ 62.5 കോടി രൂപ മാത്രമാണ് ഖജനാവിലേക്ക് എത്തിയതെന്നാണ് വിവരം.
ഗതാഗത നിയമലംഘനങ്ങൾ കുറയ്ക്കുകയായിരുന്നു എഐ കാമറകൾ സ്ഥാപിച്ചതിലൂടെ സർക്കാർ ലക്ഷ്യമിട്ടത്. അഴിമതി ആരോപണത്തിൽ കുരുങ്ങിയ ഐഐ കാമറ പദ്ധതി 10 മാസം പിന്നിടുന്പോഴും പ്രതിസന്ധിയിൽ തന്നെയാണെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. കഴിഞ്ഞ വർഷം ജൂണ്‍ അഞ്ചിനു ഗതാഗത നിയമലംഘനങ്ങൾക്കു പിഴയീടാക്കാൻ തുടങ്ങിയപ്പോൾ പ്രതിമാസ നിയമലംഘനങ്ങൾ ഒന്നര ലക്ഷമായിരുന്നു. ഇപ്പോഴത് നാലര ലക്ഷം വരെയായി വർധിച്ചിട്ടുണ്ട്.
പ്രതിവർഷം 25 ലക്ഷം നോട്ടീസ് അയയ്ക്കണമെന്നായിരുന്നു കെൽട്രോണുമായുള്ള സർക്കാരിന്റെ കരാർ. ഈ മാസം ആദ്യത്തോടെ അയച്ച നോട്ടീസുകളുടെ എണ്ണം 25 ലക്ഷം കഴിഞ്ഞു. ഇനി നോട്ടീസ് അയയ്ക്കണമെങ്കിൽ നോട്ടീസ് ഒന്നിന് 20 രൂപ വേണമെന്നാവശ്യപ്പെട്ട് കെൽട്രോണ്‍ സർക്കാരിനു കത്തും നൽകി. എന്നാൽ സർക്കാർ ഇതേവരെ മറുപടി നൽകിയില്ല.
പേപ്പർ വാങ്ങാൻ പോലും പണമില്ലെന്നു കാണിച്ച് ഗതാഗത കമ്മീഷണർക്ക് കത്ത് നൽകിയശേഷമാണ് നോട്ടീസ് അയയ്ക്കുന്നതു കെൽട്രോണ്‍ നിർത്തിയത്. ഇപ്പോൾ നിയമലംഘനം കണ്ടെത്തി മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥർ അംഗീകരിച്ചാൽ മൊബൈലിലേക്ക് ഇ ചെല്ലാൻ മാത്രം അയയ്ക്കും. പക്ഷേ, മോസേജ് മാത്രം വന്നാൽ ആരും പിഴ അടക്കാറില്ല.
പിഴ അടയ്ക്കാത്തവർക്കെതിരേ കർശനമായ നടപടികൾ തുടർന്നുണ്ടാകുമെന്ന മോട്ടോർ വാഹനവകുപ്പിന്റെ പ്രഖ്യാപനവും എങ്ങുമെത്തിയില്ല. 339 കോടി രൂപ ഈടാക്കാനുള്ള നിയമലംഘനങ്ങളാണ് ഇതേവരെ കണ്ടെത്തിയതെങ്കിലും നോട്ടീസ് അയച്ചിട്ടും നിയമലംഘകർ അടച്ചത് 62.5 കോടി രൂപ മാത്രമാണ്. ഏതാനും ആഴ്ചകളായി ഇ ചെല്ലാൻ മാത്രം അയച്ചുതുടങ്ങിയതോടെ പിഴയിനത്തിലെ വരവും കുറഞ്ഞിരിക്കുകയാണ്.
ആമസോൺ പേ കാന്പയിൻ തുടങ്ങി
കൊച്ചി: ഓൺലൈൻ പണമിടപാടുകൾക്കുള്ള ആമസോൺ പേയുടെ വേഗതയും സൗകര്യവും വിശ്വാസ്യതയും അവതരിപ്പിക്കുന്ന ‘പേ കർനേ കാ സ്മാർട്ടർ വേ’ കാന്പയിൻ തുടങ്ങി.
മങ്ങിയ വെളിച്ചത്തിലും ക്യു ആർ കോഡ് സ്കാൻ ചെയ്യാനുള്ള ഓട്ടോ ഫ്ലാഷ്, ഏത് ആപ്പിലെയും യുപിഐ ഐഡിയിലേക്കും പണം അയയ്ക്കൽ, സത്വര പേമെന്റുകൾ, ആമസോൺ പേ ബാലൻസ് ഉപയോഗിക്കുമ്പോൾ ക്വിക്ക് റീഫണ്ട് എന്നിവയുൾപ്പെടുന്നതാണ് കാന്പയിൻ.
നിസാന്‍ ഇന്ത്യ പ്രവർത്തനം വിപുലീകരിക്കുന്നു
കൊച്ചി: നിസാന്‍ മോട്ടോര്‍ ഇന്ത്യ ലിമിറ്റഡ് രാജ്യത്തു പ്രവര്‍ത്തനശൃംഖല വ്യാപിപ്പിക്കുന്നു. ഡല്‍ഹിയില്‍ പുതിയ ഷോറൂമും രണ്ട് ഡിസ്പ്ലെ സെന്ററും ബോഡി ഷോപ്പോടുകൂടിയ സര്‍വീസ് സെന്ററും ആരംഭിച്ചു.
ഇതോടെ ശൃംഖല 270 ആയി ഉയര്‍ന്നു. പുതിയ ഷോറൂം നിസാന്‍ ഇന്ത്യ ഓപ്പറേഷന്‍സ് പ്രസിഡന്റ് ഫ്രാങ്ക് ടോറസും നിസാന്‍ മോട്ടോര്‍ ഇന്ത്യ എംഡി സൗരഭ് വത്സയും ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു.
ഇറാനെതിരായ ഇസ്രയേലിന്റെ തിരിച്ചടി; എണ്ണ, സ്വർണ വിലകളില്‍ കുതിപ്പ്
വാഷിംഗ്ടണ്‍: ഇറാനിൽ ഇസ്രയേൽ ആക്രമണം നടത്തിയതായി അമേരിക്ക സ്ഥിരീകരിച്ചതോടെ എണ്ണയുടെയും സ്വർണത്തിന്റെയും വിലയിൽ വൻ കുതിപ്പ്.
ആക്രമണത്തിനു പിന്നാലെ ബ്രന്റ് ക്രൂഡ് വില ബാരലിന് ഒരു ഘട്ടത്തിൽ 90 ഡോളറിനു മുകളിലെത്തി. റിക്കാർഡ് കുറിച്ച സ്വർണം ഔണ്‍സിന് 2,400 ഡോളർ എന്ന നിലയിലാണ്. അസ്ഥിരമായ കാലങ്ങളിൽ, സുരക്ഷിത നിക്ഷേപമെന്ന നിലയിൽ സ്വർണവില വർധിക്കുന്നതു പതിവാണ്.
ഇസ്രേലി ആക്രമണത്തിത്തിന്റെ റിപ്പോർട്ടുകൾക്കു പിന്നാലെ എണ്ണവില വർധിച്ചെങ്കിലും, ഇറാൻ വാർത്തകൾ നിഷേധിച്ചതോടെ വിലയിടിഞ്ഞു. തുടക്കത്തിൽ 3.5 ശതമാനം ഉയർന്ന എണ്ണവില പിന്നീട് 87 ഡോളറിലേക്കു താണു. 2022 ഫെബ്രുവരിയിൽ റഷ്യ യുക്രെയ്നിൽ അധിനിവേശം നടത്തിയ കാലത്തെ എണ്ണവിലയോളം നിലവിൽ ബ്രന്റ് ക്രൂഡിന് വില വർധിച്ചിട്ടില്ല.
അന്ന് ലോകരാജ്യങ്ങൾ റഷ്യക്കുമേൽ ഉപരോധം പ്രഖ്യാപിച്ചതോടെ എണ്ണവില ബാരലിന് 125 ഡോളറിലെത്തിയിരുന്നു. ഇത് പണപ്പെരുപ്പം ഉയരാൻ കാരണമായി. കഴിഞ്ഞയാഴ്ച ഇറാൻ നടത്തിയ ഡ്രോണ്‍ ആക്രമണത്തോട്, ഇസ്രയേൽ ഭാവിയിൽ എങ്ങനെ പ്രതികരിക്കുമെന്നു നിക്ഷേപകരും ലോകരാജ്യങ്ങളും ഉറ്റുനോക്കുകയാണ്.
എണ്ണവില ഉയർന്നാൽ പണപ്പെരുപ്പത്തിന്റെ വേഗം വർധിക്കും. പെട്രോളും ഡീസലും കൂടുതലായി ഉപയോഗിക്കുന്ന രാജ്യങ്ങൾക്ക് എണ്ണവില വർധിക്കുന്നതു വൻ തിരിച്ചടിയാണ്. കഴിഞ്ഞ കുറേ വർഷങ്ങളായി ലോകമെന്പാടും ജീവിതച്ചെലവ് ഉയരാനുള്ള പ്രധാന കാരണമായി ചൂണ്ടിക്കാട്ടപ്പെടുന്നത് ഇന്ധന-ഈർജ വിലയിലെ വർധനയാണ്.
പശ്ചിമേഷ്യയിലെ സംഘർഷം എണ്ണവിതരണത്തെ പ്രതികൂലമായി ബാധിക്കുമെന്ന ആശങ്ക ലോകരാജ്യങ്ങൾക്കുണ്ട്. ഒമാനും ഇറാനും ഇടയിലുള്ള ഹോർമുസ് കടലിടുക്ക് വഴിയുള്ള സുരക്ഷിത കപ്പൽ ഗതാഗതം ലോകരാജ്യങ്ങൾക്ക് നിർണായകമാണ്.
ലോകത്തെ ആകെ എണ്ണവിതരണത്തിന്റെ 20 ശതമാനവും ഈ വഴിയാണ് നടക്കുന്നത്. ഒപെക് രാജ്യങ്ങൾ (സൗദി അറേബ്യ, ഇറാൻ, യുഎഈ കുവൈറ്റ്, ഇറാക്ക്) ഈ വഴിയാണ് എണ്ണ അയയ്ക്കുന്നത്. ഇറാൻ ലോകത്തെ ഏഴാമത്തെ വലിയ എണ്ണ ഉത്പാദക രാജ്യമാണ്; ഒപെക്കിലെ മൂന്നാമത്തെ വലിയ എണ്ണ ഉത്പാദകരും. അതുകൊണ്ടുതന്നെ ഇറാന്റെ തുടർനടപടികൾക്കും പ്രാധാന്യം ഏറെയുണ്ട്.
സ്വര്‍ണം സര്‍വകാല റിക്കാര്‍ഡില്‍; 54,520/-
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും സര്‍വകാല റിക്കാര്‍ഡില്‍. ഗ്രാമിന് 50 രൂപയും പവന് 400 രൂപയുമാണ് ഇന്നലെ വര്‍ധിച്ചത്.
ഇതോടെ ഗ്രാമിന് 6,815 രൂപയും പവന് 54,520 രൂപയുമായി. ഏപ്രില്‍ 16ലെ റിക്കാര്‍ഡ് വിലയായ ഗ്രാമിന് 6,795 രൂപ, പവന് 54,360 രൂപ എന്ന ബോര്‍ഡ് റേറ്റാണ് ഇന്നലെ തിരുത്തിയത്.
ഈ മാസം മാത്രം പവന് 3,640 രൂപയാണു വർധിച്ചത്. രാജ്യാന്തര വിപണിയില്‍ സ്വര്‍ണവില ഔണ്‍സിന് 2,400 ഡോളറിന് മുകളിലെത്തിയതിനുശേഷം നേരിയ ഇടിവ് രേഖപ്പെടുത്തി.
മധ്യേഷ്യയിലെ രാഷ്ട്രീയ അനിശ്ചിതത്വത്തിന്റെ പശ്ചാത്തലത്തില്‍ സുരക്ഷിത ആസ്തികളിലേക്ക് നിക്ഷേപകര്‍ തിരിഞ്ഞതാണ് വിലക്കയറ്റത്തിനു കാരണം. മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ സ്വര്‍ണത്തിന്റെ രാജ്യാന്തര വിലയിലുണ്ടായത് 26 ശതമാനം വര്‍ധനയാണ്.
ഇൻഫോസിസ് ഡിവിഡന്റ്: അഞ്ചു വയസുകാരൻ ഏകാഗ്രഹിന്റെ നേട്ടം 4.2 കോടി!
മുംബൈ: ഇന്ത്യയിലെ രണ്ടാമത്തെ വലിയ ഐടി കന്പനിയായ ഇൻഫോസിസ് ഡിവിഡന്റ് പ്രഖ്യാപിച്ചതു കഴിഞ്ഞ ദിവസമാണ്. ഇതനുസരിച്ച് ഒരു ഓഹരിക്ക് 28 ശതമാനം ഡിവിഡന്റ് ലഭിക്കും; 20 രൂപ ഫൈനൽ ഡിവിഡന്റും എട്ടു രൂപ പ്രത്യേക ഡിവിഡന്റും. കഴിഞ്ഞ സാന്പത്തികവർഷത്തേക്കാൾ 30 ശതമാനം ലാഭക്കുതിപ്പ് കന്പനിക്കുണ്ടായി.
ഈ ഡിവിഡന്റ് പ്രഖ്യാപനത്തിനു പിന്നാലെ ഇൻഫോസിസ് സ്ഥാപകൻ എൻ.ആർ. നാരായണമൂർത്തിയുടെ അഞ്ചു വയസുള്ള കൊച്ചുമകൻ ഏകാഗ്രഹിന്റെ അക്കൗണ്ടിലെത്തിയത് 4.2 കോടി രൂപയാണ്. നാരായണമൂർത്തിയുടെ മകൻ രോഹന്റെ മകനാണ് ഏകാഗ്രഹ് രോഹൻ മൂർത്തി.
ഒരു മാസം മുന്‍പ് നാരായണമൂർത്തി ഇൻഫോസിസിന്റെ 15 ലക്ഷം ഓഹരികൾ ഏകാഗ്രഹിനു സമ്മാനമായി നൽകിയിരുന്നു. ഇതോടെ, രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ ലക്ഷപ്രഭുക്കളിലൊരാളായി ഏകാഗ്രഹ് മാറി.
ഇൻഫോസിസിൽ 0.04 ശതമാനം ഓഹരിയാണ് ഏകാഗ്രഹിനുള്ളത്. നിലവിൽ ഇതിന്റെ മൂല്യം ഏകദേശം 210 കോടി രൂപ വരും. ഏകദേശം 1400 രൂപയാണ് നിലവിൽ ഒരു ഇൻഫോസിസ് ഓഹരിയുടെ വില.
ചെറുകിട വ്യവസായങ്ങളുടെ ഓഹരിവിപണി പ്രവേശനത്തില്‍ കേരളത്തിനു മികച്ച സാധ്യത: വിദഗ്ധര്‍
കൊച്ചി: ചെറുകിട വ്യവസായങ്ങളുടെ ഓഹരിവിപണി പ്രവേശനത്തില്‍ കേരളത്തിനുള്ളത് മികച്ച സാധ്യതയാണെന്ന് ഓഹരിവിപണി രംഗത്തെ വിദഗ്ധര്‍ ചൂണ്ടിക്കാട്ടി. ഇന്‍ഫോപാര്‍ക്ക് സംഘടിപ്പിച്ച ടെക്സെന്സ് 2024 സമ്മേളനത്തിലാണ് ഓഹരിവിപണി വിദഗ്ധര്‍ കേരളത്തിന്റെ സാധ്യതകള്‍ അവലോകനം ചെയ്തത്.
ചെറുകിട വ്യവസായ സംരംഭങ്ങള്‍ക്ക് ഓഹരിവിപണിയിലേക്ക് പ്രവേശനം നടത്തുമ്പോള്‍ ഉണ്ടാകുന്ന ചെലവുകളില്‍ ഏറ്റവും കൂടുതല്‍ ധനസഹായം നല്‍കുന്നത് കേരളമാണെന്ന് നാഷണല്‍ സ്റ്റോക് എക്സ്ചേഞ്ച് ഓഫ് ഇന്ത്യ (എന്‍എസ്ഇ) യിലെ സീനിയര്‍ മാനേജര്‍ ഹിമാന്‍ഷു ശ്രീവാസ്തവ പറഞ്ഞു.
ഐപിഒ ചെലവിന്റെ 50 ശതമാനം അല്ലെങ്കില്‍ പരമാവധി ഒരു കോടി രൂപവരെയാണ് കേരളം സംരംഭകര്‍ക്ക് തിരികെ നല്‍കുന്നത്. നാഷണല്‍ സ്റ്റോക് എക്സ്ചേഞ്ച് എസ്എംഇകള്‍ക്കായി ഓഹരിവിപണി പ്രവേശനത്തിനായി പ്രത്യേക സംവിധാനം നടത്തുന്നുണ്ട്.
സ്വകാര്യ നിക്ഷേപം മതിയാകാതെ വരുന്ന സാഹചര്യത്തില്‍ കമ്പനിയുടെ വളര്‍ച്ചയ്ക്കായി ധനസമാഹരണത്തിന് ഏറ്റവും പറ്റിയ മാര്‍ഗമാണ് ഓഹരിവിപണി പ്രവേശനമെന്നും അദ്ദേഹം പറഞ്ഞു.
ഓഹരിവിപണി പ്രവേശനത്തിന് കുറഞ്ഞത് രണ്ടുവര്‍ഷം മുമ്പെങ്കിലും സംരംഭകര്‍ മാനസികമായും സാമ്പത്തികമായും തയാറെടുക്കണമെന്ന് ഇന്‍ഡ്ഒറിയന്റ് ഫിനാന്‍ഷല്‍ സര്‍വീസസ് എംഡിയും സിഇഒയുമായ സൗമ്യ പാഥി പറഞ്ഞു.
വ്യവസായ സംരംഭ പ്രതിനിധികള്‍ക്കും സ്റ്റാര്‍ട്ടപ്പുകള്‍ക്കും ഓഹരിവിപണിയിലൂടെ നിക്ഷേപം സമാഹരിക്കുന്നതിന്റെ വിശദാംശങ്ങള്‍ നല്‍കുന്നതിനായാണ് ഇന്‍ഫോപാര്‍ക്ക് ടെക്സെന്സ് പരിപാടി നടത്തിയത്.
വിവിധ കമ്പനികള്‍, ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍നിന്നായി 50ലധികം പ്രതിനിധികള്‍ പങ്കെടുത്തു. വിശിഷ്ടാതിഥികള്‍ക്ക് ഇന്‍ഫോപാര്‍ക്ക് സിഇഒ സുശാന്ത് കുറുന്തില്‍ ഉപഹാരങ്ങള്‍ നൽകി.
ചരക്കുവാഹനങ്ങള്‍ രൂപമാറ്റം വരുത്തിയാല്‍ ഫിറ്റ്നസ് സസ്പെന്‍ഡ് ചെയ്യണം: കോടതി
കൊച്ചി: ചരക്കുവാഹനങ്ങള്‍ ഉയരം വര്‍ധിപ്പിക്കലടക്കം അനധികൃതമായി രൂപമാറ്റം വരുത്തിയാല്‍ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് സസ്പെന്‍ഡ് ചെയ്യണമെന്നു ഹൈക്കോടതി. റോഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ച് അനധികൃത ഭാഗങ്ങള്‍ നീക്കം ചെയ്തു രജിസ്റ്ററിംഗ് അഥോറിറ്റി മുമ്പാകെ വാഹനം ഹാജരാക്കി അനുമതി നല്‍കും വരെ സര്‍ട്ടിഫിക്കറ്റ് അനുവദിക്കരുതെന്നാണ് ജസ്റ്റീസ് അനില്‍ കെ. നരേന്ദ്രന്റെ ഉത്തരവ്.
റോഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ ലംഘിച്ച് പൊതുസ്ഥലങ്ങളില്‍ വാഹനങ്ങള്‍ ഓടിക്കുകയോ ഓടിക്കാന്‍ അനുവദിക്കുകയോ ചെയ്യുന്നവര്‍ക്കെതിരേ ശിക്ഷാനടപടികള്‍ സ്വീകരിക്കുകയും മജിസ്ട്രേറ്റ് കോടതി മുമ്പാകെ ഹാജരാക്കുകയും വേണം. മോട്ടോര്‍ വാഹന വകുപ്പിലെ എന്‍ഫോഴ്സ്മെന്റ് ഓഫീസര്‍മാര്‍ നിയമാനുസൃതമായ നടപടികളെടുക്കുകയും വേണമെന്ന് കോടതി നിര്‍ദേശിച്ചു.
തിരുവനന്തപുരം വിഴിഞ്ഞത്തും കാലടി താന്നിപ്പുഴയിലും അമിതഭാരം കയറ്റിയ ടോറസ് ടിപ്പര്‍ ലോറികളുണ്ടാക്കിയ അപകടത്തില്‍ മൂന്നു യുവാക്കള്‍ മരിച്ച സംഭവത്തിന്റെകൂടി അടിസ്ഥാനത്തിലാണ് കോടതിയുടെ ഇടക്കാല ഉത്തരവ്.
വിഴിഞ്ഞം മനാലി ജംഗ്ഷനില്‍ മാര്‍ച്ച് 19ന് ടിപ്പര്‍ ലോറിയില്‍നിന്ന് കരിങ്കല്ല് വീണ് യുവാവ് മരിക്കാനിടയായ സംഭവത്തില്‍ സര്‍ക്കാര്‍ പ്രത്യേക റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ഹെല്‍മെറ്റ് വച്ചിരുന്നെങ്കിലും നെഞ്ചിലും വയറിലുമേറ്റ പരിക്കാണു മരണകാരണമായതെന്നാണ് റിപ്പോര്‍ട്ടിലുള്ളത്. കാലടി താന്നിപ്പുഴയില്‍ ഏപ്രില്‍ മൂന്നിന് ടോറസിടിച്ച് രണ്ട് ഇരുചക്രവാഹന യാത്രികര്‍ മരിച്ചതു സംബന്ധിച്ച റിപ്പോര്‍ട്ടും പരിഗണിച്ചു.
ഇത്തരം വാഹനങ്ങള്‍ പിടികൂടിയാല്‍ പിഴ ഈടാക്കി വിട്ടു കൊടുക്കുന്നതിനെതിരേ കോടതി നിരീക്ഷണങ്ങള്‍ നടത്തിയിട്ടുള്ളതാണ്. എന്നിട്ടും സുരക്ഷാ മാനദണ്ഡങ്ങള്‍ ലംഘിച്ചു ചരക്കുവാഹനങ്ങള്‍ അമിതമായി ചരക്കു കയറ്റി ചീറിപ്പായുകയാണ്.
ലെഡ്, ലെയ്സര്, നിയോണ്‍ ലൈറ്റുകള്‍ സ്ഥാപിച്ചും ചരക്ക് കൂടുതല്‍ കയറ്റാന്‍ ഉയരം കൂട്ടിയും വാഹനങ്ങളില്‍ രൂപമാറ്റം വരുത്തുന്നതിനെതിരേയും ഉത്തരവിട്ടിട്ടുണ്ട്. മാറ്റം വരുത്തിയ വാഹന ഭാഗങ്ങള്‍ ഉടമകളും ഡ്രൈവര്‍മാരും യുട്യൂബ് പോലുള്ള സമൂഹമാധ്യമങ്ങളില്‍ ഇടാറുണ്ട്.
വ്ലോഗര്‍മാരും ഇത്തരം കാര്യങ്ങളെ പ്രോത്സാഹിപ്പിക്കുംവിധം വീഡിയോ പ്രചരിപ്പിക്കാറുണ്ട്. ഇവര്‍ക്കെതിരെയെല്ലാം നടപടി വേണമെന്നും കോടതി നിര്‍ദേശിച്ചു.
ഒല എസ്1 എക്സിനു വില കുറച്ചു
കൊച്ചി: വൈദ്യുതവാഹന കമ്പനിയായ ഒല ഇലക്ട്രിക് എസ്1 എക്സ് മോഡല്‍ സ്കൂട്ടറുകളുടെ വിലകുറച്ചു. 2കെഡബ്ല്യുഎച്ച് സ്കൂട്ടറുകള്‍ക്ക് 69,999 രൂപ മുതലാണു പുതിയ വില.
3കെഡബ്ല്യുഎച്ചിന്റെ വില 84,999 രൂപയും 4കെഡബ്ല്യുഎച്ചിന്റെ വില 99,999 രൂപയുമാണ്. പുതിയ എസ്1എക്സ് വിതരണം അടുത്തയാഴ്ച ആരംഭിക്കും.
എസ്1 എക്സ്+, എസ്1 എയര്‍, എസ്1 പ്രൊ എന്നിവയ്ക്ക് യഥാക്രമം 84,999 രൂപ, 1,04,999 രൂപ, 1,29,999 രൂപ എന്നിങ്ങനെയാണു വില.
റിയല്‍മി പി സീരിസ് 5ജി വിപണിയിൽ
കൊച്ചി: റിയല്‍മിയുടെ പുതിയ റിയല്‍മി പി സീരീസ് 5 ജി സ്മാര്‍ട്ട് ഫോണുകള്‍ വിപണിയിൽ. റിയല്‍മി പി 1 പ്രോ 5 ജി, റിയല്‍മി പി 1 5ജി എന്നിവയാണ് പുതുതായി അവതരിപ്പിച്ചത്.
പെര്‍ഫോമന്‍സിന്റെയും ഡിസ്പ്ലേയുടെയും മികവുമായെത്തുന്ന റിയല്‍മി പി സീരിസ് 5ജി മിഡ് റേഞ്ച് സ്മാര്‍ട്ട് ഫോണ്‍ വിഭാഗത്തില്‍ മികച്ച പ്രകടനം നടത്തുന്നുവെന്ന് നിർമാതാക്കൾ അവകാശപ്പെടുന്നു.
മീഡിയടെക് ഡൈമെന്‍സിറ്റി 7050 5ജി ചിപ്സെറ്റ്, 120 ഹെര്‍ട്സ് അമോലെഡ് ഡിസ്പ്ലേ, 45 വാട്സ് സൂപ്പര്‍ വിഒഒസി ചാര്‍ജിംഗ്, വലിയ 5000 എംഎഎച്ച് ബാറ്ററി എന്നിവയുണ്ട്.
നിഫ്റ്റി ഡെറിവേറ്റീവിന് 24ന് തുടക്കം
കൊച്ചി: നിഫ്റ്റി നെക്സ്റ്റ് 50 ഇന്‍ഡക്സില്‍ ഡെറിവേറ്റീവ് ആരംഭിക്കാന്‍ നാഷണല്‍ സ്റ്റോക്ക് എക്സ്ചേഞ്ചിന് സെബിയുടെ അനുമതി ലഭിച്ചു. 24ന് തുടക്കമാകും. മൂന്ന് സീരിയല്‍ പ്രതിമാസ ഇന്‍ഡക്സ് ഫ്യൂച്ചേഴ്സ്, ഇന്‍ഡക്സ് ഓപ്ഷന്‍സ് കോണ്ടാക്ട് സൈക്കിളുകളാകും എന്‍എസ്ഇ അവതരിപ്പിക്കുക.