കോൾ ഇന്ത്യയിൽ യന്ത്രവത്കരണം; ട്രേഡ് യൂണിയന് എതിർപ്പ്
കോൾ ഇന്ത്യയിൽ യന്ത്രവത്കരണം; ട്രേഡ് യൂണിയന് എതിർപ്പ്
Tuesday, May 3, 2016 12:25 PM IST
ന്യൂഡൽഹി: രാജ്യത്തെ കൽക്കരി ഉത്പാദനം വർധിപ്പിക്കാനായി കോൾ ഇന്ത്യ ലിമിറ്റഡ് വലിയ നിക്ഷേപത്തിനൊരുങ്ങുന്നു. ഹൈ ടെക് യന്ത്രങ്ങൾ സ്‌ഥാപിച്ച് ഉത്പാദനം വർധിപ്പിക്കാനാണ് കോൾ ഇന്ത്യയുടെ പദ്ധതി. എന്നാൽ, യന്ത്രവത്കരണം ജോലി നഷ്‌ടപ്പെടുത്തുമെന്ന ഭീതിയിൽ തൊഴിലാളി സംഘടനകളിൽ ഒരു വിഭാഗം ഈ നീക്കത്തെ എതിർത്ത് രംഗത്തെത്തി.

ഉന്നത നിലവാരത്തിലുള്ള യന്ത്രങ്ങൾ കൽക്കരിപ്പാടങ്ങളിൽ എത്തുക വഴി തൊഴിലാളികളുടെ ജോലി കുറയും. ഇത് വലിയ തോതിൽ തൊഴിലാളികളുടെ ജോലി ഇല്ലാതാക്കും എന്നാണ് ഭാരതീയ മസ്ദൂർ സംഘിന്റെ (ബിഎംഎസ്) ആരോപണം. കേന്ദ്ര സർക്കാരിന്റെ ഉടമസ്‌ഥതയിലുള്ള കോൾ ഇന്ത്യ 1.27 ലക്ഷം കോടിയിലധികം രൂപയാണ് യന്ത്രവത്കരണത്തിനായി നിക്ഷേപിക്കാൻ പദ്ധതിയിട്ടിരിക്കുന്നത്. അടുത്ത അഞ്ചു വർഷത്തിനുള്ളിൽ രാജ്യത്തെ കൽക്കരി ഉത്പാദനം 100 കോടി ടൺ ആയി ഉയർത്തുകയാണ് സർക്കാരിന്റെ ലക്ഷ്യം. സാങ്കേതികവിദ്യ, ഉപകരണങ്ങൾ എന്നിവ മെച്ചപ്പെടുത്താനും നിലവിലെ സൗകര്യങ്ങൾ വർധിപ്പിക്കാനുമാണ് വൻ നിക്ഷേപം.


കോൾ ഇന്ത്യയിലുള്ള എല്ലാ യൂണിയനുകളുമായും കമ്പനിക്ക് ചർച്ച നടത്താൻ പദ്ധതിയുണ്ട്. എന്നാൽ, തങ്ങളുടെ എതിർപ്പ് തഴഞ്ഞ് പദ്ധതിയുമായി മുന്നോട്ട് പോയാൽ സമരവുമായി രംഗത്തെത്തുമെന്ന് ബിഎംഎസ് പ്രഖ്യാപിച്ചു.

എന്നാൽ, യന്ത്രവത്കരണം തൊഴിൽ നഷ്‌ടം ഉണ്ടാക്കില്ലെന്ന ന്യായീകരണവുമായി ഒരു യൂണിയൻ രംഗത്തെത്തി. ഉത്പാദനം വർധിപ്പിക്കാൻ വലിയ യന്ത്രങ്ങൾ ആവശ്യമാണെന്നാണ് അവരുടെ പക്ഷം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.