നിരക്ക് മാറ്റമില്ല; പലിശയ്ക്കു പുതിയ മാര്‍ഗരേഖ വരും
നിരക്ക് മാറ്റമില്ല; പലിശയ്ക്കു പുതിയ മാര്‍ഗരേഖ വരും
Wednesday, December 2, 2015 11:49 PM IST
മുംബൈ: റിസര്‍വ് ബാങ്ക് പലിശനിരക്കില്‍ മാറ്റംവരുത്താതെ പണനയ അവലോകനം നടത്തി. റീപോ നിരക്ക് 6.75 ശതമാനം തുടരും. ബാങ്കുകളുടെ കരുതല്‍ പണ അനുപാതം (സിആര്‍ആര്‍) സ്റാച്യൂട്ടറി ലിക്വിഡിറ്റി റേഷ്യോ തുടങ്ങിയവയിലും മാറ്റമില്ല. പലിശനിരക്കു കുറയ്ക്കാന്‍ ബാങ്കുകളെ നിര്‍ബന്ധിക്കുംവിധം പലിശയ്ക്കു പുതിയ മാര്‍ഗരേഖ തയാറാക്കും.

സെപ്റ്റംബറിലെ അരശതമാനമടക്കം ഈ വര്‍ഷം അടിസ്ഥാന പലിശനിരക്കായ റീപോ നിരക്കില്‍ ഒന്നേകാല്‍ ശതമാനം കുറവ് വരുത്തിയിരുന്നു. ഈ സാഹചര്യത്തില്‍ ഇപ്പോള്‍ നിരക്കു മാറ്റേണ്ടതില്ലെന്നു റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഡോ.രഘുറാം രാജന്‍ തീരുമാനിച്ചു.

രണ്ടാംപാദ ജിഡിപി വളര്‍ച്ച മെച്ചപ്പെട്ടത്, സാമ്പത്തിക വളര്‍ച്ച ഉറച്ചതിന്റെ ലക്ഷണമായി അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാല്‍, 2015-16ലെ വളര്‍ച്ച 7.4 ശതമാനം എന്ന നിഗമനം റിസര്‍വ് ബാങ്ക് തിരുത്തുന്നില്ല. ഗവണ്‍മെന്റ് എട്ടു ശതമാനത്തിലധികം വളര്‍ച്ച പ്രതീക്ഷിക്കുന്നുണ്ട്.

പലിശനിരക്ക് കുറയ്ക്കാന്‍ ബാങ്കുകള്‍ വേണ്ടത്ര താത്പര്യം കാട്ടുന്നില്ലെന്നു രാജന്‍ വീണ്ടും കുറ്റപ്പെടുത്തി. ഒന്നേകാല്‍ ശതമാനം കണ്ട് റീപോ നിരക്ക് കുറച്ചിട്ടും ബാങ്കുകള്‍ ബേസ് (കുറഞ്ഞ വായ്പാ പലിശ) റേറ്റ് 0.6 ശതമാനമേ കുറച്ചുള്ളൂ.

അതേസമയം നിക്ഷേപ പലിശ ഒന്നര ശതമാനം വരെ കുറച്ചു. ഈ സാഹചര്യത്തില്‍ ബേസ് റേറ്റ് നിര്‍ണയിക്കാന്‍ പുതിയ മാര്‍ഗരേഖ തയാറാക്കുമെന്നു ഡോ. രാജന്‍ അറിയിച്ചു. ഈയാഴ്ചതന്നെ മാര്‍ഗരേഖ പുറത്തിറക്കും. ബാങ്കുകള്‍ക്കു ഫണ്ട് ശേഖരണത്തിനു വരുന്ന ചെലവ് അടിസ്ഥാനമാക്കിയാകും മാര്‍ഗരേഖ.

വായ്പയെടുക്കുന്നവര്‍ക്കു പലിശയിളവ് കിട്ടാത്തവിധമാണു ബാങ്കുകള്‍ ഇപ്പോള്‍ ബേസ് റേറ്റ് നിശ്ചയിക്കുന്നതെന്നു ഡോ.രാജന്‍ കുറ്റപ്പെടുത്തി. ഈ രീതി മാറണം. ഇപ്പോള്‍ ബാങ്കുകള്‍ ഫണ്ട് ശേഖരണത്തിനുള്ള ശരാശരി ചെലവ് വച്ചാണു പലിശ നിശ്ചയിക്കുന്നത്. അതിനു പകരം അധിക ശേഖരണത്തിനു വേണ്ട ചെലവ് അധികവായ്പയ്ക്കു ബാധകമാകുന്ന വിധമാകും പുതിയ മാര്‍ഗരേഖ.


സമ്പദ്ഘടന വളര്‍ച്ചയുടെ പാതയിലാണെങ്കിലും വിലക്കയറ്റ ഭീഷണി തുടരുകയാണെന്നു ഗവര്‍ണര്‍ പറഞ്ഞു. ഭക്ഷ്യവിലയില്‍ വലിയ ഭീഷണിയുണ്ട്. ഡിസംബര്‍ കഴിയുംവരെ ചില്ലറ വിലകള്‍ കൂടും. പിന്നീടു ശമനമുണ്ടാകും. വിലക്കയറ്റഭീഷണി കുറഞ്ഞശേഷം പലിശനിരക്കു കുറയ്ക്കുമെന്നു ഡോ.രാജന്‍ സൂചിപ്പിച്ചു.

രാജന്റെ ഭീഷണി: ബാങ്കുകള്‍ പലിശ കുറയ്ക്കും

മുംബൈ: ബാങ്കുകള്‍ പലിശ കുറയ്ക്കാത്ത സാഹചര്യത്തില്‍ വേറേ നടപടി ഉണ്ടാകുമെന്ന റിസര്‍വ് ബാങ്ക് ഗവര്‍ണറുടെ ഭീഷണി ഏറ്റു. പലിശ താമസിയാതെ കുറയുമെന്നു പ്രമുഖ ബാങ്ക് മേധാവികള്‍ ഇന്നലെ പറഞ്ഞു. റിസര്‍വ് ബാങ്ക് ഇന്നലെ നിര്‍ണായക പലിശനിരക്കുകള്‍ ഒന്നും മാറ്റിയില്ല.

ഇക്കൊല്ലം റിസര്‍വ് ബാങ്ക് പലിശ ഒന്നേകാല്‍ ശതമാനം കുറച്ചിട്ടും വായ്പാപലിശയില്‍ 0.6 ശതമാനം കുറവേ ബാങ്കുകള്‍ വരുത്തിയുള്ളൂ. അതിനാല്‍ പലിശനിര്‍ണയത്തിനു പുതിയ മാര്‍ഗരേഖ ഈയാഴ്ച ഇറക്കുമെന്നു ഗവര്‍ണര്‍ രഘുറാം രാജന്‍ അറിയിച്ചു.

ഇതിനുശേഷം മാധ്യമങ്ങള്‍ ബന്ധപ്പെട്ടപ്പോള്‍ പ്രമുഖ ബാങ്ക് മേധാവികള്‍ നിരക്കു കുറയുമെന്നു സൂചിപ്പിച്ചു. ഐസിഐസിഐ ബാങ്ക് മാനേജിംഗ് ഡയറക്ടര്‍ ഛന്ദാ കോച്ചാര്‍ പലിശ ഇനിയും കുറയുമെന്നു പറഢ ഞ്ഞു. ബന്ധന്‍ ബാങ്കിന്റെ സിഎംഡി ചന്ദ്രശേഖര്‍ ഘോഷും ഇതുതന്നെ അഭിപ്രായപ്പെട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.