2,858 കോടിയുടെ വിദേശ നിക്ഷേപ പദ്ധതികള്‍ക്ക് അംഗീകാരം
2,858 കോടിയുടെ വിദേശ നിക്ഷേപ പദ്ധതികള്‍ക്ക് അംഗീകാരം
Thursday, March 26, 2015 11:04 PM IST
ന്യൂഡല്‍ഹി: 2,858 കോടി രൂപയുടെ പത്തു വിദേശ നിക്ഷേപ പദ്ധതികള്‍ക്ക് ഫോറിന്‍ ഇന്‍വെസ്റ്മെന്റ് പ്രമോഷന്‍ ബോര്‍ഡ് (എഫ്ഐപിബി) അനുമതി നല്‍കി. പത്തു പദ്ധതികളിലായി 2,858.83 കോടി രൂപയുടെ നേരിട്ടുള്ള വിദേശ നിക്ഷേപത്തിന് സര്‍ക്കാര്‍ അംഗീകാരം നല്‍കിയതായി കേന്ദ്ര ധനമന്ത്രാലയമാണ് പത്രക്കുറിപ്പില്‍ അറിയിച്ചത്.

ഏകദേശം 3,500 കോടി രൂപയുടെ ഓഹരികൈമാറ്റം സംബന്ധിച്ച അംബുജ സിമന്റ്സിന്റെ പദ്ധതി എഫ്ഐപിബി സാമ്പത്തിക കാര്യം സംബന്ധിച്ച കാബിനറ്റ് കമ്മിറ്റിയുടെ പരിഗണനയ്ക്കു വിട്ടു. ഹോള്‍ഡിംഗ് കമ്പനിയായ ഹോല്‍സിമില്‍ 24 ശതമാനം ഓഹരി ഏറ്റെടുക്കുന്നതാണു പദ്ധതി.

കടപത്രങ്ങളുടെയും പ്രഫറന്‍സ് ഓഹരികളുടെയും കൈമാറ്റം സംബന്ധിച്ച ഷേര്‍ഖാന്‍ ലിമിറ്റഡിന്റേതടക്കമുള്ള 18ഓളം പദ്ധതികള്‍ മാറ്റിവച്ചു. വരുന്ന നാലഞ്ചു വര്‍ഷക്കാലം കാറ്റില്‍ നിന്ന് ഊര്‍ജം ഉത്പാദിപ്പിക്കാനായുള്ള ഓസ്ട്രോ എനര്‍ജിയുടെ 1,400 കോടി രൂപയുടെ പദ്ധതിക്ക് ഫെബ്രുവരി 17ന് ചേര്‍ന്ന എഫ്ഐപിബി യോഗം അനുമതി നല്‍കിയിരുന്നു.

വിദേശധനകാര്യ സ്ഥാപനങ്ങളുടെ നിക്ഷേപം 35 ശതമാനമാക്കി ഉയര്‍ത്തിക്കൊണ്ട് 900 കോടി രൂപയുടെ നിക്ഷേപത്തിനായുള്ള ഐപിസിഎ ലാബോറട്ടറീസിന്റെ പദ്ധതിക്ക് സാമ്പത്തിക കാര്യ സെക്രട്ടറി രാജീവ് മെഹ്റിഷി അധ്യക്ഷനായുള്ള വിവിധ മന്ത്രാലയങ്ങളുടെ സമിതി അംഗീകാരം നല്‍കി.

വിദേശനിക്ഷേപരില്‍ നിന്ന് 24.88 ശതമാനം ഓഹരി ഏറ്റെടുക്കാനുള്ള റെക്കിറ്റ് ബെന്‍കിസര്‍ ഹെല്‍ത്ത്കെയര്‍ ലിമറ്റഡിന്റെ പദ്ധതിക്കും അംഗീകാരം ലഭിച്ചു. ഇത് ഏകദേശം 750 കോടിയോളം രൂപയുടെ വിദേശ ഫണ്ടിന്റെ തിരികെപ്പോക്കിനു വഴിവയ്ക്കും. ബംഗളൂരു ആസ്ഥാനമായുള്ള സിന്‍ജെന്‍ ഇന്റര്‍നാഷണല്‍ പത്തു ശതമാനം വിദേശ ഓഹരി പങ്കാളത്തിലുടെ 380 കോടി രൂപ സമാഹരിക്കുന്നതിനായി സമര്‍പ്പിച്ച അപേക്ഷയും അംഗീകരിക്കപ്പെട്ടു.

വിദേശനിക്ഷേപം സംബന്ധിച്ച അനുമതി ലഭിക്കുന്നതിനുള്ള മാര്‍ഗം എഫ്ഐപിബിയിലൂടെയാ ണെങ്കിലും 1,200 കോടി രൂപയോളം വരുന്ന നിക്ഷേപങ്ങള്‍ക്ക് സാമ്പത്തിക കാര്യം സംബന്ധിച്ച കാബിനറ്റ് കമ്മിറ്റിയുടെ അന്തിമ അനുമതി നേടേണ്ടതുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.