സ്വാതന്ത്യ്രമോഹം വേണ്െടന്നു തായ്വാനോടു ചൈന
Monday, March 7, 2016 11:58 PM IST
ബെയ്ജിംഗ്: ചൈനയില്‍നിന്നു വേര്‍പെട്ട് സ്വതന്ത്രരാഷ്ട്രമാവാന്‍ തായ്വാനെ അനുവദിക്കുന്ന പ്രശ്നമില്ലെന്നു ചൈനീസ് പ്രസിഡന്റ് ഷി ചിന്‍പിംഗ്.

സ്വയംഭരണം നിലവിലുള്ള തായ്വാനെ ചൈനയുടെ ഭാഗമായ വിഘടിത റിപ്പബ്ളിക്കായാണു ബെയ്ജിംഗ് കാണുന്നത്. ചൈനീസ് പക്ഷപാതിയായ തായ്വാന്‍ പ്രസിഡന്റ് മാ യിംഗ് ജെവുവിനെ ജനുവരിയിലെ തെരഞ്ഞെടുപ്പില്‍ പരാജയപ്പെടുത്തി സ്വാതന്ത്യ്രവാദിയായ വനിതാ നേതാവ് സായ് ഇംഗ്വെന്നിന്റെ നേതൃത്വത്തിലുള്ള ഡെമോക്രാറ്റിക് പ്രോഗ്രസീവ് പാര്‍ട്ടി ഭൂരിപക്ഷം നേടിയിരുന്നു. മേയില്‍ സായ് ചാര്‍ജെടുക്കും.

സ്വാതന്ത്യ്ര സമരമുണ്ടായാല്‍ ബലം പ്രയോഗിച്ച് അടിച്ചമര്‍ത്തുമെന്ന് ചൈനീസ് പാര്‍ലമെന്റ് സമ്മേളനത്തിനെത്തിയ ഷാങ്ഹായിയില്‍നിന്നുള്ള പ്രതിനിധികളുമായുള്ള കൂടിക്കാഴ്ചയില്‍ ചിന്‍പിംഗ് വ്യക്തമാക്കി.

തായ്വാന്റെ ചരിത്രത്തിലേക്കും ചിന്‍പിംഗ് വിരല്‍ചൂണ്ടി. ചൈനയിലെ ക്വിംഗ് രാജവംശത്തിന്റെ ഭരണകാലത്താണ് 1895ല്‍ തായ്്വാനെ ജപ്പാന്‍ കൈയടക്കിയത്. രണ്ടാംലോകമഹായുദ്ധം അവസാനിക്കുന്നതുവരെ ഇതു ജപ്പാന്റെ കോളനിയായി തുടര്‍ന്നു. 1945ല്‍ തായ്വാന്‍ വീണ്ടും ചൈനയുടെ കീഴിലായി. എന്നാല്‍, കമ്യൂണിസ്റുകളുമായുള്ള ഏറ്റുമുട്ടലില്‍ പരാജയപ്പെട്ട ചിയാംഗ് കൈഷേക്ക് 1949ല്‍ തായ്വാനിലേക്കു പലായനം ചെയ്യുകയും അവിടെ ഭരണം തുടങ്ങുകയും ചെയ്തു. ചൈന വന്‍കര പൂര്‍ണമായി കമ്യൂണിസ്റ് അധീനതയിലായി.

സ്വയംഭരണം അനുവദിച്ചെങ്കിലും ചൈന വന്‍കരയുടെ ഭാഗമായാണ് തായ്വാനെ ചൈന കരുതുന്നത്. ചൈനയുടെ അഖണ്ഡതയും പരമാധികാരവും സംരക്ഷിക്കുമെന്നും ചൈനയില്‍നിന്നു വേര്‍പെട്ടു പോകാന്‍ തായ്വാനെ ഒരു കാരണവശാലും അനുവദിക്കില്ലെന്നും ഷി ചിന്‍പിംഗ് പറഞ്ഞു. തായ്വാനെ സംബന്ധിച്ച ചൈനീസ് നയം വ്യക്തമാണ്. അവിടത്തെ രാഷ്ട്രീയ മാറ്റമനുസരിച്ച് നയം മാറ്റാനാവില്ലെന്നു ചിന്‍പിംഗ് പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.