കെനിയയില്‍ 28 ബസ് യാത്രക്കാരെ തീവ്രാദികള്‍ കൊലപ്പെടുത്തി
Sunday, November 23, 2014 11:31 PM IST
നയ്റോബി: വടക്കന്‍ കെനിയയില്‍ യാത്രാബസ് തട്ടിയെടുത്ത തീവ്രവാദികള്‍ മുസ്ലിം മതവിശ്വാസികളല്ലാത്ത 28 യാത്രക്കാരെ വെടിവച്ചു കൊന്നു. സോമാലി അതിര്‍ത്തിയായ മന്‍ഡേരയില്‍നിന്ന് നയ്റോബിയിലേക്കു 60 യാത്രക്കാരുമായി പുറപ്പെട്ട ബസാണ് അല്‍-ഷബാബ് തീവ്രവാദികള്‍ തട്ടിയെടുത്തത്. ക്രിസ്മസ് അവധി ആഘോഷിക്കാന്‍ നയ്റോബിയിലേക്കു പുറപ്പെട്ട സര്‍ക്കാര്‍ ജീവനക്കാരാണു കൊല്ലപ്പെട്ടവരില്‍ അധികവും. ബസ് തട്ടിയെടുത്ത തീവ്രവാദികള്‍ യാത്രക്കാരോടു ഖുറാന്‍ വചനങ്ങള്‍ ഉരുവിടാന്‍ ആവശ്യപ്പെട്ടു. ഇതില്‍ പരാജയപ്പെട്ട 28 പേരെ വെടിവച്ചു കൊല്ലുകയായിരുന്നു. കൊല്ലപ്പെട്ടവര്‍ ക്രൈസ്തവരാണെന്നു തിരിച്ചറിഞ്ഞിട്ടുണ്ട്.

19 പുരുഷന്‍മാരും ഒമ്പതു സ്ത്രീകളുമാണു തീവ്രവാദി ആക്രമണത്തില്‍ കൊല്ലപ്പെട്ടതെന്ന് പോലീസ് ഇന്‍സ്പെക്ടര്‍ ജനറല്‍ ഡേവിഡ് കിമാരിയോ പറഞ്ഞു. കഴിഞ്ഞയാഴ്ച കെനിയയിലെ മോസ്കുകളില്‍ പോലീസ് നടത്തിയ റെയ്ഡിന്റെ തിരിച്ചടിയാണിതെന്ന് ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത അല്‍-ഷബാബ് വ്യക്തമാക്കി.

കെനിയയില്‍ അവധിക്കാലം ആരംഭിക്കുന്നതിനാല്‍ വടക്കന്‍ മേഖലയില്‍നിന്ന് നിരവധിപ്പേരാണ് രാജ്യത്തിന്റെ മറ്റുഭാഗങ്ങളിലേക്ക് യാത്ര ചെയ്യുന്നത്. ആക്രമണം നടത്തിയ തീവ്രവാദ സംഘത്തിന്റെ ക്യാമ്പുകള്‍ ഹെലികോപ്റ്ററും ജെറ്റ് വിമാനങ്ങളും ഉപയോഗിച്ച് തകര്‍ക്കാന്‍ ഉത്തരവിട്ടതായി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

തുറമുഖ നഗരമായ മൊംബാസയിലെ മുസ്ലിം ആരാധനാലയങ്ങളില്‍ സ്ഫോടക വസ്തുക്കള്‍ സൂക്ഷിച്ചിട്ടുണ്െടന്ന രഹസ്യവിവരത്തെത്തുടര്‍ന്നാണു കഴിഞ്ഞയാഴ്ച പോലീസ് റെയ്ഡ് നടത്തിയത്. ഒരു മോസ്കില്‍നിന്ന് സ്ഫോടക വസ്തുക്കള്‍ കണ്െടത്തുകയും ചെയ്തു. കഴിഞ്ഞവര്‍ഷം നെയ്റോബിയിലെ ഷോപ്പിംഗ് മാളില്‍ അല്‍-ഷബാബ് നടത്തിയ സ്ഫോടനത്തില്‍ 68 പേര്‍ കൊല്ലപ്പെട്ടിരുന്നു. സെപ്റ്റംബറില്‍ അമേരിക്ക നടത്തിയ വ്യോമാക്രമണത്തില്‍ അല്‍-ഷബാബ് നേതാവ് അഹമ്മദ് ഗോദാന്‍ കൊല്ലപ്പെട്ടിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.