ന്യൂഡൽഹി: അമേരിക്കൻ പര്യടനം പൂർത്തിയാക്കി ഇന്നു മടങ്ങിയെത്തുന്ന കോണ്ഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി അടുത്ത മാസം അവസാനമോ, നവംബറിലോ എഐസിസി പ്രസിഡന്റായി ചുമതലയേറ്റെടുത്തേക്കും. കോണ്ഗ്രസ് സംഘടനാ തെരഞ്ഞെടുപ്പിന്റെ നടപടിക്രമങ്ങൾ ഒക്ടോബർ 30ന് മുന്പ് പൂർത്തിയാക്കുമെന്ന് ദേശീയ തെരഞ്ഞെടുപ്പ് അഥോറിറ്റി ചെയർമാൻ മുല്ലപ്പള്ളി രാമചന്ദ്രൻ അറിയിച്ചു. കോണ്ഗ്രസ് വർക്കിംഗ് കമ്മിറ്റിയാണ് എഐസിസി സമ്മേളന തീയതി തീരുമാനിക്കുകയെന്ന് അദ്ദേഹം പറഞ്ഞു.
കേരളത്തിലെ സംഘടനാ തെരഞ്ഞെടുപ്പ് പൂർത്തിയാക്കുന്നതിനായി സംസ്ഥാന റിട്ടേണിംഗ് ഓഫീസറായ മുൻ കേന്ദ്രമന്ത്രി സുദർശൻ നാച്ചിയപ്പൻ ഞായറാഴ്ച സംസ്ഥാനത്തെത്തും. അഞ്ചു ദിവസം കേരളത്തിൽ തങ്ങുന്ന നാച്ചിയപ്പൻ കോണ്ഗ്രസിന്റെ ബൂത്ത്, ബ്ലോക്ക്, ജില്ലാ തല സംഘടനാ തെരഞ്ഞെടുപ്പ് 30ന് പൂർത്തിയാക്കും. സംഘടനാ തെരഞ്ഞെടുപ്പിന്റെ കാര്യത്തിൽ കേരളം പുറകിലാണെന്ന് മുല്ലപ്പള്ളി പറഞ്ഞു. ഒക്ടോബർ 15ന് പിസിസി തലത്തിലും എല്ലാ സംസ്ഥാനത്തും തെരഞ്ഞെടുപ്പ് പൂർത്തിയാക്കേണ്ടതുണ്ട്. അടുത്ത മാസം മൂന്നിന് സംസ്ഥാന റിട്ടേണിംഗ് ഓഫീസർമാരുടെ യോഗം ഡൽഹിയിൽ വിളിച്ചിട്ടുണ്ട്.
കേരളത്തിൽ സമവായത്തിലൂടെ തെരഞ്ഞെടുപ്പു നടത്തുമെന്നതിനെക്കുറിച്ച് തെരഞ്ഞെടുപ്പ് അഥോറിറ്റി അധ്യക്ഷനെന്ന നിലയിൽ അറിയില്ലെന്ന് മുല്ലപ്പള്ളി പറഞ്ഞു. എന്നാൽ, സമവായം ആണെങ്കിൽ മുതിർന്ന നേതാവായ എ.കെ. ആന്റണി മുതൽ ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല, വി.എം. സുധീരൻ, പി.ജെ. കുര്യൻ, കെ.വി. തോമസ്, കെ.സി. വേണുഗോപാൽ, കെ. മുരളീധരൻ തുടങ്ങി എല്ലാ മുതിർന്ന നേതാക്കളുമായും കൂടിയാലോചിക്കാകണം അതുണ്ടാക്കേണ്ടത്. എംപിമാർ, എംഎൽഎമാർ, ഡിസിസി പ്രസിഡന്റുമാർ, പോഷക സംഘടനാ നേതാക്കൾ തുടങ്ങിയവരെയും വിശ്വാസത്തിലെടുക്കണം.
ഗ്രൂപ്പുകളുടെ അടിച്ചേൽപിക്കുന്ന വീതം വയ്പ് ആകരുത് തെരഞ്ഞെടുപ്പെന്ന് മുല്ലപ്പള്ളി ചൂണ്ടിക്കാട്ടി.
എല്ലാവരെയും ഉൾക്കൊള്ളുന്നതും പാർട്ടിയെ ഉൗർജ്വസ്വലമാക്കുന്നതും ഗുണപരമായ മാറ്റം ഉണ്ടാക്കുന്നതും ആകണമെന്ന് തെരഞ്ഞെടുപ്പു അഥോറിറ്റി ചെയർമാൻ പറഞ്ഞു. സംഘടനാ തെരഞ്ഞെടുപ്പ് കേവലമൊരു ഭരണഘടനാ പ്രകിയ അല്ല. നല്ല പ്രതിച്ഛായ ഉള്ളവർ നേതൃത്വതക്തിലെടത്തണം. ജനാധിപത്യ പ്രക്രിയയിൽ എല്ലാവർക്കും അവസരം ഉറപ്പാക്കണം. വനിതകൾക്ക് ചുരുങ്ങിയത് 30 ശതമാനം പദവികൾ നല്കാൻ പാർട്ടി ഭരണഘടന വ്യവസ്ഥ ചെയ്തിട്ടുണ്ട്. യുവാക്കൾ, ദളിത്, പിന്നോക്ക, ന്യൂനപക്ഷ പ്രാതിനിധ്യവും ഉറപ്പാക്കണം. ഇവർക്കെല്ലാം അർഹമായ പ്രാതിനിധ്യം ഉണ്ടാകേണ്ടതുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.