പാർട്ടിയും കുടുംബവും ഒറ്റക്കെട്ടെന്നു മുലായം
പാർട്ടിയും കുടുംബവും ഒറ്റക്കെട്ടെന്നു മുലായം
Tuesday, October 25, 2016 12:45 PM IST
ലക്നോ: യുപിയിലെ ഭരണകക്ഷിയായ സമാജ്വാദി പാർട്ടിയിൽ താത്കാലിക വെടിനിർത്തൽ. പ്രശ്നങ്ങൾ പരിഹരിച്ചെന്നും പാർട്ടിയും ഭരണവും ഒറ്റക്കെട്ടാണെന്നും മുലായം സിംഗ് യാദവ് വാർത്താസമ്മേളനത്തിൽ വ്യക്‌തമാക്കി. ശിവ്പാൽ യാദവും പുറത്താക്കപ്പെട്ട മറ്റു മന്ത്രിമാരും പത്രസമ്മേളനത്തിൽ മുലായത്തിനൊപ്പമുണ്ടായിരുന്നു.

എന്നാൽ, മുഖ്യമന്ത്രി അഖിലേഷ് യാദവ് പത്രസമ്മേളനത്തിൽനിന്നു വിട്ടുനിന്നു. അഖിലേഷിനെ മുഖ്യമന്ത്രിസ്‌ഥാനാർഥിയാക്കില്ലെന്ന് അറിയിച്ച മുലായം പക്ഷേ അഖിലേഷിനെ തള്ളിപ്പറയാൻ തയാറായില്ല. ശിവ്പാൽ യാദവിനെ മന്ത്രിസഭയിൽ തിരിച്ചെടുക്കുമോ എന്ന ചോദ്യത്തിൽനിന്നും മുലായം ഒഴിഞ്ഞുമാറി. 2012ൽ എസ്പി അധികാരത്തിൽ വന്നതു തന്റെ കഴിവുകൊണ്ടു മാത്രമാണെന്നും അഖിലേഷിനെ മുഖ്യമന്ത്രിയാക്കിയതു താനാണെന്നും മുലായം പറഞ്ഞു. അടുത്ത വർഷം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനുശേഷം താൻ മുഖ്യമന്ത്രിയാകാനില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.


പാർട്ടിയിലെ പ്രശ്നങ്ങൾക്കു കാരണക്കാരനെന്ന് അഖിലേഷ് ആരോപിക്കുന്ന അമർ സിംഗിനെ മുലായം ശക്‌തമായി ന്യായീകരിച്ചപ്പോൾ അഖിലേഷിനെ പിന്താങ്ങുന്ന രാംഗോപാൽ യാദവിനെ തള്ളിപ്പറഞ്ഞു.

അടുത്ത തെരഞ്ഞെടുപ്പിൽ മുഖ്യമന്ത്രിസ്‌ഥാനാർഥി ആരാകുമെന്ന ചോദ്യത്തിന്, തങ്ങളുടേത് ജനാധിപത്യ പാർട്ടിയാണെന്നും ഭൂരിപക്ഷം കിട്ടിക്കഴിയുമ്പോൾ എംഎൽഎമാർ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കുമെന്നും മുലായം പറഞ്ഞു.

താൻ നേതാജി(മുലായം)ക്കൊപ്പമാണെന്നും അദ്ദേഹം എന്തു നിർദേശം നല്കിയാലും അനുസരിക്കുമെന്നും ശിവ്പാൽ യാദവ് പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.