ശ്രംജീവി എക്സ്പ്രസ് സ്ഫോടനം: ഹുജി ഭീകരനു വധശിക്ഷ
Wednesday, August 31, 2016 12:31 PM IST
ജോൻപുർ (ഉത്തർപ്രദേശ്): പന്ത്രണ്ടു പേരുടെ മരണത്തിനിടയാക്കിയ 2005ലെ ശ്രംജീവി എക്സ്പ്രസ് സ്ഫോടനക്കേസിൽ ഭീകരസംഘടനയായ ഹുജിയുടെ പ്രവർത്തകൻ ഉബൈദുർ റഹ്മാനു വിചാരണക്കോടതി വധശിക്ഷ വിധിച്ചു.

കേസിലെ രണ്ടാം പ്രതിയും ബംഗ്ലാദേശ് പൗരനുമായ ഇയാൾ 10.3 ലക്ഷം രൂപ പിഴയടയ്ക്കണമെന്നും അഡീഷണൽ സെഷൻസ് ജഡ്ജി ബുദ്ധിറാം യാദവ് വിധിച്ചു. കേസിലെ മറ്റൊരു പ്രതിയും ബംഗ്ലാദേശി പൗരനുമായ റോണി എന്നറിയപ്പെടുന്ന ആലംഗീറിനു നേരത്തെ കോടതി വധശിക്ഷ വിധിച്ചിരുന്നു, ഒപ്പം ഏഴുലക്ഷം രൂപ പിഴയും. ബംഗ്ലാദേശ് പൗരന്മാരായ നഫീഖൽ വിശ്വാസ്, ഹിലാൽ എന്നിവർ കുറ്റക്കാരനാണെന്നും കോടതി വിധിച്ചിരുന്നു. മറ്റൊരു കേസിൽപ്പെട്ട് ഇരുവരും ഹൈദരാബാദിലെ ജയിലിൽ കഴിയുകയാണ്.


2005 ജൂലൈ 28നാണ് ഉത്തർപ്രദേശിലെ ജാൻപുർ റെയിൽവേ സ്റ്റേഷനു സമീപം ശ്രംജീവി എക്സ്പ്രസിൽ സ്ഫോടനമുണ്ടായത്. ട്രെയിനിലെ ടോയ്ലറ്റിലാണു ഭീകരർ ബോംബ് സ്‌ഥാപിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.