പൂർണ സംസ്‌ഥാനപദവി: ഡൽഹി സർക്കാർ സുപ്രീംകോടതിയിൽ
പൂർണ സംസ്‌ഥാനപദവി: ഡൽഹി സർക്കാർ സുപ്രീംകോടതിയിൽ
Friday, July 1, 2016 12:43 PM IST
<ആ>ജിജി ലൂക്കോസ്

ന്യൂഡൽഹി: ഡൽഹിക്ക് പൂർണ സംസ്‌ഥാന പദവി നൽകണമെന്നും ദേശീയ തലസ്‌ഥാനത്തിൽ കേന്ദ്ര സർക്കാരിന്റെ അധികാര പരിധി നിർണയിക്കണമെന്നും ആവശ്യപ്പെട്ടു സംസ്‌ഥാന സർക്കാർ സുപ്രീം കോടതിയെ സമീപിച്ചു. ഡൽഹി ഭരണം സംബന്ധിച്ച തർക്കം ഹൈക്കോടതിയിൽ തീർപ്പാക്കാനാവാത്തതു ചൂണ്ടിക്കാട്ടിയാണ് അരവിന്ദ് കേജരിവാളിന്റെ നേതൃത്വത്തിലുള്ള ആം ആദ്മി പാർട്ടി സർക്കാർ സുപ്രീംകോടതിയെ സമീപിച്ചത്. ഹർജിയിൽ സുപ്രീം കോടതി തിങ്കളാഴ്ച വാദം കേൾക്കും.

തെരഞ്ഞെടുക്കപ്പെട്ട സർക്കാരിന്റെ അധികാരങ്ങൾ ലഫ്. ഗവർണറെ ഉപയോഗിച്ചു ഇല്ലാതാക്കുകയാണെന്ന് ആരോപണങ്ങളുന്നയിക്കുന്നതിനിടെയാണ് അധികാരം സംബന്ധിച്ച തർക്കവുമായി ഡൽഹി സർക്കാർ സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്. കേന്ദ്ര സർക്കാരിന്റെയും സംസ്‌ഥാന സർക്കാരിന്റെയും അധികാരം സംബന്ധിച്ച് ചില ഒറ്റപ്പെട്ട വിഷയങ്ങളിൽ തർക്കവും കേസും ഉണ്ടായിട്ടുണ്ടെങ്കിലും പൊതു ഭരണഘടന ാ വിഷയം ഉന്നയിച്ച് ഒരു സംസ്‌ഥാനം കേന്ദ്രത്തിനെതിരേ സുപ്രീം കോടതിയെ സമീപിക്കുന്നത് ആദ്യമാണ്. ഇക്കാര്യത്തിൽ ഭരണഘടനയുടെ 131–ാം അനുച്ഛേദ പ്രകാരം (കേന്ദ്ര സംസ്‌ഥാന സർക്കാരുകൾ തമ്മിലുള്ള അധികാര തർക്കത്തിൽ ജുഡീഷൽ പരിശോധന നടത്താനുള്ള അധികാരം) സുപ്രീം കോടതി ഇടപെടണമെന്നും ഭരണ നിർവഹണം പൂർണമായും വിനിയോഗിക്കാനാവുന്ന ഭരണഘടനയുടെ 299 എഎ പ്രകാരമുള്ള അധികാരം നൽകണമെന്നും കേജരിവാൾ സർക്കാർ നൽകിയ ഹർജിയിൽ ആവശ്യപ്പെടുന്നു.


ഹർജി പരിഗണിച്ച ഡൽഹി ഹൈക്കോടതി ചീഫ് ജസ്റ്റീസ് ജി. രോഹിണി അധ്യക്ഷയായ ബെഞ്ച്, സുപ്രീം കോടതിക്കു മാത്രമേ അധികാര പരിധി നിർണയിക്കാനാവൂയെന്നു വ്യക്‌തമാക്കിയിരുന്നു. ഡൽഹിയിലെ ഭരണ നിർവഹണം സംബന്ധിച്ചവ കേന്ദ്രത്തിനും സംസ്‌ഥാനത്തിനുമായി വേർതിരിച്ച് ഡൽഹി ഹൈക്കോടതി ഒരു ഉത്തരവ് പുറപ്പെടുവിച്ചിരുന്നെങ്കിലും അതു സ്റ്റേ ചെയ്യാൻ സുപ്രീം കോടതി തയാറായില്ല.

ദേശീയ തലസ്‌ഥാനം ഉൾപ്പെട്ട സംസ്‌ഥാനം എന്ന നിലയിൽ ഡൽഹിക്കു ഭാഗിക സംസ്‌ഥാന പദവിയാണ് നൽകിയിട്ടുള്ളത്. പോലീസ് അടക്കമുള്ള സുപ്രധാന വകുപ്പുകളുടെ നിയന്ത്രണം കേന്ദ്ര സർക്കാരിന്റെയും ലഫ്. ഗവർണറുടെയും കൈയിലാണ്. സർക്കാരിന്റെ ഉദ്യോഗസ്‌ഥരെ നിയമിക്കുന്നതും സ്‌ഥലം മാറ്റുന്നതും സംബന്ധിച്ച വിഷയത്തിൽ ഡൽഹി സർക്കാരിനു അധികാരമില്ലെന്നു വ്യക്‌തമാക്കി കഴിഞ്ഞ വർഷം കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ വിജ്‌ഞാപനത്തിനെതിരേയാണ് സംസ്‌ഥാന സർക്കാർ നേരത്തെ ഹൈക്കോടതിയെ സമീപിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.