വാട്സ് ആപ്പിനെതിരേ സമർപ്പിച്ച ഹർജി സുപ്രീംകോടതി തള്ളി
വാട്സ് ആപ്പിനെതിരേ സമർപ്പിച്ച ഹർജി സുപ്രീംകോടതി തള്ളി
Wednesday, June 29, 2016 12:38 PM IST
<ആ>സ്വന്തം ലേഖകൻ

ന്യൂഡൽഹി: മെസേജിംഗ് ആപ്ലിക്കേഷനായ വാട്സ് ആപ്പ് നിരോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി സുപ്രീംകോടതി തള്ളി. വാട്സ് ആപ്പിൽ പുതുതായി നടപ്പിലാക്കിയ എൻക്രിപ്ഷൻ സംവിധാനം ഭീകരർക്കു സഹായകമാകുമെന്നും അതു രാജ്യസുരക്ഷയെ ബാധിക്കുമെന്നും ചൂണ്ടിക്കാട്ടി ഹരിയാന സ്വദേശിയായ വിവരാവകാശ പ്രവർത്തകൻ സുധീർ യാദവാണ് സുപ്രീംകോടതിയെ സമീപിച്ചത്. പരാതിക്കാരനു കേന്ദ്ര സർക്കാരിനെയോ ടെലികോം ഡിസ്പ്യൂട്സ് സെറ്റിൽമെന്റ് അപ്പലേറ്റ് ട്രൈബ്യൂണലിനെയോ സമീപിക്കാമെന്ന് ചീഫ് ജസ്റ്റീസ് ടി.എസ്. ഠാക്കുർ അധ്യക്ഷനായ ബെഞ്ച് വ്യക്‌തമാക്കി.

സന്ദേശങ്ങൾ അയയ്ക്കുന്ന ആളിനും സ്വീകരിക്കുന്ന ആളിനും മാത്രം വായിക്കാൻ കഴിയുന്ന എൻക്രിപ്ഷൻ സംവിധാനം അടുത്തിടെയാണു വാട്സ് ആപ്പ് ഏർപ്പെടുത്തിയത്. എന്നാൽ, ഇതുവഴി അന്വേഷണ ഏജൻസികളുടെ കണ്ണിൽപെടാതെ ഭീകരർക്ക് ആശയവിനിമയം നടത്താനാവുമെന്നാണു ഹർജിക്കാരൻ ചൂണ്ടിക്കാട്ടുന്നത്. ഇത്തരം സന്ദേശങ്ങൾ പിടികൂടാൻ നിലവിൽ പ്രയാസമാണെന്ന് അന്വേഷണ ഏജൻസികൾ തന്നെ സമ്മതിക്കുന്നുണ്ട്. സൂപ്പർ കംപ്യൂട്ടറുകൾ ഉപയോഗിച്ചാൽപോലും ഇത്തരം സന്ദേശങ്ങൾ മനസിലാക്കാൻ സാധിക്കില്ല. നിലവിലെ സംവിധാനമനുസരിച്ച് ഇത്തരം സന്ദേശങ്ങൾ എൻക്രിപ്റ്റ് ചെയ്യാൻ നൂറോളം വർഷം വേണ്ടി വരുമെന്നാണു വിദഗ്ധരുടെ അഭിപ്രായം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.