ശ്രീനഗറിൽ ഇരട്ട ഭീകരാക്രമണം; മൂന്നു പോലീസുകാർ കൊല്ലപ്പെട്ടു
Monday, May 23, 2016 1:01 PM IST
ശ്രീനഗർ: ജമ്മു കാഷ്മീരിന്റെ തലസ്‌ഥാനമായ ശ്രീനഗറിൽ പോലീസിനു നേരേ ഇരട്ട ഭീകരാക്രമണം. രണ്ടിടത്തായി നടന്ന ആക്രമണത്തിൽ ഒരു ഓഫീസർ ഉൾപ്പെടെ മൂന്നു പോലീസുകാർ കൊല്ലപ്പെട്ടു. ആക്രമണത്തിനുശേഷം പോലീസുകാരുടെ തോക്കുകൾ കൈവശപ്പെടുത്തി ഭീകരർ രക്ഷപ്പെട്ടതായാണു വിവരം. തീവ്രവാദികൾക്കായുള്ള തെരച്ചിൽ പോലീസ് ശക്‌തമാക്കി. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഭീകരസംഘടനയായ ഹിസ്ബുൾ മുജാഹിദീൻ ഏറ്റെടുത്തു. വരുംദിവസങ്ങളിലും സമാനമായ ആക്രമണം നടത്തുമെന്ന് ഹിസ്ബുൾ ഭീഷണി മുഴക്കി. ഇതേത്തുടർന്ന് സുരക്ഷ ശക്‌തിപ്പെടുത്തി.

സെൻട്രൽ ശ്രീനഗറിലെ സാദിബാൽ പോലീസ് സ്റ്റേഷനു സമീപം ഇന്നലെ രാവിലെ 10.45ഓടെയാണ് ആദ്യ ആക്രമണം. മൂന്നുവർഷ ത്തിനു ശേഷമാണു ശ്രീനഗറിൽ ഭീകരാക്രമണം. അതിർത്തിയിലെ നുഴഞ്ഞുകയറ്റവും ഇക്കൊല്ലം വർധിച്ചിട്ടുണ്ട്. ബൈ ക്കിലെത്തിയ തീവ്രവാദികൾ പോലീസുകാർക്കു നേരേ വെടിയുതിർത്തശേഷം രക്ഷപ്പെടുകയായിരുന്നു.


ആക്രമണത്തിൽ അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ ഗുലാം മുഹമ്മദ്, ഹെഡ്കോൺസ്റ്റബിൾ നസീർ അഹമ്മദ് എന്നിവർ തത്ക്ഷണം കൊല്ലപ്പെട്ടു. ഹസ്റത്ബൽ ക്ഷേത്രത്തെയും സൗറയിലെ സ്കിംസ് ആശുപത്രിയെയും നഗരവുമായി ബന്ധിപ്പിക്കുന്ന സദിബാൾ മേഖലയിലെ മിലി സ്റ്റോപ്പിൽനിന്നാണ് ഭീകരർ വെടിയുതിർത്തത്. ആക്രമണത്തിൽ ഏതാനും പോലീസുകാർക്കു പരിക്കേറ്റിട്ടുണ്ട്.

തെംഗ്പോര മേഖലയിൽ ഉച്ചയ്ക്ക് 12 ഓടെയായിരുന്നു രണ്ടാമ ത്തെ ആക്രമണം. ജമ്മു കാഷ്മീർ പിന്നോക്കവിഭാഗം ചെയർമാൻ മുഹമ്മദ് അബ്ദുള്ള ചത്വാലിന്റെ സുരക്ഷാഭടനായ മുഹമ്മദ് സാദിക്കിനെ വെടിവച്ചു കൊലപ്പെടുത്തിയശേഷം തീവ്രവാദികൾ സർവീസ് റൈഫിൾ തട്ടിയെടുത്തു രക്ഷപ്പെട്ടു. പോലീസ് പാർട്ടിക്കിടെയായിരുന്നു ആക്രമണം നടന്നത്. ഗുരുതരമായി പരിക്കേറ്റ സാദിക്കിനെ ബത്മാലൂ പോലീസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പരിംപോര–ഹൈദർപോര ബൈപ്പാസിലാണു തെംഗ്പോര.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.