സംസ്‌ഥാനത്ത് വിജയിച്ചവരിൽ 62 % ക്രിമിനൽകേസ് പ്രതികൾ
Saturday, May 21, 2016 12:25 PM IST
<ആ>സ്വന്തം ലേഖകൻ

ന്യൂഡൽഹി: സംസ്‌ഥാനത്തു ജയിച്ച സ്‌ഥാനാർഥികളിൽ 62 ശതമാനം പേരും ക്രിമിനൽ കേസുകളിൽ പ്രതികളായവർ. കേരളത്തിൽ വമ്പിച്ച ഭൂരിപക്ഷം നേടിയ ഇടതുപക്ഷത്തെ എംഎൽഎമാരിൽ സിപിഎമ്മിലെ 91 ശതമാനം പേരും ഏതെങ്കിലും കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടവരാണ്. ഇതിൽ 23 ശതമാനം പേരും ഗുരുതര കുറ്റകൃത്യങ്ങളിൽ പെട്ടവരാണ്. സിപിഐയിൽ നിന്ന് 63 ശതമാനവും വിജയിച്ച കോൺഗ്രസ് എംഎൽഎമാരിൽ 41 ശതമാനവും ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടവരാണ്. കോൺഗ്രസിൽ വിജയിച്ചവരിൽ 23 ശതമാനം പേരും ഗുരുതര കൃത്യങ്ങളിൽ പെട്ടവരാണ്.

പശ്ചിമ ബംഗാളിലെ ജയിച്ചവരിൽ 32 ശതമാനം സ്‌ഥാനാർഥികളും കൊലപാതകക്കുറ്റം ഉൾപ്പടെയുള്ള ഗുരുതരകൃത്യങ്ങളിൽ പ്രതികളായവരാണ്. ആസാമിലെ 126 എംഎൽഎമാരിൽ 14 പേർ

ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടവരാണ്. തെരഞ്ഞെടുപ്പു നടന്ന അഞ്ചു സംസ്‌ഥാനങ്ങളിലും വിജയിച്ച ക്രിമനൽ സ്‌ഥാനാർഥികളുടെ കാര്യത്തിൽ കേരളമാണു മുന്നിൽ. അഞ്ചു സംസ്‌ഥാനങ്ങളിൽ നടന്ന തെരഞ്ഞെടുപ്പിൽ വിജയിച്ചതിൽ 36 ശതമാനം പേരും വിവിധ ക്രിമനൽ കേസുകളിൽ പ്രതിയാണെന്നും ഇതിൽ 176 പേർ ഗൗരവ കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടവരാണെന്നും അസോസിയേഷൻ ഓഫ് ഡെമോക്രാറ്റിക് റിസേർച്ചിന്റെ റിപ്പോർട്ടിൽ വ്യക്‌തമാക്കുന്നു.


കുറ്റകൃത്യങ്ങളിൽ കേരളമാണു മുന്നിൽ നിൽക്കുന്നതെങ്കിൽ വിജയിച്ച സ്‌ഥാനാർഥികളിൽ കൊടും ക്രിമിനലുകളുള്ളതു പശ്ചിമ ബംഗാളിലാണ്.

ക്രിമിനൽ കേസിൽ ഉൾപ്പെട്ട ബംഗാൾ എംഎൽഎമാരിൽ പത്തു പേരുടെ പേരിൽ വനിതകൾക്കെതിരായ കുറ്റമാണുള്ളത്. ഇതിൽ തന്നെ അഞ്ചു പേർ ഭരണകക്ഷിയായിരുന്ന തൃണമൂൽ കോൺഗ്രസ് അംഗങ്ങളാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.