സംവരണം: കാപു നേതാവ് നിരാഹാരം തുടങ്ങി
Saturday, February 6, 2016 12:34 AM IST
ഹൈദരാബാദ്: കാപു സമുദായത്തെ പിന്നോക്ക സമുദായ പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്നാവശ്യപ്പെട്ടു സമുദായ നേതാവ് മുദ്രഗഡ പദ്മനാഭം ഈസ്റ് ഗോദാവരി ജില്ലയിലെ കിര്‍ലംപുരിയില്‍ അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചു.

മൂന്നുമാസത്തിനുള്ളില്‍ തീരുമാനം അറിയിക്കണമെന്നും 1000 കോടി രൂപ സമുദായംഗങ്ങള്‍ക്കു പ്രതിവര്‍ഷം സര്‍ക്കാര്‍ ഗ്രാന്റായി നല്കണമെന്നുമാണ് ആവശ്യം. നേരത്തെ കാപു ഐക്യ ഗര്‍ജനയുടെ നേതൃത്വത്തില്‍ നടന്ന സമരത്തിനിടെ ഈസ്റ് ഗോദാവരി ജില്ലയില്‍ രത്നാചല്‍ എക്സ്പ്രസ് ട്രെയിനിന്റെ നാലു ബോഗികള്‍ തീവച്ചുനശിപ്പിച്ചിരുന്നു. പൊതുമുതല്‍ നശിപ്പിച്ചതുള്‍പ്പെടെ 63 കേസുകളാണ് ഇവര്‍ക്കെതിരേ പോലീസ് രജിസ്റര്‍ ചെയ്തിരിക്കുന്നത്. നിരാഹാര സമരത്തിന്റെ പശ്ചാത്തലത്തില്‍ കര്‍ശന സുരക്ഷയാണു കിര്‍ലംപുരിയില്‍ ഒരുക്കിയിരിക്കുന്നത്.


അതേസമയം, കാപു സമുദായത്തെ സംവരണപട്ടികയില്‍ ഉള്‍പ്പെടുത്തണമോ എന്നതു സംബന്ധിച്ചു വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ റിട്ട. ജസ്റീസ് മഞ്ജുനാഥയോടു മുഖ്യമന്ത്രി എന്‍. ചന്ദ്രബാബു നായിഡു ആവശ്യപ്പെട്ടു. ഒമ്പതു മാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണു നിര്‍ദേശം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.