ആമിര്‍ഖാനെ മര്‍ദിച്ചാല്‍ ഒരു ലക്ഷം രൂപ പാരിതോഷികം നല്‍കുമെന്നു ശിവസേന
ആമിര്‍ഖാനെ മര്‍ദിച്ചാല്‍ ഒരു ലക്ഷം രൂപ പാരിതോഷികം നല്‍കുമെന്നു ശിവസേന
Friday, November 27, 2015 12:30 AM IST
അമൃത്സര്‍: ആമിര്‍ ഖാനെ മര്‍ദിക്കുന്നവര്‍ക്ക് ഒരു ലക്ഷം രൂപ പാരിതോഷികം നല്കുമെന്നു ശിവസേന പഞ്ചാബ് ഘടകത്തിന്റെ പ്രഖ്യാപനം. രാജ്യത്തെ അസഹിഷ്ണുത സംബന്ധിച്ച ആമിറിന്റെ പ്രസ്താവനയ്ക്കെതിരേയാണ് ഈ പാരിതോഷിക പ്രഖ്യാപനം.
ശിവസേന ചെയര്‍മാന്‍ രാജീവ് ടണ്ഡണാണ് ആമിറിനെ അടിക്കുന്നവര്‍ക്ക് ഒരു ലക്ഷം രൂപ പാരിതോഷികം നല്കുമെന്ന് അറിയിച്ചത്. ആമിറിന്റെ റിലീസിനൊരുങ്ങുന്ന ചിത്രമായ ദങ്കല്‍ ചിത്രീകരണം നടന്നത് പഞ്ചാബിലായിരുന്നു.

അതിനിടെ, അസഹിഷ്ണുതയ്ക്കെതിരേ പ്രതികരിച്ച ബോളിവുഡ് താരം ആമിര്‍ ഖാനു പിന്തുണയുമായി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി രംഗത്തെത്തി. ഇന്ത്യയില്‍ ജീവിക്കാന്‍ ആര്‍ക്കും അവകാശമുണ്െടന്നും ആര്‍ക്കും ആരെയും പുറത്താക്കാന്‍ സാധിക്കില്ലെന്നും മമത പറഞ്ഞു. ഇന്ത്യയില്‍ ഇപ്പോള്‍ അസഹിഷ്ണുത കുടികൊള്ളുന്നുണ്െടന്നും അവര്‍ പറഞ്ഞു. രാജ്യത്തു കുറേ മാസങ്ങളായി നടക്കുന്ന സംഭവങ്ങള്‍ ഭീതിയുണ്ടാക്കുന്നുണ്െടന്നും കുട്ടികളുടെ സുരക്ഷയ്ക്കായി ഇന്ത്യ വിട്ടുപോകേണ്ടി വരുമോയെന്നു ഭാര്യ കിരണ്‍ ചോദിച്ചെന്നും ആമിര്‍ ഖാന്‍ പറഞ്ഞതിനെതിരേ ബിജെപിയും സംഘപരിവാറും ശിവസേനയും രംഗത്തെത്തിയിരുന്നു. പ്രസ്താവന വിവാദമായതോടെ തനിക്കോ തന്റെ ഭാര്യക്കോ ഇന്ത്യ വിടാന്‍ ഒരു ഉദ്ദേശ്യവുമില്ലെന്നും ഇന്ത്യക്കാരനായതില്‍ അഭിമാനിക്കുന്നതായും ഫേസ്ബുക്കിലൂടെ ആമിര്‍ ഖാന്‍ വ്യക്തമാക്കിയിരുന്നു.


ആമിറിനോടു രാജ്യംവിട്ടുപോകാന്‍ ആവശ്യപ്പെടാന്‍ ആര്‍ക്കാണ് അധികാരമെന്നു മമത ചോദിച്ചു. ഹിന്ദു, മുസ്ലിം, സിക്ക്, ക്രിസ്ത്യന്‍ തുടങ്ങിയ ഏവര്‍ക്കും സംരക്ഷണം നല്കും. ആരെയും തഴയില്ല. ഒരാള്‍ എന്ത് ഉടുക്കണമെന്നും ഭക്ഷിക്കണമെന്നും തീരുമാനിക്കാന്‍ മറ്റാര്‍ക്കും അധികാരമില്ല. ഇന്ത്യന്‍ ഭരണഘടന ഇതെല്ലാം വാഗ്ദാനം ചെയ്യുന്നുണ്െടന്നും മമത കൂട്ടിച്ചേര്‍ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.