കാഷ്മീരില്‍ മാട്ടിറച്ചി വില്പന നിരോധിച്ച നടപടിക്കു സ്റേ
കാഷ്മീരില്‍ മാട്ടിറച്ചി വില്പന നിരോധിച്ച നടപടിക്കു സ്റേ
Tuesday, October 6, 2015 12:39 AM IST
സ്വന്തം ലേഖകന്‍

ന്യൂഡല്‍ഹി: ജമ്മു കാഷ്മീരില്‍ മാട്ടിറച്ചി വില്പന നിരോധിച്ച ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി സ്റേ ചെയ്തു. രണ്ടു മാസത്തേക്കാണു സ്റേ. മാട്ടിറച്ചി വില്പന തടയുന്ന ഉത്തരവിനൊപ്പം നിരോധനം നിയമപരമാക്കുന്ന വ്യവസ്ഥകളില്‍ ഭേദഗതി ചെയ്യാന്‍ സര്‍ക്കാരിനു അനുമതി നല്‍കിയ മറ്റൊരു ഉത്തരവു കൂടി ഹൈക്കോടതി ബെഞ്ചുകള്‍ പുറപ്പെടുവിച്ചതു ചൂണ്ടിക്കാട്ടി ജമ്മു കാഷ്മീര്‍ സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് കോടതിയുടെ നടപടി. ഉത്തരവുകളിലെ വൈരുധ്യം പരിഹരിക്കുന്നതിനായി മൂന്നംഗ ബെഞ്ചിനെ നിയോഗിക്കാനും ഹൈക്കോടതി ചീഫ് ജസ്റീസിനു സുപ്രീംകോടതി നിര്‍ദേശം നല്‍കി.

ജമ്മു കാഷ്മീരില്‍ നിലവിലുള്ള രണ്‍ബീര്‍ പീനല്‍ കോഡ് പ്രകാരം മാടുകളെ കശാപ്പ് ചെയ്യുന്നതും മാട്ടിറച്ചി വില്ക്കുന്നതും കൈവശം വയ്ക്കുന്നതും നിരോധിച്ചിട്ടുണ്ട്. പ്രത്യേക ഭരണഘടനാപദവിയുള്ള സംസ്ഥാനമായതിനാല്‍ ഇന്ത്യന്‍ ശിക്ഷാനിയമത്തിനൊപ്പം പ്രാബല്യത്തിലുള്ള രണ്‍ബീര്‍ ശിക്ഷാനിയമത്തിലെ (ആര്‍പിസി) 298 എ, 298 ബി വകുപ്പുകളാണ് കശാപ്പിനും ഇറച്ചി വില്പനയ്ക്കും നിരോധനത്തിനായി ഏര്‍പ്പെടുത്തിയിരുന്നത്. ഇതു പൂര്‍ണമായും പാലിക്കപ്പെടുന്നുണ്േടായെന്നു പോലീസ് ഉറപ്പു വരുത്തണമെന്നായിരുന്നു ജമ്മു കാഷ്മീര്‍ ഹൈക്കോടതി ഉത്തരവിട്ടത്. അതേസമയം, നിരോധനം നിയമപരമാക്കുന്ന വകുപ്പുകളില്‍ ഭേദഗതി കൊണ്ടുവരാന്‍ ഹൈക്കോടതിയുടെ ശ്രീനഗര്‍ ബെഞ്ച് സര്‍ക്കാരിനു അനുമതിയും നല്‍കി. ഇതാണു നിയമ പ്രശ്നങ്ങള്‍ക്കിടയാക്കിയത്.


മാട്ടിറച്ചി വില്പന നിരോധിച്ച ഹൈക്കോടതിയുടെ നടപടി ജമ്മു കാഷ്മീരിലെ ക്രമസമാധാനപാലനത്തെ സാരമായി ബാധിച്ചെന്നു സംസ്ഥാന സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

കോടതിയുടെ ഉത്തരവ് ദുരുപയോഗം ചെയ്യപ്പെടുകയോ തെറ്റായി വ്യാഖ്യാനിക്കപ്പെടുകയോ ചെയ്യുന്നുണ്ട്. ഇതു മൂലം സംസ്ഥാനത്തെ സമാധാനാന്തരീക്ഷത്തിനുഭംഗം വരുന്നതായും സര്‍ക്കാര്‍ വ്യക്തമാക്കി. എന്നാല്‍, വിഷയത്തില്‍ ഇടപെടാന്‍ തയാറാകാതിരുന്ന ചീഫ് ജസ്റീസ് എച്ച്.എല്‍. ദത്തു അധ്യക്ഷനായ ബെഞ്ച് ഹൈക്കോടതി ചീഫ് ജസ്റീസ് മൂന്നംഗ ബെഞ്ചിനെ നിയോഗിച്ച് പ്രശ്നത്തില്‍ തീര്‍പ്പുണ്ടാക്കാന്‍ നിര്‍ദേശിച്ചു. മൂന്നംഗ ബെഞ്ച് എവിടെവച്ചു കേസ് പരിഗണിക്കണമെന്നതു സംബന്ധിച്ചു ചീഫ് ജസ്റീസിനു തീരുമാനിക്കാമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.