വേളാങ്കണ്ണി തിരുനാളിനു തുടക്കമായി
വേളാങ്കണ്ണി തിരുനാളിനു തുടക്കമായി
Monday, August 31, 2015 12:45 AM IST
വേളാങ്കണ്ണി: പ്രസിദ്ധ മരിയന്‍ തീര്‍ഥാടനകേന്ദ്രമായ വേളാങ്കണ്ണിയില്‍ 11 ദിവസം നീണ്ടുനില്‍ക്കുന്ന തിരുനാളിനു ശനിയാഴ്ച തുടക്കമായി. ധര്‍മപുരി ബിഷപ് ഡോ.ലോറന്‍സ് പയസ് കൊടിയേറ്റി. എട്ടിനാണ് തിരുനാള്‍ സമാപിക്കുക. തിരുനാളിന്റെ ആദ്യദിനങ്ങളില്‍ത്തന്നെ ഭക്തരുടെ പ്രവാഹമായിരുന്നു.

തിരുനാള്‍ ദിനങ്ങളില്‍ രാവിലെ 5.30 മുതല്‍ വൈകുന്നേരം 5.30 വരെ ഇടവിട്ട് വിവിധ ഭാഷകളില്‍ വിശുദ്ധ കുര്‍ബാനയുണ്ടായിരിക്കും. ഏഴിനു വൈകുന്നേരം അഞ്ചിനു നടക്കുന്ന പൊന്തിഫിക്കല്‍ കുര്‍ബാനയ്ക്കു കാഞ്ചീപുരം ചിംഗ്ളെപുട്ട് രൂപത ബിഷപ് ഡോ.നീതിനാഥന്‍ മുഖ്യകാര്‍മികനായിരിക്കും. തുടര്‍ന്നു കാര്‍ പ്രദക്ഷിണം. പ്രധാന തിരുനാള്‍ ദിനമായ എട്ടിനു പുലര്‍ച്ചെ രണ്ടു മുതല്‍ വൈകുന്നേരം 5.30 വരെ ഇടവിട്ടു വിവിധ ഭാഷകളില്‍ ദിവ്യബലിയുണ്ടായിരിക്കും. ഉച്ചയ്ക്ക് 12ന് മലയാളത്തിലും ദിവ്യബലിയുണ്ടായിരിക്കും.


തിരുനാള്‍ മുന്‍നിര്‍ത്തി ശക്തമായ സുരക്ഷയാണു ജില്ലാ ഭരണകൂടം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ദേവാലയ പരിസരത്തെ 55 കേന്ദ്രങ്ങളില്‍ സിസിടിവി കാമറകള്‍ സ്ഥാപിച്ചു നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.

കടലില്‍ കുളിക്കാനിറങ്ങുന്ന തീര്‍ഥാടകരുടെ സുരക്ഷയ്ക്കായി മുങ്ങല്‍ വിദഗ്ധരെയും നിയോഗിച്ചിട്ടുണ്ട്. തീര്‍ഥാടകര്‍ക്കു പ്രാഥമിക കൃത്യ നിര്‍വഹണത്തിനായി താത്കാലിക സൌകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ദേവാലയ പരിസരത്തെ ശുചിത്വം ഉറപ്പുവരുത്താന്‍ 300 ശുചീകരണ തൊഴിലാളികളെയും നിയോഗി ച്ചിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.