ഭീകരര്‍ ഉപദ്രവിച്ചില്ലെന്ന് ഐഎസ് പിടിയില്‍ നിന്നു രക്ഷപ്പെട്ട ഇന്ത്യക്കാര്‍
Wednesday, August 5, 2015 12:26 AM IST
ഹൈദരാബാദ്: ലിബിയയില്‍നിന്നു തട്ടിക്കൊണ്ടുപോയ ഐഎസ് ഭീകരര്‍ മാന്യമായാണു തങ്ങളോടു പെരുമാറിയതെന്നു തിരിച്ചെത്തിയ കര്‍ണാടക സ്വദേശികള്‍. റയ്ചൂര്‍ സ്വദേശി ലക്ഷ്മികാന്തും കോളാര്‍ സ്വദേശി വിജയകുമാറുമാണ് ഇന്നലെ ഇന്ത്യയിലെത്തിയത്. തടങ്കലില്‍ കഴിഞ്ഞവരെ അവര്‍ ഉപദ്രവിച്ചില്ല. മാന്യമായ പെരുമാറ്റമാണ് അവരില്‍നിന്നുണ്ടായതെന്ന് ലക്ഷ്മികാന്ത് പറഞ്ഞു.

ഞങ്ങളെ രണ്ടുപേരെ വിട്ടയച്ചപ്പോള്‍ ലിബിയയില്‍ അസിസ്റന്റ് പ്രഫസറായ ആന്ധ്ര സ്വദേശി ഗോപീകൃഷ്ണയും ഇംഗ്ളീഷ് പ്രഫസറായ തെലുങ്കാന സ്വദേശി ബല്‍റാമും സുരക്ഷിതരാണെന്നാണ് അറിയിച്ചത്.

അവരെക്കൂടി വിട്ടയയ്ക്കണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ മറുപടിയൊ ന്നും പറഞ്ഞില്ലെന്നും ലക്ഷ്മികാന്ത് അറിയിച്ചു. ട്രിപ്പോളിയില്‍നിന്നു ജൂലൈ 29നു ഐഎസ് ഭീകരര്‍ വിട്ടയച്ച ലക്ഷ്മികാന്ത് ഇന്നലെ രാവിലെയാണു രാജീവ്ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയത്.


ഭാര്യ പ്രതിഭയും കുടുംബാംഗങ്ങളും വിമാനത്താവളത്തിലെത്തിയിരുന്നു. ദുബായിയില്‍നിന്ന് അര്‍ധരാത്രിയോടെയാണു കര്‍ണാടക സ്വദേശിയായ വിജയ്കുമാര്‍ കെപഗൌഡെ വിമാനത്താവളത്തിലെത്തിയത്. ഭാര്യ സുനീതയും കുടുംബാഗങ്ങളും വിജയ്കുമാറിനെ സ്വീകരിക്കാനെത്തിയിരുന്നു.

ഗോപാല്‍കൃഷ്ണ, ബല്‍റാം എന്നിവരുടെ മോചനത്തെക്കുറിച്ചു ധാരണയായിട്ടില്ല. കേന്ദ്രസര്‍ക്കാര്‍ ഇന്ത്യന്‍ നയതന്ത്രകാര്യാലയവുമായി ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഐഎസും ഗദ്ദാഫി അനുകൂലികളും തമ്മിലുള്ള രൂക്ഷയുദ്ധം മോചനം വൈകാന്‍ കാരണമാ യേക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.