ഉത്തരേന്ത്യയില്‍ കനത്തമഴ; 60 മരണം
ഉത്തരേന്ത്യയില്‍ കനത്തമഴ; 60 മരണം
Monday, August 3, 2015 12:01 AM IST
കോല്‍ക്കത്ത: കോമന്‍ ചുഴലിക്കാറ്റിനെത്തുടര്‍ന്ന് ബംഗാള്‍, ഒഡീഷ, മണിപ്പൂര്‍ എന്നീ സംസ്ഥാനങ്ങളില്‍ കനത്ത മഴ. വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും ഇതുവരെ 60 പേര്‍ കൊല്ലപ്പെട്ടു. പശ്ചിമബംഗാളില്‍ മഴയുടെ ശക്തി കുറഞ്ഞെങ്കിലും 24 മണിക്കൂറില്‍ കനത്ത മഴയ്ക്കു സാധ്യതയുണ്െടന്നു കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പു നല്കി. ബംഗാളിലെ 12 ജില്ലകളും വെള്ളപ്പൊക്ക ഭീഷണിയിലാണെന്നു മുഖ്യമന്ത്രി മമതാ ബാനര്‍ജി പറഞ്ഞു.

ഇന്നലെ ഒമ്പതു മരണങ്ങള്‍ക്കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ ബംഗാളില്‍ മഴക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം 48 ആയി. 1,537 ദുരിതാശ്വാസ ക്യാമ്പുകളിലായി 2.14 ലക്ഷം പേര്‍ അഭയം തേടിയിട്ടുണ്ട്്. 38,046 വീടുകള്‍ പൂര്‍ണമായും 2,05,901 വീടുകള്‍ ഭാഗികമായും തകര്‍ന്നു. വെള്ളപ്പൊക്കത്തില്‍ 4,72,645 ഹെക്ടറിലെ കൃഷിനശിച്ചു. സൌത്ത് 24 പര്‍ഗാനാസ്, നോര്‍ത്ത് 24 പര്‍ഗാനാസ്, നോയിഡ, മൂര്‍ഷിദാബാദ് ജില്ലകളിലാണു വെള്ളപ്പൊക്കം രൂക്ഷമായിരിക്കുന്നത്.


200 വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ വെള്ളപ്പൊക്കമാണു മണിപ്പൂരില്‍ ഉണ്ടായിരിക്കുന്നത്. തലസ്ഥാന നഗരമായ ഇംഫാലും സമീപപ്രദേശങ്ങളും തമ്മിലുള്ള ബന്ധം വിച്ഛേദിച്ച നിലയിലാണ്. കഴിഞ്ഞദിവസം ഉരുള്‍പൊട്ടലുണ്ടായ ചന്ദേല്‍ ജില്ലയിലെ ജൌമോളില്‍ ദേശീയ ദുരന്തനിവാരണ സേനാംഗങ്ങള്‍ എത്തി. പ്രാഥമിക വിവരം അനുസരിച്ച് ഉരുള്‍പൊട്ടലില്‍ 20 പേരാണു മരിച്ചത്. 100 പേര്‍ വസിക്കുന്ന ഗ്രാമത്തിലാണ് ഉരുള്‍പൊട്ടലുണ്ടായത്. 21 വീടുകള്‍ തകര്‍ന്നു. ചാക്പി അടക്കമുള്ള നദികള്‍ കരകവിഞ്ഞു. പ്രളയബാധിത പ്രദേശങ്ങളില്‍ കേന്ദ്രസേനകളും സംസ്ഥാന ദുരന്തനിവാരണ സേനകളും രക്ഷാപ്രവര്‍ത്തനം നടത്തുണ്ട്.

രാജസ്ഥാനിലെയും ഗുജറാത്തിലെയും പ്രളയബാധിത പ്രദേശങ്ങളില്‍ പട്ടാളവും വ്യോമസേനയും രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. പ്രളയബാധിത പ്രദേശത്തുനിന്ന് ആയിരത്തോളം പേരെ സൈന്യം ഒഴിപ്പിച്ചു.
വൈദ്യസംഘം ഉള്‍പ്പെടെ 28 ദുരിതാശ്വാസസംഘങ്ങളെ നിയോഗിച്ചതായി സൈനിക വൃത്തങ്ങള്‍ അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.