കൊല്ലത്തെ കശുവണ്ടി ഫാക്ടറി കേസ്: കോടതിയലക്ഷ്യത്തിനു നോട്ടീസ്
Friday, July 3, 2015 12:46 AM IST
സ്വന്തം ലേഖകന്‍

ന്യൂഡല്‍ഹി: സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്ത കൊല്ലത്തെ പത്ത് കശുവണ്ടി ഫാക്ടറികള്‍ വിട്ടുകൊടുക്കണമെന്ന സുപ്രീം കോടതി വിധി പാലിക്കാത്തതു സംബന്ധിച്ച കോടതിയലക്ഷ്യ കേസില്‍ സംസ്ഥാന ചീഫ് സെക്രട്ടറി അടക്കമുള്ളവര്‍ക്ക് സുപ്രീം കോടതിയുടെ നോട്ടീസ്. ചീഫ് സെക്രട്ടറി ജിജി തോംസണ്‍, വ്യവസായ സെക്രട്ടറി അമിതാഭ് കാന്ത്, അഡീഷണല്‍ ഡയറക്ടര്‍ കെ. സുധീര്‍, കാപക്സ് എംഡി ആര്‍. ജയചന്ദ്രന്‍ തുടങ്ങിയവര്‍ക്കാണ് കോടതി നോട്ടീസയച്ചത്. നാലാഴ്ചയ്ക്കകം മറുപടി നല്‍കണം.

കശുവണ്ടിത്തൊഴിലാളികളുടെ സഹകരണ സംഘമായ കാപക്സിന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന പത്ത് ഫാക്ടറികള്‍ ഏറ്റെടുക്കുന്നതിനായി 1985ല്‍ പുറത്തിറക്കിയ ഉത്തരവ് ശരിവച്ചുകൊണ്ടുള്ള ഹൈക്കോടതി ഉത്തരവാണ് സുപ്രീം കോടതി റദ്ദാക്കിയത്. നിയമ പ്രകാരമുള്ള നോട്ടീസ് നല്‍കാതെയാണ് ഫാക്ടറികള്‍ ഏറ്റെടുത്തതെന്നും ഇതിനായി കൊണ്ടുവന്ന നിയമ ഭേദഗതി ഭരണഘടനാ വിരുദ്ധമാണെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ഈ വര്‍ഷം ഫെബ്രുവരിയില്‍ കോടതിയുടെ നടപടി. ഏറ്റെടുത്ത ഫാക്ടറികള്‍ എട്ടാഴ്ചയ്ക്കകം മടക്കി നല്‍കണമെന്നും കോടതി ഉത്തരവിട്ടു. ഈ ഉത്തരവ് പാലിച്ചില്ലെന്നു ചൂണ്ടിക്കാട്ടി എസ്.ടി. സാദിഖ് എന്നയാള്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതി നോട്ടീസയയ്ക്കാന്‍ നിര്‍ദേശിച്ചത്.


സാമ്പത്തിക പ്രതിസന്ധിയിലായ 36 സ്വകാര്യ കശുവണ്ടി ഫാക്ടറികള്‍ക്കൊപ്പമാണ് സഹകരണ സംഘത്തിന്റെ ഉടമസ്ഥതയിലുള്ള ഫാക്ടറികളും ഏറ്റെടുക്കുന്നതിനായി സര്‍ക്കാര്‍ ഉത്തരവിറക്കിയത്. കശുവണ്ടി ഫാക്ടറികള്‍ അടച്ചുപൂട്ടിയാല്‍ വലിയ തോതില്‍ തൊഴിലാളികള്‍ക്ക് ജോലി നഷ്ടപ്പെടാനിടയാക്കുമെന്ന വിലയിരുത്തിയതിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി.

ഇതിനായി കശുവണ്ടി ഫാക്ടറീസ് ഏറ്റെടുക്കല്‍ നിയമത്തില്‍ ഭേദഗതി കൊണ്ടുവന്നായിരുന്നു 46 ഫാക്ടറികളും സര്‍ക്കാര്‍ ഏറ്റെടുത്തത്. എന്നാല്‍, സ്വകാര്യ ഫാക്ടറികള്‍ക്കു നല്‍കിയ നോട്ടീസ് തന്നെയാണ് സഹകരണ സംഘത്തിന്റെ ഉടമസ്ഥതയിലുള്ള ഫാക്ടറികള്‍ക്കും നല്‍കിയതെന്നും ഫാക്ടറികള്‍ ഏറ്റെടുക്കുന്നതിനായി കൊണ്ടുവന്ന ഭേദഗതി നിയമം ഭരണഘടനാ വിരുദ്ധമാണെന്നുമുള്ള ഹര്‍ജിക്കാരുടെ വാദം കോടതി അംഗീകരിക്കുകയായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.