'മഹാരാജാക്കന്മാര്‍' എയര്‍ ഇന്ത്യയില്‍
 മഹാരാജാക്കന്മാര്‍  എയര്‍ ഇന്ത്യയില്‍
Friday, July 3, 2015 12:06 AM IST
ജൂണ്‍ 24: ലഡാക്കിലെ ലേയില്‍നിന്നു ഡല്‍ഹിക്കുള്ള യാത്രാവിമാനം മന്ത്രി റിജിജുവിനും പിഎയ്ക്കും നിര്‍മല്‍ സിംഗിനും വേണ്ടി വൈകിച്ചു; ഇവരെ കയറ്റാനായി മൂന്നു യാത്രക്കാരെ ഇറക്കിവിട്ടു.

കാലാവസ്ഥ മോശമായതുമൂലം തനിക്കുള്ള ഹെലികോപ്റ്റര്‍ വന്നില്ലെന്നും 11.40നുള്ള ഡല്‍ഹി വിമാനത്തില്‍ തന്നോടൊപ്പം പോകാമെന്നു നിര്‍മല്‍ സിംഗ് പറഞ്ഞെന്നും റിജിജുവിന്റെ വിശദീകരണം.

10.20നു വിമാനത്താവളത്തില്‍ ചെന്നപ്പോള്‍ വിമാനത്തിന്റെ കതകടച്ചു പുറപ്പെടാന്‍ തയാറായിരുന്നെന്നു പറഞ്ഞു. നിര്‍മല്‍ കേന്ദ്ര വ്യോമയാന മന്ത്രിയെ വിളിച്ചു പരാതിപ്പെട്ടു. (ചെന്നതു 11 കഴിഞ്ഞെന്ന് യാത്രക്കാര്‍.)

കുറച്ചു കഴിഞ്ഞപ്പോള്‍ തങ്ങളെ വിമാനത്തില്‍ കയറ്റി എന്നു റിജിജു പറയുന്നു. ആരെയെങ്കിലും ഇറക്കിവിട്ടോ എന്നു മന്ത്രിക്ക് അറിയില്ലത്രേ. ഒരു ഐഎഫ്എസ് ഓഫീസറും ഭാര്യയും കുട്ടിയും ഇറക്കിവിടപ്പെട്ടു.

ജൂണ്‍ 29: മുംബൈയില്‍നിന്ന് അമേരിക്കയിലെ നെവാര്‍ക്കിനുള്ള എയര്‍ ഇന്ത്യ വിമാനം ഒന്നര മണിക്കൂര്‍ വൈകി. കാരണം മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറി പ്രവീണ്‍ പര്‍ദേശിയുടെ പുതിയ പാസ്പോര്‍ട്ടില്‍ യാത്രയ്ക്കുവേണ്ട വീസ രേഖപ്പെടുത്തിയിരുന്നില്ല. പഴയ പാസ്പോര്‍ട്ട് എടുത്തുകൊണ്ടുവരാന്‍ പര്‍ദേശിയുടെ വീട്ടിലേക്ക് ആളെ വിട്ടു. അതു വരുംവരെ വിമാനം പുറപ്പെട്ടില്ല. മുഖ്യമന്ത്രി ഫഡ്നാവിസ് അമേരിക്കയിലേക്ക് ഒന്‍പതുദിവസ യാത്ര പുറപ്പെട്ടത്, 250 പേര്‍ കയറിയ ഈ വിമാനത്തിലായതാണു യാത്രക്കാര്‍ക്കു ബുദ്ധിമുട്ടുണ്ടാക്കിയത്. ഫഡ്നാവിസ് ആവശ്യപ്പെട്ടിട്ടാണു വിമാനം വൈകിച്ചതെന്നു റിപ്പോര്‍ട്ട്. എയര്‍ ഇന്ത്യ പറയുന്നത് സാങ്കേതികവും ഓപ്പറേഷണലുമായ കാരണങ്ങളാല്‍ വിമാനം 57 മിനിറ്റ് വൈകി എന്നാണ്. വിമാനം പുറപ്പെടല്‍ വൈകിച്ചതു താനല്ലെന്നു രാത്രിതന്നെ ഫഡ്നാവിസ് ട്വീറ്റ് ചെയ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.