വിഘടനവാദം അനുവദിക്കില്ല: രാജ്നാഥ് സിംഗ്
വിഘടനവാദം  അനുവദിക്കില്ല: രാജ്നാഥ് സിംഗ്
Thursday, May 28, 2015 12:20 AM IST
ജമ്മു: ജമ്മു കാഷ്മീരിലെ വിഘടനവാദികള്‍ക്കു ശക്തമായ സൂചന നല്കി കേന്ദ്രം നിലപാട് ഒരിക്കല്‍ക്കൂടി വ്യക്തമാക്കി. ഇന്ത്യന്‍ അതിര്‍ത്തിക്കുള്ളില്‍ പാക് അനുകൂല മുദ്രാവാക്യങ്ങളോ പതാകയോ ഉയരാന്‍ ഒരു കാരണവശാലും അനുവദിക്കില്ലെന്നു കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ്. ജന്‍ കല്യാണ്‍ പര്‍വിന്റെ ജമ്മുവിലെ പരിപാടിയില്‍ സംസാരിക്കവെയാണു രാജ്നാഥ് സിംഗ് ഇക്കാര്യം വ്യക്തമാക്കിയത്.

ആരുമായും സംസാരിക്കാന്‍ സര്‍ക്കാര്‍ തയാറാണ്. തുറന്ന ആശയ വിനിമയമാണു ജനാധിപത്യത്തിലൂടെ വിഭാവനം ചെയ്യുന്നത്. എന്നുവച്ചു പാക് അനുകൂല മുദ്രാവാക്യങ്ങളും പാക് ദേശീയ പതാക ഉയര്‍ത്തലും ഇന്ത്യന്‍ അതിര്‍ത്തിക്കുള്ളില്‍ അനുവദിക്കില്ല. ഇത്തരം പ്രവണതയ്ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കാന്‍ സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. നിര്‍ദേശാനുസരണം ജമ്മു കാഷ്മീര്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കുമെന്നും രാജ്നാഥ് സിംഗ് പറഞ്ഞു.


രാജ്യത്തെ, പ്രത്യേകിച്ചു ജമ്മു കാഷ്മീരിലെ യുവജനങ്ങള്‍ വഴിതെറ്റുന്നതു വിഷമകരമാണെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി കൂട്ടിച്ചേര്‍ത്തു. തെറ്റായ പാതയില്‍നിന്നു പിന്തിരിഞ്ഞു നേരായമാര്‍ഗത്തിലെത്താന്‍ യുവജനങ്ങള്‍ ശ്രമിക്കണം. പാക് അനുകൂല മുദ്രാവാക്യവും പാക് പതാകയും ജമ്മു കാഷ്മീര്‍ യുവജനത ഉപേക്ഷിക്കണം. ഒരു ചെറിയ വിഭാഗത്തില്‍ മാത്രമാണ് ഇത്തരം പ്രവണ കണ്ടുവരുന്നത്. എല്ലാവരുടെയും സഹകരണമുണ്െടങ്കില്‍ മാത്രമേ രാജ്യനന്മയുണ്ടാകൂ. ഒരു രാജ്യത്ത് ഉണ്ടുറങ്ങി മറ്റൊരു രാജ്യത്തിനായി ശബ്ദമുയര്‍ത്തുന്നവര്‍ ലോകത്തില്‍ വേറൊരിടത്തുമുണ്ടാകില്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.