എന്‍ജെഎസി ഭരണഘടനയുടെ അടിസ്ഥാനസ്വഭാവം മാറ്റുന്നെന്ന്
Wednesday, April 29, 2015 12:40 AM IST
ന്യൂഡല്‍ഹി: ഭരണഘടനയുടെ അടിസ്ഥാന സ്വഭാവത്തില്‍ മാറ്റം വരുത്തുന്നതാണു ദേശീയ ജുഡീഷല്‍ നിയമന കമ്മീഷന്‍ (എന്‍ജെഎസി) എന്നു വിവിധ അഭിഭാഷക സംഘങ്ങള്‍. അഞ്ചംഗ ഭരണഘടാ ബെഞ്ചില്‍ അഭിഭാഷക സംഘങ്ങള്‍ക്കുവേണ്ടി വാദിച്ച ഫാലി എസ്. നരിമാന്‍, അനില്‍ ദിവാന്‍ എന്നിവരാണ് ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.

ജുഡീഷറിയുടെ സ്വാതന്ത്യ്രം ഭരണഘടനയുടെ അടിസ്ഥാനസ്വഭാവത്തില്‍ വരുന്നതാണെന്നു നരിമാന്‍ വാദിച്ചു. ആറംഗ കമ്മീഷനില്‍ ജുഡീഷറിക്കു പ്രാമുഖ്യം നല്‍കിയിട്ടില്ല. കമ്മീഷനില്‍ തുല്യ പിന്തുണയോടെ രണ്ടഭിപ്രായമുണ്ടായാല്‍ എന്താണു പരിഹാരമെന്നും അദ്ദേഹം ചോദിച്ചു. ഇതുവരെ ജഡ്ജിമാരെ നിയമിച്ചിരുന്നതു സുപ്രീം കോടതിയിലെ അഞ്ചു മുതിര്‍ന്ന ജഡ്ജിമാരുടെ കൊളീജിയമായിരുന്നു. അതിന്റെ സ്വഭാവവുമായി നിര്‍ദിഷ്ട കമ്മീഷനു സാമ്യമില്ലെന്നും നരിമാന്‍ ചൂണ്ടിക്കാട്ടി. ജഡ്ജി നിയമനത്തില്‍ ജുഡീഷറിക്കു പ്രാമുഖ്യം നല്‍കുന്ന കീഴ്വഴക്കം തകര്‍ക്കപ്പെടുന്നു എന്ന് അനില്‍ ദിവാന്‍ വാദിച്ചപ്പോള്‍ ഭരണഘടന മാറ്റാമെങ്കില്‍ കീഴ്വഴക്കം മാറ്റിക്കൂടേ എന്നു ബെഞ്ച് ചോദിച്ചു.


കൊളീജിയം സംവിധാനം സീനിയോരിറ്റിക്ക് അമിതപ്രാധാന്യം നല്‍കിയെന്നു വിമര്‍ശിച്ചു. സീനിയോരിറ്റി പരിഗണിച്ചില്ലെങ്കില്‍ ജൂണിയര്‍ ജഡ്ജിമാര്‍ ഭരണകൂടത്തെ പ്രീണിപ്പിച്ച് ഉയര്‍ന്ന പദവിക്കു ശ്രമിക്കില്ലേ എന്നു കോടതി ചോദിച്ചു. ജസ്റീസ് ജെ.എസ്. ഖെഹര്‍ നയിക്കുന്ന ബെഞ്ചില്‍ ജസ്റീസുമാരായ ജെ. ചെലമേശ്വര്‍, മദന്‍ ലോകുര്‍, കുര്യന്‍ ജോസഫ്, എ.കെ. ഗോയല്‍ എന്നിവരാണുള്ളത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.