പാവങ്ങള്‍ക്കുവേണ്ടിയുള്ള സര്‍ക്കാര്‍: പ്രധാനമന്ത്രി
പാവങ്ങള്‍ക്കുവേണ്ടിയുള്ള സര്‍ക്കാര്‍: പ്രധാനമന്ത്രി
Monday, April 20, 2015 12:31 AM IST
സ്വന്തം ലേഖകന്‍

ന്യൂഡല്‍ഹി: പാവങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന സര്‍ക്കാരാണു തന്റേതെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. വികലമായ മനസുള്ളവരാണു ഭൂമി ഏറ്റെടുക്കല്‍ ഭേദഗതി ബില്ലിനെക്കുറിച്ചു കള്ളപ്രചാരണം നടത്തുന്നതെന്നും വിമര്‍ശകര്‍ക്കുള്ള മറുപടിയായി പ്രധാനമന്ത്രി വ്യക്തമാക്കി. ബിജെപി എംപിമാര്‍ക്കുള്ള ഏകദിന ശില്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പാവപ്പെട്ടവര്‍ക്കായി നിരവധി പദ്ധതികള്‍ തങ്ങള്‍ ആവിഷ്കരിച്ചു. പാവപ്പെട്ടവര്‍ക്കു വീട് വച്ചു നല്‍കി, വൈദ്യുതി, ശുചിമുറികള്‍, കുട്ടികള്‍ക്കു വിദ്യഭ്യാസം തുടങ്ങിയവയെല്ലാം നല്‍കി. നമ്മള്‍ സമ്പാദിക്കുന്ന പണത്തിന്റെ ഒരംശം പാവപ്പെട്ടവര്‍ക്കും ഉള്ളതാണ്. ജനങ്ങള്‍ ബിജെപിക്കുമേല്‍ അര്‍പ്പിച്ച വിശ്വാസം കാത്തുസൂക്ഷിക്കേണ്ടതു നമ്മുടെ കടമയാണ്. അതിനാല്‍തന്നെ ജനങ്ങളുമായി നേരിട്ടു സംവദിക്കണം. അവരുടെ പ്രശ്നങ്ങള്‍ മനസിലാക്കുകയും പരിഹരിക്കാന്‍ ശ്രമിക്കുകയും വേണം. അങ്ങനെ ചെയ്താല്‍ ജനങ്ങള്‍ നിങ്ങളെ വീണ്ടും ഉയരങ്ങളിലേക്ക് എത്തിക്കുമെന്നും മോദി പറഞ്ഞു.

കൃഷിനാശം ഉണ്ടായ കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതിനുള്ള മാനദണ്ഡങ്ങള്‍ സര്‍ക്കാര്‍ മാറ്റി. അമ്പത് ശതമാനം നാശനഷ്ടം സംഭവിച്ചവര്‍ക്ക് നഷ്ടപരിഹാരം എന്നത് 33 ശതമാനക്കാര്‍ക്കും ലഭ്യമാക്കാനുള്ള ധീരമായ തീരുമാനമാണ് ബിജെപി സര്‍ക്കാര്‍ കൈക്കൊണ്ടത്. പാര്‍ലമെന്റിലെ ശക്തമായ പ്രതിപക്ഷം നല്ലതാണ്. ചിലര്‍ക്ക് ജന്മനാലുള്ള സ്വഭാവമാണ് ബിജെപിയെ എപ്പോഴും വിമര്‍ശിച്ചുകൊണ്ടിരിക്കണമെന്നത്. അതിനുള്ള അവകാശം അവര്‍ക്കുണ്ട്. എന്നുവച്ച് തങ്ങളെല്ലാം നിഷ്പക്ഷരാണെന്ന് അവകാശപ്പെടരുത്. താന്‍ എപ്പോഴും പാവങ്ങള്‍ക്കു വേണ്ടിയാണു സംസാരിക്കാറുള്ളതെന്നും പ്രവര്‍ത്തിക്കാറുള്ളതെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.