പശ്ചിമബംഗാള്‍ കൂട്ടമാനഭംഗം: രണ്ടു പേര്‍ അറസ്റില്‍
പശ്ചിമബംഗാള്‍ കൂട്ടമാനഭംഗം: രണ്ടു പേര്‍ അറസ്റില്‍
Friday, March 27, 2015 12:20 AM IST
കോല്‍ക്കത്ത: പശ്ചിമബംഗാളിലെ റാണാഘട്ടില്‍ വയോധികയായ കന്യസ്ത്രീയെ കൂട്ടമാനഭംഗം ചെയ്ത കേസില്‍ ബംഗ്ളാദേശുകാരായ രണ്ടു പേര്‍ അറസ്റില്‍. സിക്കന്തര്‍ ഷേഖ് എന്ന സലിം, ഗോപാല്‍ സര്‍ക്കാര്‍ എന്നിവരാണു പിടിയിലായത്.

മുംബൈയിനിന്നു സലിമിനെയാണ് ആദ്യം പിടികൂടിയത്. ദക്ഷിണ മുംബൈയിലെ നാഗ്പാത മേഖലയില്‍നിന്നാണു സലിം ഇന്നലെ വെളുപ്പിനു പോലീസ് വലയിലായത്. വടക്കന്‍ ബംഗാളിലെ 24 പര്‍ഗനാസ് ജില്ലയില്‍നിന്നാണു ഗോപാല്‍ സര്‍ക്കാര്‍ അറസ്റിലായതെന്നു സിഐഡി ഐജി ദിലീപ് ആദക് വ്യക്തമാക്കി.

2002 മുതല്‍ ബംഗാളില്‍ അനധികൃതമായി താമസിക്കുന്ന ഗോപാല്‍ സര്‍ക്കാര്‍ കൂട്ടു പ്രതികള്‍ക്ക് ഒളിത്താവളം ഒരുക്കിക്കൊടുത്തുവെന്നു പോലീസ് പറഞ്ഞു. മറ്റു പ്രതികളെക്കുറിച്ചു വിവരം ലഭിക്കുന്നതിന് ഇയാളെ ചോദ്യം ചെയ്തുവരുകയാണ്. ഇന്ന് ഇയാളെ കോടതിയില്‍ ഹാജരാക്കും.


കോടതിയില്‍ ഹാജരാക്കിയ സലിമിനെ റാണാഘട്ട് ചീഫ് ജുഡീഷല്‍ മജിസ്ട്രേറ്റ് പാപ്പിയ ദാസ് 14 ദിവസത്തേക്കു പോലീസ് കസ്റഡിയില്‍ വിട്ടു.

14നാണ് നദിയ ജില്ലയിലുള്ള ജീസസ് ആന്‍ഡ് മേരി കോണ്‍വന്റിലെ എഴുപത്തൊന്നുകാരിയായ കന്യാസ്ത്രീയെ അക്രമികള്‍ കൂട്ടമാനഭംഗത്തിനിരയാക്കിയത്. വാച്ചറെയും മറ്റു രണ്ടു കന്യാസ്ത്രീകളെയും കെട്ടിയിട്ട ശേഷമായിരുന്നു അക്രമം. സ്കൂളിന്റെ ആവശ്യത്തിനായി സൂക്ഷിച്ചിരുന്ന 12 ലക്ഷം രൂപയും വിലപിടിപ്പുള്ള ഉപകരണങ്ങളും അക്രമികള്‍ തട്ടിക്കൊണ്ടുപോയി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.