അംബാനിയെ പിന്തള്ളി ഷംഗ്വി
അംബാനിയെ പിന്തള്ളി ഷംഗ്വി
Friday, March 6, 2015 11:58 PM IST
മുകേഷ് അംബാനി തെറിച്ചു. ഏറ്റവും സമ്പന്നനായ ഇന്ത്യക്കാരന്‍ ഇനി അംബാനിയല്ല. പുതിയ അതിസമ്പന്നന്‍ ദിലീപ് ഷംഗ്വി.

സണ്‍ ഫാര്‍മ എന്ന ഔഷധനിര്‍മാണ കമ്പനിയുടെ സാരഥി. ഗുജറാത്തില്‍ ജനിച്ചു കോല്‍ക്കത്തയില്‍ വളര്‍ന്ന ഷംഗ്വിക്ക് 59 വയസുണ്ട്. എട്ടു വര്‍ഷം വഹിച്ച ഒന്നാംസ്ഥാനം നഷ്ടമായ മുകേഷിന് 57 വയസും.

ഓഹരിവിപണിയില്‍ ലിസ്റ് ചെയ്തിട്ടുള്ള കമ്പനികളില്‍ ഇവര്‍ക്കുള്ള പങ്കിന്റെ വില കണക്കാക്കിയുള്ള ഫോര്‍ബ്സ് പട്ടികയിലാണ് മുകേഷ് അംബാനി പിന്നോട്ടു പോയത്. നാലുദിവസം മുമ്പു തയാറാക്കിയ പട്ടികയില്‍ ഫോര്‍ബ്സ് മാസിക അംബാനിയെ ഇന്ത്യയിലെ ഒന്നാമതായാണ് കണക്കാക്കിയിരുന്നത്. അന്ന് അംബാനി ലോക റാങ്കിംഗില്‍ 39-ഉം ഷംഗ്വി 44-ഉം ആയിരുന്നു. പുതിയ പട്ടികയില്‍ ഷംഗ്വി 37-ഉം അംബാനി 43-ഉം ആണ്.

പുതിയ കണക്കനുസരിച്ച് ഷംഗ്വിയുടെ സ്വത്ത് 1.46 ലക്ഷം കോടിരൂപ (2342 കോടി ഡോളര്‍) വരും. അംബാനിയുടേത്1.32 ലക്ഷം കോടിരൂപ (2120 കോടി ഡോളര്‍).

സണ്‍ ഫാര്‍മ, സണ്‍ ഫാര്‍മ അഡ്വാന്‍സ്ഡ് റിസര്‍ച്ച്, റാന്‍ബാക്സി ലബോട്ടറീസ് എന്നിവയില്‍ 63 ശതമാനം ഓഹരിയാണ് ഷംഗ്വിക്കുള്ളത്.

മുകേഷ് അംബാനിക്ക് റിലയന്‍സ് ഇന്‍ഡസ്ട്രീസ്, റിലയന്‍സ് ഇന്‍ഡസ്ട്രിയല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ എന്നിവയില്‍ 45 ശതമാനം ഓഹരിയുണ്ട്.

ഇക്കഴിഞ്ഞ ഒരുവര്‍ഷംകൊണ്ട് സണ്‍ ഫാര്‍മയുടെ ഓഹരിവില 50 ശതമാനം കയറി. ഇതോ ടെ രാജ്യത്തെ ഏറ്റവും വിലപ്പെട്ട ഔഷധ കമ്പനിയായി സണ്‍; ലോകത്തിലെ അഞ്ചാമത്തെ വിലപ്പെട്ടതും. 1982-ല്‍ പതിനായിരം രൂപ മുടക്കി സണ്‍ ഫാര്‍മയ്ക്കു തുടക്കമിട്ട ഷംഗ്വി ലോകഔഷധമേഖലയിലെ ഏറ്റവും സമ്പന്നനായി മാറി.


കഴിഞ്ഞ ഒരുമാസത്തിനിടെ സണ്‍ ഫാര്‍മ വില അഞ്ചു ശതമാനവും സണ്‍ ഫാര്‍മ റിസര്‍ച്ച് വില 50 ശതമാനവും റാന്‍ബാക്സി വില 10 ശതമാനവും കയറി. അതേസമയം, റിലയന്‍സ് വില മൂന്നുശതമാനം കയറി. റിലയന്‍സ് ഇന്‍ഫ്രാ വില അല്‍പ്പം കുറയുകയും ചെയ്തു.

തൊട്ടതെല്ലാം പൊന്നാക്കി

ഗുജറാത്തിലെ അമ്രേലിയില്‍ 1955-ല്‍ ജനനം. കല്‍ക്കട്ട യൂണിവേഴ്സിറ്റിയില്‍നിന്ന് ബികോം പാസായി. 1982-ല്‍ ഗുജറാത്തിലെ വാപിയില്‍ പതിനായിരം രൂപ മുടക്കില്‍ സണ്‍ ഫാര്‍മസ്യൂട്ടിക്കല്‍സ് തുടങ്ങി. മനോരോഗ ചികിത്സയ്ക്കുള്ള അഞ്ചു മരുന്നുകളാണ് ആദ്യം നിര്‍മിച്ചത്.

1997-ല്‍ അമേരിക്കയിലെ കരാകോ ഫാര്‍മയെ വാങ്ങി. അത് അന്ന് വന്‍ നഷ്ടത്തിലായിരുന്നു. പിന്നീട് ലാഭത്തിലാക്കി. 2007-ല്‍ ഇസ്രയേലിലെ ടാരോ ഫാര്‍മയെയും വാങ്ങി. രണ്ടും അമേരിക്കന്‍ വിപണിയിലേക്കു സണ്ണിന് വഴിയൊരുക്കി. അമേരിക്കയിലാണ് ഇപ്പോള്‍ ഗ്രൂപ്പിന്റെ 60 ശതമാ നം വില്പന.

ഇന്ത്യക്കാര്‍ തുടങ്ങി ജപ്പാന്‍കാര്‍ക്കു വിറ്റ റാന്‍ബാക്സിയെ വാങ്ങിയതാണ് അവസാനത്തെ വലിയ ഏറ്റെടുക്കല്‍.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.