സ്വര്‍ണത്തില്‍നിന്ന് ആദായം ഉണ്ടാക്കാന്‍ പദ്ധതികള്‍
Sunday, March 1, 2015 12:36 AM IST
ന്യൂഡല്‍ഹി: ലോകത്തില്‍ ഏറ്റവുമധികം സ്വര്‍ണം വ്യക്തികളുടെയും സര്‍ക്കാരിതര സ്ഥാപനങ്ങളുടെയും പക്കല്‍ ഉള്ള രാജ്യമാണ് ഇന്ത്യ. 20,000 ടണ്‍ മുതല്‍ 50,000 ടണ്‍ വരെ സ്വര്‍ണം രാജ്യത്ത് ഉണ്െടന്നാണു നിഗമനം. ഇതു പ്രയോജനപ്പെടുത്താനുള്ള രണ്ടു പദ്ധതികള്‍ ഇന്നലെ ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി പ്രഖ്യാപിച്ചു.

മെറ്റല്‍ അക്കൌണ്ടുകളും സ്വര്‍ണ ബോണ്ടുകളുമാണു മന്ത്രി പ്രഖ്യാപിച്ചത്.

മെറ്റല്‍ അക്കൌണ്ടുകളില്‍ നിക്ഷേപിക്കുന്ന സ്വര്‍ണത്തിനു പലിശ ലഭിക്കും. ഈ അക്കൌണ്ടില്‍നിന്നു സ്വര്‍ണവ്യാപാരികള്‍ക്കു സ്വര്‍ണം വായ്പയെടുക്കുകയും ചെയ്യാം. ബാങ്കുകള്‍ക്കും ഇതില്‍ ചേരാം. വലിയ ആരാധനാലയങ്ങള്‍ക്കും വ്യക്തികള്‍ക്കുമൊക്കെ തങ്ങളുടെ സ്വര്‍ണം വരുമാനമാര്‍ഗമായി മാറ്റാന്‍ ഇതു സഹായിക്കും. ഇതിന്റെ വിശദാംശങ്ങള്‍ പിന്നീടേ തയാറാക്കൂ.


സ്വര്‍ണ ഇറക്കുമതി കുറയ്ക്കാ നും ഇതു സഹായിക്കും. രാജ്യത്തു വെറുതേവച്ചിരിക്കുന്ന സ്വര്‍ണം പണമായി മാറ്റാം. ഉടമകള്‍ക്കു മൂല്യനഷ്ടം കൂടാതെ ക്രമമായ വരുമാനം കിട്ടുകയും ചെയ്യും.

സ്വര്‍ണ ബോണ്ടുകള്‍ സ്വര്‍ണം ലോഹരൂപത്തില്‍ വാങ്ങുന്നതിനു പകരമുള്ളതാണ്. ഗവണ്‍മെന്റ് ഉറപ്പു നല്‍കുന്ന സ്വര്‍ണ ബോണ്ടുകള്‍ വാങ്ങിയാല്‍ പലിശ കിട്ടും. വില്‍ക്കുമ്പോള്‍ മുഖവിലയില്‍ പറയുന്ന സ്വര്‍ണത്തിനു തുല്യമായ തുകയും കിട്ടും. ഇതിന്റെയും വിശദാംശങ്ങള്‍ തയാറാക്കിയിട്ടില്ല.

ഇതോടൊപ്പം അശോകചക്രം പതിപ്പിച്ച ഭാരതീയ പവന്‍ നാണയം അടിച്ചിറക്കാന്‍ ഗവണ്‍മെന്റ് തീരുമാനിച്ചിട്ടുണ്ട്. ഇപ്പോള്‍ വിദേശ സര്‍ക്കാരുകളോ ബാങ്കുകളോ അടിച്ചിറക്കിയ നാണയങ്ങളാണ് ഇന്ത്യക്കാര്‍ വാങ്ങുന്നത്. ഇനി സ്വദേശി സ്വര്‍ണനാണയം കിട്ടും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.