പ്രിയാ പിള്ളയുടെ വിദേശയാത്ര തടഞ്ഞ സംഭവം: കേന്ദ്രത്തിനു ഹൈക്കോടതിയുടെ നോട്ടീസ്
Thursday, January 29, 2015 12:20 AM IST
സ്വന്തം ലേഖകന്‍

ന്യൂഡല്‍ഹി: മലയാളിയായ സന്നദ്ധ സംഘടന പ്രവര്‍ത്തക പ്രിയാ പിള്ളയുടെ വിദേശയാത്ര തടഞ്ഞ സംഭവത്തില്‍ ഡല്‍ഹി ഹൈക്കോടതി കേന്ദ്ര സര്‍ക്കാരിന് നോട്ടീസയച്ചു.

ലണ്ടനിലേക്കു പോകാനായി എത്തിയ ഗ്രീന്‍ പീസ് പ്രവര്‍ത്തക പ്രിയ പിള്ളയെ വിമാനത്താവളം അധികൃതര്‍ ഡല്‍ഹിയില്‍ തടഞ്ഞുവയ്ക്കുകയും പാസ്പോട്ടില്‍ ഓഫ്ലോഡഡ് എന്നു പതിക്കുകയും ചെയ്ത സംഭവത്തിലാണ് ഡല്‍ഹി ഹൈക്കോടതി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തോടും ഇന്റലിജന്‍സ് ഏജന്‍സി, എമിഗ്രേഷന്‍ വിഭാഗം എന്നിവരോടും വിശദീകരണം തേടിയിരിക്കുന്നത്. ഫെബ്രുവരി ആറിനു മുമ്പ് മറുപടി നല്‍കാനാണ് നിര്‍ദേശം.

ഈ മാസം 14ന് ലണ്ടനില്‍ നടന്ന പാര്‍ലമെന്ററി സമിതിയുടെ യോഗത്തില്‍ പങ്കെടുക്കുന്നതിനായി പോകുന്നതിനിടെയാണ് പ്രിയയെ ഡല്‍ഹി വിമാനത്താവളം അധികൃതര്‍ തടയുകയും തിരിച്ചയയ്ക്കുകയും ചെയ്തത്. മധ്യപ്രദേശിലെ മഹാനിലെ കല്‍ക്കരി ഖനനത്തിനെതിരേ പ്രചാരണം നടത്തുന്ന ഗ്രീന്‍പീസ് സംഘടനയുടെ മുതിര്‍ന്ന പ്രവര്‍ത്തകയാണ് ആലപ്പുഴ സ്വദേശിയായ പ്രിയ.


ഗ്രീന്‍പീസ് ഉള്‍പ്പെടെയുള്ള പരിസ്ഥിതി സംഘടനകള്‍ രാജ്യത്തെ വികസനപദ്ധതികള്‍ക്കു തുരങ്കംവയ്ക്കുകയാണെന്ന് രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ട് നല്‍കിയതിന്റെ അടിസ്ഥാനത്തിലായിരുന്നു എമിഗ്രേഷന്‍ വിഭാഗം വിദേശയാത്ര തടഞ്ഞത്.

എന്നാല്‍, തന്റെ അടിസ്ഥാന അവകാശങ്ങള്‍ നിഷേധിക്കുകയാണു സര്‍ക്കാര്‍ ചെയ്തതെന്നു പ്രിയയ്ക്കു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷക ഇന്ദിര ജയ്സിംഗ് വാദിച്ചു. ഏതെങ്കിലും കുറ്റകൃത്യത്തില്‍ പങ്കുള്ളതായോ ഏതെങ്കിലും കേസില്‍ പ്രതി ചേര്‍ക്കുകയോ കോടതിയില്‍ ഹാജരാകേണ്ടതോ ആയ പശ്ചാത്തലങ്ങളൊന്നുമില്ല.

ഈ സാഹചര്യത്തില്‍ തനിക്കെതിരേ ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചതിന്റെ സാങ്കേതികത്വമെന്തെന്നു കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കണം. ഫെബ്രുവരി 11 ലണ്ടനില്‍ നടക്കുന്ന പരിപാടിയില്‍ പങ്കെടുക്കാനുള്ള അനുവാദം കോടതി നല്‍കണമെന്നും ഹര്‍ജിക്കാരി ആവശ്യപ്പെട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.