സിവിസി നിയമന പട്ടിക സുപ്രീംകോടതിയെ അറിയിക്കണം
സിവിസി നിയമന പട്ടിക സുപ്രീംകോടതിയെ അറിയിക്കണം
Thursday, December 18, 2014 12:12 AM IST
സ്വന്തം ലേഖകന്‍

ന്യൂഡല്‍ഹി: തങ്ങളുടെ അനുമതിയില്ലാതെ സെന്‍ട്രല്‍ വിജിലന്‍സ് കമ്മീഷണറെ (സിവിസി) നിയമിക്കരുതെന്നു സുപ്രീംകോടതി. സിവിസി നിയമനത്തിനായി പരിഗണിക്കുന്നവരുടെ പട്ടികയും നിയമന നടപടികളും വിശദമാക്കി കോടതിയില്‍ സമര്‍പ്പിക്കാനും ചീഫ് ജസ്റീസ് എച്ച്.എല്‍. ദത്തു അധ്യക്ഷനായ ബെഞ്ച് സര്‍ക്കാരിനോടു നിര്‍ദേശിച്ചു. അതുവരെ നിയമന നടപടികളുമായി മുന്നോട്ടു പോകാമെന്നും കോടതി സര്‍ക്കാരിന് അനുമതി നല്‍കി.

സിവിസി പ്രദീപ് കുമാറും വിജിലന്‍സ് കമ്മീഷണര്‍ ജെ.എം. ഗാര്‍ഗും വിരമിക്കുന്ന സാഹചര്യത്തില്‍ പുതിയ നിയമനം നടത്താന്‍ സര്‍ക്കാര്‍ രഹസ്യമായാണു നീക്കം നടത്തുന്നതെന്നാരോപിച്ച് ഒരു സര്‍ക്കാരിതര സംഘടന നല്‍കിയ ഹര്‍ജിയിലാണു സുപ്രീംകോടതിയുടെ നിര്‍ദേശം. ഹര്‍ജി നേരത്തേ പരിഗണിക്കവേ, നിയമന കാര്യത്തില്‍ നടപടികളൊന്നുമുണ്ടായിട്ടില്ലെന്നായിരുന്നു സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നത്. കാബിനറ്റ് സെക്രട്ടറി അധ്യക്ഷനായ സമിതി 120 പേരുടെ പട്ടികയില്‍ നിന്നു 20 പേരെ തെരഞ്ഞെടുത്തിട്ടുണ്െടന്നും വ്യക്തമാക്കിയിരുന്നു.


കേരള കേഡര്‍ ഐഎഎസ് ഓഫീസര്‍ പി.ജെ. തോമസിനെ സിവിസിയായി നിയമിച്ചതു റദ്ദാക്കിയതിനു പിന്നാലെയാണു സുപ്രീം കോടതി വീണ്ടും സിവിസി നിയമനത്തില്‍ ഇടപെട്ടിരിക്കുന്നത്. കളങ്കമില്ലാത്ത വ്യക്തികളാകണം ഈ സ്ഥാനത്തെത്തേണ്ടതെന്നു വ്യക്തമാക്കിയിരുന്ന കോടതി, ഐഎഎസുകാരെ മാത്രം ഈ സ്ഥാനത്തേക്കു പരിഗണിക്കുന്നതിനെയും വിമര്‍ശിച്ചിരുന്നു. ഇതു ചൂണ്ടിക്കാട്ടിയാണു സര്‍ക്കാര്‍ നടത്തുന്ന നിയമന നടപടികളെ ചോദ്യംചെയ്ത് എന്‍ജിഒ ഹര്‍ജി ഫയല്‍ ചെയ്തത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.