അഡാനിക്ക് 6,100 കോടി വായ്പ വിവാദമായി
Friday, November 21, 2014 11:50 PM IST
സ്വന്തം ലേഖകന്‍

ന്യൂഡല്‍ഹി: ഓസ്ട്രേലിയയില്‍ ക്വീന്‍സ്ലന്‍ഡിലെ കര്‍മിഷേല്‍ കല്‍ക്കരി ഖനി വികസനത്തിനായി വ്യവസായ ഭീമന്‍ അഡാനി ഗ്രൂപ്പിനു 100 കോടി അമേരിക്കന്‍ ഡോളറിന്റെ (ഏകദേശം 6,100 കോടി രൂപ) വായ്പ അനുവദിച്ച സ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ നടപടിക്കെതിരേ കോണ്‍ഗ്രസ് രംഗത്ത്. വിദേശ ബാങ്കുകള്‍ വായ്പ നിഷേധിച്ച അഡാനിക്ക് എന്തടിസ്ഥാനത്തിലാണ് എസ്ബിഐ വായ്പ നല്‍കിയതെന്നു വ്യക്തമാക്കണമെന്നു എഐസിസി ജനറല്‍ സെക്രട്ടറി അജയ് മാക്കന്‍ ആവശ്യപ്പെട്ടു.

പ്രസ്തുത കല്‍ക്കരി ഖനി പദ്ധതി ക്ക് അഞ്ചോളം വിദേശ ബാങ്കുകള്‍ വായ്പ നിഷേധിച്ചിട്ടുണ്െടന്നു ചൂണ്ടിക്കാട്ടിയ അജയ് മാക്കന്‍ വിദേശ പര്യടനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അടുത്തിരുന്നതാണോ അഡാനിയുടെ യോഗ്യതയെന്നു ചോദിച്ചു. മോദിയുടെ അടുപ്പക്കാരനായി അറിയപ്പെടുന്ന വ്യവസായിയാണ് അഡാനി.

വിദേശ പങ്കാളിത്തത്തോടെയുള്ള ഒരു വ്യവസായ സംരംഭത്തിന് ഒരു ഇന്ത്യന്‍ ബാങ്ക് ഇതുവരെ നല്‍കിയിട്ടുള്ളതില്‍ വച്ച് ഏറ്റവും വലിയ വായ്പയാണ് എസ്ബിഐ അഡാനിക്കു നല്‍കിയിരിക്കുന്നത്.


മോദിയുടെ പ്രത്യേക താത്പര്യപ്രകാരമാണ് അഡാനിക്ക് 6,100 കോടി രൂപയുടെ വായ്പ എസ്ബിഐ നല്‍കിയത്. ഈ വായ്പ നല്‍കിയതിന്റെ മാനദണ്ഡങ്ങളെ ചോദ്യംചെയ്ത കോണ്‍ഗ്രസ് വക്താവ്, ഇതുസംബന്ധിച്ച വായ്പാ കരാര്‍ വെളിപ്പെടുത്തണമെന്നും ആവശ്യപ്പെട്ടു. എന്താണു വായ്പക്കരാര്‍? എന്താണ് ഈടു നല്‍കിയിരിക്കുന്നത്? വായ്പ തിരിച്ചുപിടിക്കുന്നതില്‍ എസ്ബിഐ ഉത്സാഹിക്കുമോ എന്നും അങ്ങനെയെങ്കില്‍ എന്തിനാണ് എംഒയു പുറത്തുകാണിക്കാന്‍ വിസമ്മതിക്കുന്നതെന്നും അജയ് മാക്കന്‍ ചോദിച്ചു.

കല്‍ക്കരി ഇറക്കുമതി ചെയ്യില്ലെന്നായിരുന്നു കല്‍ക്കരി മന്ത്രി പീയൂഷ് ഗോയലിന്റെ നിലപാട്. എന്നാല്‍, ഓസ്ട്രേലിയയിലെ കല്‍ക്കരി ഖനി വ്യവസായവുമായി കൂടിച്ചേരാന്‍ പ്രധാനമന്ത്രി താത്പര്യം കാണിക്കുന്നു. ഇതു തമ്മിലുള്ള വൈരുധ്യത്തെയും കോണ്‍ഗ്രസ് ചോദ്യംചെയ്യുന്നു.

ക്വീന്‍സ്ലന്‍ഡില്‍ അഡാനിയുടെ പങ്കാളിത്തത്തോടെ ആരംഭിക്കുന്ന കല്‍ക്കരിവ്യവസായം 2017 ആകുമ്പോള്‍ പൂര്‍ത്തിയാകുമെന്നാണു വിവരം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.