കനത്ത ഷോക്ക് ! മുറുക്കാന്‍കടയ്ക്ക് 132 കോടിയുടെ വൈദ്യുതിബില്ല്
Saturday, October 25, 2014 12:27 AM IST
സ്വന്തം ലേഖകന്‍

ന്യൂഡല്‍ഹി: ദീപാവലിദിനത്തില്‍ ഉള്ളില്‍ അമിട്ടുപൊട്ടിയതുപോലുള്ള അനുഭവമായിരുന്നു ആ വൈദ്യുതി ബില്ല് കിട്ടിയപ്പോള്‍ ഹരിയാനക്കാരന്‍ രാജേഷിനുണ്ടായത്. 132.99 കോടി രൂപയുടെ ബില്ല് മുറുക്കാന്‍ കടക്കാരനായ രാജേഷിന്റെ കൈയിലിരുന്നു വിറച്ചു.

മാസം അവസാനിക്കാന്‍ ഇനിയും ദിവസം ബാക്കിനില്‍ക്കേ ഒക്ടോബര്‍ മാസത്തിലെ വൈദ്യുത ഉപഭോഗത്തിനാണു ഹൈ വോള്‍ട്ടേജു കറന്റ് ബില്‍ രാജേഷിനെ തേടിയെത്തിയിരിക്കുന്നത്. ഹരിയാനയുടെ തലസ്ഥാനമായ ചണ്ഡിഗഡിലെ സോനിപേട്ട് ജില്ലയില്‍ ഗൊഹാനയില്‍ പാന്‍മസാലക്കച്ചവടം ആണു രാജേഷിന്.

ബില്ലിലെ അക്കങ്ങള്‍ അച്ചടിച്ചതിലെ തെറ്റാണെന്നു കരുതി തുക അക്ഷരത്തില്‍ എഴുതിയിരിക്കുന്നതു വായിച്ചുനോക്കിയപ്പോള്‍ അവിടെയും വ്യക്തമായി കോടികളുടെ കണക്കുതന്നെ. വാടകയ്ക്കെടുത്ത ഒരു കുടുസു മുറിയില്‍ കച്ചവടം നടത്തുന്ന രാജേഷിന്റെ കടയില്‍ ഒരു ബള്‍ബും ഒരു ഫാനും മാത്രമാണു പ്രവര്‍ത്തിക്കുന്നത്. സാധാരണയായി ആയിരത്തില്‍ താഴെയാണു ബില്ല് വരാറുള്ളത്. ഉത്തര ഹരിയാന ബിജ് ലി വിതരണ്‍ നിഗം ആണ് ബില്ല് നല്‍കിയിരിക്കുന്നത്.

എന്തായാലും വൈദ്യുതി വകുപ്പില്‍നിന്നു നേരിട്ടു നിജസ്ഥിതി അറിയാനായി കാത്തിരിക്കുകയാണു രാജേഷ്. എന്നാല്‍, കംപ്യൂട്ടറിനു പറ്റിയ പിശകാണെന്നും രാജേഷ് പതിവു പോലുള്ള ബില്ലു മാത്രം അടച്ചാല്‍ മതിയെന്നുമാണ് വകുപ്പ് അധികൃതര്‍ നല്‍കുന്ന വിശദീകരണം. ഹരിയാനയില്‍ ഇതിനു മുമ്പും സമാന സംഭവങ്ങളുണ്ടായിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.