മുഖ്യമന്ത്രിസ്ഥാനത്തിനായി ഹരിയാന ബിജെപിയില്‍ ചരടുവലി മുറുകി
Tuesday, October 21, 2014 12:14 AM IST
ചണ്ഡിഗഡ്: ഹരിയാന മുഖ്യമന്ത്രിസ്ഥാനത്തിനുവേണ്ടി ബിജെപിയില്‍ ചരടുവലികള്‍ തുടങ്ങി. പാര്‍ലമെന്ററികാര്യമന്ത്രി വെങ്കയ്യ നായിഡു, പാര്‍ട്ടി ഉപാധ്യക്ഷന്‍ ദിനേശ് ശര്‍മ എന്നിവരുടെ അധ്യക്ഷതയില്‍ ഇന്നു ചേരുന്ന എംഎല്‍എമാരുടെ യോഗത്തില്‍ മുഖ്യമന്ത്രിയുടെ പേരു നിര്‍ദേശിക്കപ്പെടും.

മുഖ്യമന്ത്രിസ്ഥാനത്തിനായി ആരും അവകാശവാദം ഉന്നയിച്ചിട്ടില്ലാത്തതിനാല്‍ അഭിപ്രായ സമന്വയത്തിലൂടെ ഭൂരിപക്ഷം പേരും നിര്‍ദേശിക്കുന്ന ആളാകും മുഖ്യന്ത്രിയാകുകയെന്ന് അംബാലയില്‍നിന്നുള്ള മുതിര്‍ന്ന ബിജെപി നേതാവ് അനില്‍ വിജി പറഞ്ഞു. പുതിയ മുഖ്യമന്ത്രി നാളെ സത്യപ്രതിജ്ഞ ചെയ്തേക്കും.

ബിജെപി സംസ്ഥാന അധ്യക്ഷന്‍ റാം ബിലാസ് ശര്‍മ, ആര്‍എസ്എസ് മുന്‍ അംഗം എം.എല്‍. ഖട്ടര്‍, പാര്‍ട്ടി വക്താവ് ക്യാപ്റ്റന്‍ അഭിമന്യു, പാര്‍ട്ടിയുടെ കിസാന്‍ സെല്‍ അധ്യക്ഷന്‍ ഓം പ്രകാശ് ധന്‍കാര്‍ എന്നിവരുടെ പേരുകളാണ് ഉയര്‍ന്നുകേള്‍ക്കുന്നത്. ബന്‍സിലാലിന്റെയും ഒ.പി. ചൌത്താലയുടെയും സര്‍ക്കാരുകളില്‍ കാബിനറ്റ് പദവി വഹിച്ചിട്ടുള്ള വിജ് ശര്‍മയുടെ പേരും മുഖ്യമന്ത്രിസ്ഥാനത്തേക്ക് ഉയര്‍ന്നുകേള്‍ക്കുന്നുണ്ട്. ബിജെപി നേതാക്കളുമായി നല്ല ബന്ധം പുലര്‍ത്തുന്നയാളാണു ബ്രാഹ്മണ സമുദായാംഗമായ വിജ്.


പഞ്ചാബിയായ ഖട്ടര്‍, നരേന്ദ്ര മോദിയുടെയും അമിത് ഷായുടെയും വിശ്വസ്തനാണ്. അമിത് ഷായുടെ ആശീര്‍വാദമുള്ള ഹരിയാനയിലെ ജാട്ട് മുഖമാണ് അഭിമന്യു. ഹരിയാന സംസ്ഥാനം നിലവില്‍വന്ന 1966 മുതല്‍ ഭൂരിപക്ഷമായ ജാട്ട് സമുദായത്തില്‍നിന്നു ബന്‍സിലാല്‍, ദേവിലാല്‍, ഓം പ്രകാശ് ചൌത്താല, ഭൂപീന്ദര്‍ സിംഗ് ഹുഡ തുടങ്ങിയവര്‍ മുഖ്യമന്ത്രിക്കസേരയില്‍ ഇരുന്നിട്ടുണ്ട്. എന്നാല്‍, ഭജന്‍ലാല്‍, ഭഗവത് ദയാല്‍ ശര്‍മ, ബനാറസി ദാസ് ഗുപ്ത എന്നിവര്‍ ജാട്ട് ഇതര സമുദായാംഗങ്ങളാണ്. തെരഞ്ഞെടുപ്പിനു മുന്നോടിയായി നാല്പതു വര്‍ഷത്തെ കോണ്‍ഗ്രസ് ബന്ധം ഉപേക്ഷിച്ചു ബിജെപി പാളയത്തിലെത്തിയ ബിരേന്ദര്‍ സിംഗിന്റെ പേരും പരിഗണനയിലുണ്ട്. ബിരേന്ദര്‍ ജാട്ട് സമുദായാംഗമാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.