കോള്‍ സെന്റര്‍ ജീവനക്കാരിയെ കൂട്ടമാനഭംഗം ചെയ്ത കേസില്‍ അഞ്ചു പ്രതികള്‍ക്കും ജീവപര്യന്തം
Tuesday, October 21, 2014 12:37 AM IST
ന്യൂഡല്‍ഹി: കോള്‍ സെന്റര്‍ ജീവനക്കാരിയെ ഡല്‍ഹിയിലെ ധൌള കുവയില്‍ തട്ടിക്കൊണ്ടുപോയി കൂട്ടമാനഭംഗപ്പെടുത്തിയ കേസിലെ അഞ്ച് പ്രതികള്‍ക്കും ജീവപര്യന്തം തടവ് ശിക്ഷ. ഡല്‍ഹിയിലെ അതിവേഗ അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി വീരേന്ദര്‍ ഭട്ടാണ് അഞ്ച് പ്രതികള്‍ക്കും ജീവപര്യന്തം തടവും 50,000 രൂപ പിഴയും വിധിച്ചത്. ഇവര്‍ക്കെതിരേ പോലീസ് ചുമത്തിയിരുന്ന കൂട്ടമാനഭംഗം, തട്ടിക്കൊണ്ടു പോകല്‍ എന്നീ വകുപ്പുകള്‍ പ്രകാരം അഞ്ചു പേരും കുറ്റക്കാരാണെന്നു കഴിഞ്ഞ ആഴ്ച കോടതി കണ്െടത്തിയിരുന്നു.

ഹരിയാന സ്വദേശികളായ ഷംഷാദ് എന്ന കുട്കന്‍, ഉസ്മാന്‍ എന്ന കലേ, ഷാഹിദ് എന്ന ഛോട്ട ബില്ലി, ഇക്ബാല്‍ എന്ന ബഡാ ബില്ലി, കമറുദ്ദീന്‍ എന്നിവരാണ് പ്രതികള്‍. 2010 നവംബര്‍ 24നാണ് കേസിന് അടിസ്ഥാനമായ സംഭവം. വടക്കു കിഴക്കന്‍ സംസ്ഥാനത്തില്‍ നിന്നുള്ള യുവതി ജോലി കഴിഞ്ഞു സുഹൃത്തുമൊത്ത് തന്റെ വസതിയിലേക്കു മടങ്ങവേയാണ് അഞ്ചംഗ സംഘം ഇവരെ മംഗോള്‍പുരിയിലേക്കു തട്ടിക്കൊണ്ടുപോയി കൂട്ടമാനഭംഗത്തിനിരയാക്കിയത്. തുടര്‍ന്ന് വിജനമായ വഴിയില്‍ ഉപേക്ഷിക്കുകയും ചെയ്തു. പിന്നീട് നടത്തിയ അന്വേഷണത്തില്‍ ഹരിയാനയിലെ മേവാടില്‍ നിന്നാണു പ്രതികളെ പോലീസ് അറസ്റ് ചെയ്തത്.


അതേസമയം, ഇന്നലെ ശിക്ഷാ വിധി നടത്തിയ ദ്വാരക കോടതിയില്‍ നാടകീയ സംഭവങ്ങളാണ് അരങ്ങേറിയത്. വിധി കേട്ട് എല്ലാ പ്രതികളും അലമുറയിട്ടു കരഞ്ഞപ്പോള്‍ പ്രതിയായ ഷാഹിദ് എന്ന ഛോട്ട ബില്ലി ബോധരഹിതനായി. ഇയാളെ കോടതി ഡിസ്പെന്‍സറിയില്‍ ഹാജരാക്കിയതിനു ശേഷമാണ് ജയിലിലേക്കു മാറ്റിയത്.

ഈ സംഭവത്തിനുശേഷം ഡല്‍ഹിയിലെയും പരിസര പ്രദേശങ്ങളിലെയും കോള്‍ സെന്ററില്‍ ജോലി ചെയ്തിരുന്ന സ്ത്രീകളെ ഷിഫ്റ്റ് പൂര്‍ത്തിയായാല്‍ അവരുടെ വസതികളില്‍ കൊണ്ടുവിടണമെന്നു ഡല്‍ഹി പോലീസ് ബിപിഒകള്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.