ചുമാറില്‍ വീണ്ടും ചൈനീസ് നുഴഞ്ഞുകയറ്റം
Sunday, September 21, 2014 12:05 AM IST
ലെ/ന്യൂഡല്‍ഹി: ലെഡാക്കിലെ ചുമാര്‍ മേഖലയില്‍ ചൈനീസ് സേന വീണ്ടും നുഴഞ്ഞുകയറി. ഒമ്പതു വാഹനങ്ങളിലെത്തിയ 50 പീപ്പിള്‍ ലിബറേഷന്‍ ആര്‍മി സൈനികര്‍ 30 ആര്‍ പോയിന്റില്‍ ക്യാമ്പ് ചെയ്യുന്നുണ്െടന്നു കരസേനാ വൃത്തങ്ങള്‍ അറിയിച്ചു. ഇന്ത്യന്‍ പ്രദേശത്തുനിന്നു കഴിഞ്ഞദിവസം പിന്മാറി ചുമാറിലെ ഹില്ലോക്കില്‍ ക്യാമ്പ് ചെയ്യുന്ന 35 ചൈനക്കാരും സൈനികര്‍ക്കൊപ്പം 30 ആര്‍ പോയിന്റിലുണ്ട്. അന്താരാഷ്ട്ര അതിര്‍ത്തിയിലെ ഇന്ത്യന്‍ പ്രദേശത്തു നുഴഞ്ഞുകയറി കൂടാരം കെട്ടിയ ചൈനീസ് സേന വ്യാഴാഴ്ച രാത്രിയോടെ പിന്‍വാങ്ങിയിരുന്നു. എന്നാല്‍, സൈനികര്‍ക്കൊപ്പമുണ്ടായിരുന്ന സിവിലിയന്‍മാര്‍ അതിര്‍ത്തിപ്രദേശത്തുതന്നെ തങ്ങുകയായിരുന്നു. 30 ആറില്‍ ചൈനീസ് സേന ഇടയ്ക്കു നുഴഞ്ഞുകയറ്റം നടത്തുന്നതിനാല്‍ കരസേന കനത്ത ജാഗ്രത പുലര്‍ത്തുന്നുണ്ട്.

ഇന്ത്യന്‍ മേഖലയില്‍ രണ്ടു ദിവസമായി കഴിയുന്നവര്‍ക്കു ചൈനീസ് സേന ഹെലികോപ്റ്ററുകളില്‍നിന്നു ഭക്ഷണവും മറ്റ് അവശ്യസാധനങ്ങളും ഇട്ടുകൊടുത്തു. എന്നാല്‍, ചൈനീസ് ഹെലികോപ്റ്ററുകള്‍ വ്യോമാതിര്‍ത്തി ലംഘിച്ചിട്ടില്ലെന്നു കരസേനാ വൃത്തങ്ങള്‍ അറിയിച്ചു.

ഇന്ത്യന്‍പ്രദേശം കൈയേറി കഴിഞ്ഞ ഞായറാഴ്ച ചൈനീസ് തൊഴിലാളികള്‍ റോഡ് നിര്‍മിക്കാന്‍ ശ്രമിച്ചതാണ് അതിര്‍ത്തിയിലെ സംഘര്‍ഷത്തിനു കാരണം. അഞ്ചുകിലോമീറ്റര്‍ ഇന്ത്യയിലേക്കു കടന്നു ടിബിള്‍ വരെ റോഡ് നിര്‍മിക്കാനാണു തങ്ങള്‍ക്കു നിര്‍ദേശം ലഭിച്ചിരിക്കുന്നതെന്ന് ഇവര്‍ കരസേനയോടു പറഞ്ഞിരുന്നു. കൈയേറിയ പ്രദേശത്തുനിന്നു പിന്‍മാറിയില്ലെങ്കില്‍ ഇന്ത്യന്‍ നിയമമനുസരിച്ചു വിചാരണ നേരിടേണ്ടിവരുമെന്നു കരസേന ചൈനീസ് തൊഴിലാളികള്‍ക്കു മുന്നറിയിപ്പ് നല്‍കിയിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.