വര്‍ഷങ്ങളായി ശിവസേന വിജയിക്കാത്ത സീറ്റുകളില്‍ മത്സരിക്കാന്‍ തയാറെന്നു ബിജെപി
വര്‍ഷങ്ങളായി ശിവസേന വിജയിക്കാത്ത സീറ്റുകളില്‍ മത്സരിക്കാന്‍ തയാറെന്നു ബിജെപി
Saturday, September 20, 2014 12:26 AM IST
മുംബൈ: മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിന് ഇന്ന് വിജ്ഞാപനം പുറപ്പെടുവിക്കാനിരിക്കേ ശിവസേന-ബിജെപി സീറ്റ് ചര്‍ച്ച എങ്ങുമെത്താത്ത സാഹചര്യത്തില്‍ പുതിയ നിര്‍ദേശവുമായി ബിജെപി രംഗത്തുവന്നു. ഓരോ സീറ്റിനെക്കുറിച്ചും ചര്‍ച്ച നടത്താമെന്ന് മുന്‍ ബിജെപി സംസ്ഥാന പ്രസിഡന്റ് സുധീര്‍ മുംഗന്തിവര്‍ നിര്‍ദേശിച്ചു. വര്‍ഷങ്ങളായി ശിവസേന വിജയിക്കാത്ത സീറ്റുകളില്‍ മത്സരിക്കാനുള്ള താത്പര്യം ബിജെപി ശിവസേനയെ അറിയിച്ചു. കഴിഞ്ഞ 25 വര്‍ഷമായി 59 സീറ്റുകളില്‍ ശിവസേനയും 19 സീറ്റുകളില്‍ ബിജെപിയും വിജയിച്ചിട്ടില്ലെന്നും ഇക്കാര്യം ശിവസേന പരിഗണിക്കണമെന്നും ബിജെപി ആവശ്യപ്പെടുന്നു.

ബിജെപിക്ക് 119 സീറ്റുകള്‍ നല്കാമെന്നാണു ശിവസേനയുടെ വാഗ്ദാനം. എന്നാല്‍, 135 സീറ്റെങ്കിലും കിട്ടിയേ തീരൂ എന്നാണു ബിജെപിയുടെ ആവശ്യം. ചെറിയ സഖ്യകക്ഷികളായ ആര്‍പിഐ, സ്വാഭിമാനി ഷേത്കാരി സംഘാതന എന്നീ കക്ഷികള്‍ക്ക് സീറ്റ് നല്കേണ്ടതിനാല്‍ ബിജെപിക്കു 119ല്‍ കൂടുതല്‍ നല്കാനാവില്ലെന്നു ശിവസേന പറയുന്നു.

ശിവസേനയുമായുള്ള സഖ്യം തുടരണമെന്നാണ് ആഗ്രഹമെന്നും എന്നാല്‍, ആത്മാഭിമാനം നഷ്ടപ്പെടുത്തില്ലെന്നും ബിജെപി പറയുന്നു. മുന്‍കാലങ്ങളില്‍ 32 ലോക്സഭാ മണ്ഡലങ്ങളില്‍ ബിജെപിയും 16ല്‍ ശിവസേനയും മത്സരിച്ചിരുന്ന കാര്യം മഹാരാഷ്ട്ര പ്രതിപക്ഷനേതാവ് എക്നാഥ് ഖഡ്സെ പറഞ്ഞു. സഖ്യം ശക്തമായി തുടരുന്നതിന്റെ ഭാഗമായി പിന്നീട് ആറു ലോക്സഭാ സീറ്റുകള്‍ ശിവസേനയ്ക്കു നല്കിയെന്നും ഖഡ്സെ ചൂണ്ടിക്കാട്ടി.


കോണ്‍ഗ്രസ്-എന്‍സിപി സീറ്റ് ചര്‍ച്ചയും എങ്ങുമെത്തിയിട്ടില്ല. സീറ്റ് ധാരണ സംബന്ധിച്ച് കോണ്‍ഗ്രസിന്റെ തീരുമാനത്തിനായി എന്‍സിപി കാത്തിരിക്കുന്നു. പകുതി സീറ്റ് വേണമെന്നാണ് എന്‍സിപിയുടെ ആവശ്യം. സീറ്റ് ധാരണ സംബന്ധിച്ചു കോണ്‍ഗ്രസ് ഉടന്‍ തീരുമാനമെടുക്കണമെന്ന് എന്‍സിപി സംസ്ഥാന പ്രസിഡന്റ് സുനില്‍ താത്കറെ ആവശ്യപ്പെട്ടു.

മാലേഗാവ് എംഎല്‍എയും ജന്‍ സുരാജ്യ ശക്തി പാര്‍ട്ടി അംഗവുമായ മുഫ്തി മുഹമ്മദ് ഇസ്മയില്‍ എന്‍സിപിയില്‍ ചേര്‍ന്നു. ഇനിയും കൂടുതല്‍ പേര്‍ പാര്‍ട്ടിയില്‍ ചേരുമെന്നു താത്കറെ പറഞ്ഞു. അതേസമയം, മുതിര്‍ന്ന നേതാക്കളായ സൂര്യകാന്ത പാട്ടീല്‍, ബാബന്റാവു പച്പുതേ എന്നിവര്‍ എന്‍സിപിയില്‍നിന്നു രാജിവച്ച് ബിജെപിയില്‍ ചേര്‍ന്നു.

കോണ്‍ഗ്രസിന് അനുവദിച്ച സീറ്റുകളില്‍ റിബലായി മത്സരിച്ചു വിജയിച്ചവരെ എന്‍സിപിയിലെടുത്തത് കോണ്‍ഗ്രസിനെ ദുര്‍ബലപ്പെടുത്താനാണെന്ന വാദം സുനില്‍ താത്കറെ നിഷേധിച്ചു. കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ തോല്‍പ്പിക്കാന്‍ എന്‍സിപി റിബലുകളെ നിര്‍ത്തുമെന്ന മുഖ്യമന്ത്രി പൃഥ്വിരാജ് ചവാന്റെ വിമര്‍ശനത്തിനു മറുപടിയായി, ഇതേ കാര്യം കോണ്‍ഗ്രസും ചെയ്തിട്ടുണ്െടന്നു താത്കറെ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.